നിനക്കായയി തോഴീ പുനര്‍ജനിക്കാം…. നോവേറ്റി ഈ ഈണം, ലക്ഷ്മി ഇനി തനിച്ച്

നിനക്കായയി തോഴീ പുനര്‍ജനിക്കാം…. നോവേറ്റി ഈ ഈണം, ലക്ഷ്മി ഇനി തനിച്ച്

‘നിനക്കായി തോഴീ പുനര്‍ജനിക്കാം.. ഇനിയും ജന്‍മങ്ങള്‍ ഒത്തുചേരാം…’ ഈ വരികള്‍ അന്നും ഇന്നുമെന്നും മലയാളികളുടെ ചുണ്ടുകളില്‍ വിരിയുന്നത് കാണാം. പ്രത്യേകിച്ച് കമിതാക്കളുടെ ചുണ്ടുകളില്‍… വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലഭാസ്‌കര്‍ ഒരുക്കിയ ഈ ഗാനം ഈ ദിനത്തിനായി പറഞ്ഞുവച്ചിരുന്ന പോലെ..

ഈസ്റ്റ് കോസ്റ്റിനായി ഒരുക്കിയ ആല്‍ബത്തിനായി ബാലഭാസ്‌കര്‍ സംഗീതം നല്‍കി അണിയിച്ചൊരുക്കിയ ഈ ഗാനം എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നാണ്. എന്നാലീ സാഹചര്യത്തില്‍ ഈ സംഗീതത്തിനും വരികള്‍ക്കും അര്‍ഥമേറുന്നു. ഈ വരികള്‍ സംസാരിക്കുന്നത് വയലിനിനോടും സംഗീതത്തോടും പിന്നെ ലക്ഷ്മിയോടുമാണുള്ളതെന്ന് തോന്നിപ്പോകും.

സംഗീതം പോലെയായിരുന്നു ബാലുവിന് ലക്ഷ്മിയും. സംഗീതത്തെ പോലെ ലക്ഷ്മിയെയും ബാലു സ്‌നേഹിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. ഒന്നര വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരായി. 2000 ഡിസംബര്‍ 16നായിരുന്നു ബാലുവിന്റെയും ലക്ഷമിയുടെയും വിവാഹം. നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് തേജസ്വിനി പിറക്കുന്നത്. ബാലുവിന്റെ പ്രിയ ജാനി.


ജാനിയുടെ വരവോടെ പിന്നീട് ബാലഭാസ്‌കറിന്റെ സംഗീതം അവളായി. അവള്‍ എന്റെ നെഞ്ചില്‍ കളിക്കുവാടാ എന്ന് സുഹൃത്തുക്കളോട് ബാലു പലപ്പോഴും പറഞ്ഞിട്ടുണ്ടായിരുന്നു. ഈ മകളെ ആദ്യം ബാലുവിന് നഷ്ടമായി. അവസാനനിമിഷവും ജാനി ബാലുവിന്റെ മടിയിലായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ കുഞ്ഞില്‍ തുടിപ്പു ശേഷിച്ചിരുന്നു. മകളുടെ മരണവാര്‍ത്ത അറിയാതെ വെന്റിലേറ്ററില്‍ മരണത്തോടു മല്ലടിച്ച് ബാലുവും ഒരാഴ്ച്ചയോളം കിടന്നു. ഒടുവില്‍ വിധിയുടെ ക്രൂരത ബാലുവിനെയും തട്ടിയെടുത്തു. ലക്ഷ്മിയെ തനിച്ചാക്കി ബാലുവും മകളുടെ ലോകത്തേയ്ക്ക് യാത്രയായി. ബാലു പോയതറിയാതെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇപ്പോഴും ലക്ഷ്മി. ലക്ഷ്മിയുടെ ജീവിതത്തില്‍ നികത്താനാകാത്ത ശൂന്യത ബാക്കിയാക്കിയാണ് ബാലുവും ജാനിയും യാത്രയായത്.

Lekshmi lost her daughter and Balabhaskar

Farsana Jaleel :