നടന്‍ കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ റിപ്പോര്‍ട്ട്

നടന്‍ കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ റിപ്പോര്‍ട്ട് . കരള്‍ രോഗമാണ് മരണകരണമെന്ന് 35 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. മണിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി അന്തരിച്ചത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മണിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം സിബിഐക്ക് നല്‍കിയത്. അമിതമായ മദ്യപാനം കാരണം കരള്‍ രോഗ ബാധിതനായ മണിയുടെ രക്തത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കലരാന്‍ ഇടയാക്കിയെന്നാണ് സിബിഐ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. മദ്യപിക്കരുതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും മണി അത് അനുസരിച്ചിരുന്നില്ല.

അവസാന നാളുകളില്‍ മണി അമിതമായ അളവില്‍ മദ്യപിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പോണ്ടിച്ചേരി ജിപ്‌മെറിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് പരിശോധന നടത്തി റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറിയത്. കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും യാതൊന്നും കണ്ടെത്താന്‍ സിബിഐക്ക് കഴിഞ്ഞിരുന്നില്ല. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന രാസപരിശോധന ഫലമാണ് ദുരൂഹതയ്ക്കു വഴിയൊരുക്കിയത്. ഇതാണ് സിബിഐ കേസ് ഏറ്റെടുക്കാന്‍ കാരണമായത്.

kalabavan mani

Noora T Noora T :