മരക്കാരെ ഇന്നറിയാം…… അക്ഷമരായി പ്രേക്ഷക ലോകം….

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലാണ് ചിത്രം ഒരുങ്ങുന്നത്. മാര്‍ച്ച് മാസത്തിലാണ് ചിത്രം തിയ്യേറ്ററുകളിലെത്തുക. ഇതുവരെ ചിത്രത്തെ സംബന്ധിച്ച് കൂടുതല്‍ അറിവൊന്നും പുറംലോകത്തിനില്ല. എന്നാല്‍ ഇന്ന് വൈകുന്നേരം ആറ് മണിയോടെ ചിത്രത്തെ സംബന്ധിക്കുന്ന ഒരു പ്രധാന കാര്യം പുറത്ത് വിടുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് വഴിയാണ് ഈ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. ഇതോടെ ആരാധകരെല്ലാം ആകാംഷയുടെ കൊടുമുടിയിലാണ്.

ചിത്രത്തിന്റെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത് യു എ സര്‍ട്ടിഫിക്കറ്റ് ആണ്. പ്രിയദര്‍ശന്‍ തന്നെയാണ് സെന്‍സര്‍ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.മാര്‍ച്ചിലാണ് ചിത്രത്തിന്റെ റിലീസ്. ഒരു മലയാള സിനിമയ്ക്കു കിട്ടുന്ന ഏറ്റവും വലിയ ഓവര്‍സീസ് റൈറ്റ്‌സ് നേടിയ മരക്കാര്‍, ഇപ്പോള്‍ നേടിയിരിക്കുന്നത് മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്‌സ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

റോണി റാഫേല്‍ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തില്‍ നാല് പാട്ടുകള്‍ ആണുള്ളത്.ഒരു കോടി രൂപയ്ക്കു ആണ് ഇതിന്റെ ഓഡിയോ റൈറ്റ്‌സ് വിറ്റു പോയത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ഇതുവരെ മറ്റൊരു ചിത്രത്തിനും ഇത്ര വലിയ മ്യൂസിക് റൈറ്റ്‌സ് ലഭിച്ചിട്ടില്ല. എന്നുളളതാണ് യാഥാർഥ്യം.

മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയിട്ടാണ് മരയ്ക്കാര്‍ എത്തുന്നത്. ഇപ്പോള്‍തന്നെ ഏകദേശം അഞ്ഞൂറോളം സ്‌ക്രീനുകള്‍ കേരളത്തില്‍ മാത്രം മരക്കാറിനു വേണ്ടി ചാര്‍ട്ട് ചെയ്തു കഴിഞ്ഞു. അഞ്ചു ഭാഷകളില്‍ ആയി അന്‍പതില്‍ അധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാര്‍. മഞ്ജു വാര്യര്‍, പ്രഭു, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, പ്രണവ് മോഹന്‍ലാല്‍, സിദ്ദിഖ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെല്‍വന്‍, ബാബുരാജ്, മാമുക്കോയ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മരക്കാര്‍ നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ്.

about movie marakkar

Vyshnavi Raj Raj :