അങ്ങനെ ഭക്ഷണത്തിലും വിവേചനം; സിനിമാ ലൊക്കേഷനുകളിലെ സ്ത്രീ പുരുഷ വിവേചനം തുറന്ന് പറഞ്ഞ് താരം!

സിനിമയില്‍ അവസരം ലഭിക്കാന്‍ ചിലര്‍ കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിക്കാറുണ്ടെന്ന് നടിമാര്‍ മൊഴി നല്‍കിയതായി കഴിഞ്ഞ ദിവസമാണ് റിട്ട. ജസ്റ്റീസ് ഹേമ കമ്മീഷന്‍ വെളിപ്പെടുത്തിയത്. അവസരങ്ങള്‍, വേതനം എന്നിവയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രീകരണ സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ട്.


മലയാള സിനിമയില്‍ അഭിനേതാക്കളെ തീരുമാനിക്കാന്‍ സ്വാധീനമുള്ള ലോബിയുണ്ട്. ആര്‍ അഭിനയിക്കണം, ആര് അഭിനയിക്കരുത് എന്നും തീരുമാനിക്കുന്നത് ഇവരാണെന്നും 300 പേജുള്ള റിപ്പോര്‍ട്ടില്‍ ഉണ്ട്. റിപ്പോര്‍ട്ടിനൊപ്പം അനുബന്ധ രേഖകള്‍, ഓഡിയോ- വിഡിയോ ക്ലിപ്പ്, സ്‌ക്രീന്‍ ഷോട്ട് എന്നിവയും തെളിവായി കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജസ്റ്റിസ് ഹേമയ്‌ക്കൊപ്പം നടി ശാരദയും വത്സലകുമാരി ഐഎഎസുമായിരുന്നു കമ്മീഷനിലെ മറ്റ് അംഗങ്ങള്‍.


ഇതിനിടെ ഭക്ഷണ കാര്യത്തില്‍ ഉള്ള വിവേചനം തുറന്നു പറഞ്ഞ് കഴിഞ്ഞ ദിവസങ്ങളില്‍ ബോളിവുഡ് സിനിമാ നടിയായ നേഹ ധൂപിയ രം?ഗത്ത് വന്നതും ചര്‍ച്ചയാവുന്നു. സെറ്റിലെ ഭക്ഷണകാര്യത്തില്‍ സ്ത്രീ – പുരുഷ വിവേചനമുണ്ടെന്നായിരുന്നു നേഹയുടെ പരാമര്‍ശം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സൗത്തിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ സംഭവിച്ച അനുഭവമാണ് നേഹ വെളിപ്പെടുത്തിയത്. ഷൂട്ടിങ് സെറ്റില്‍ വച്ച് ഞാന്‍ വിശക്കുന്നു എന്ന് പറഞ്ഞപ്പോള്‍, ഹീറോ നടന്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ്, ആദ്യം അദ്ദേഹം കഴിക്കട്ടെ എന്നായിരുന്നു അന്ന് സെറ്റില്‍ നിന്ന് ലഭിച്ച പ്രതികരണം. നായകനടന്‍ കഴിച്ചുകഴിഞ്ഞിട്ടേ, മറ്റുള്ളവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പറ്റുമായിരുന്നുള്ളൂ, ആ കാലം. നേഹ ധൂപിയ പറയുന്നു.

നിര്‍മ്മാതാക്കള്‍ എപ്പോഴും പ്രാധാന്യം നല്‍കുന്നത് സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആളുകള്‍ക്കാണ്. ഭക്ഷണകാര്യത്തിലും അങ്ങനെ തന്നെയാണ്. നായകന്‍ അഭിനയിക്കുകയാണ്, അതുകഴിഞ്ഞ് അദ്ദേഹം ആദ്യം പ്ലേറ്റെടുക്കട്ടെ, എന്നിങ്ങനെ വിചിത്രമായ കാര്യങ്ങളാണ് അവിടെ സംഭവിക്കുന്നത്. ഇത് പഴയ സംഭവമാണ്. പിന്നീട് ഒരിക്കല്‍ സെറ്റില്‍ ഇതുപോലൊരു കാര്യം സംഭവിക്കുകയും ഞാനത് ചിരിച്ചു വിടുകയും ചെയ്തു. എങ്കില്‍ ശരി, ഞാനിവിടെയൊക്കെ കാണും എന്ന മട്ടിലായിരുന്നു അന്നെന്റെ പ്രതികരണം” എന്ന് നേഹ പറയുന്നു.അതേസമയം ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.

മോഹന്‍ ലാല്‍ നായകനായ മിന്നാരം എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി നേഹ ധൂപിയ അഭിനയരം?ഗത്തേക്കെത്തിയത്.
നേഹയുടെ ആദ്യ ഹിന്ദി ചലച്ചിത്രം 2003ല്‍ പുറത്തിറങ്ങിയ കയാമത് ആണ്. പിന്നീട് പുറത്തിറങ്ങിയ ജൂലി, ശീഷ, ക്യാ കൂള്‍ ഹെ ഹം, ഷൂട്ട് ഔട്ട് ലോഖണ്ട്വാല, ദസ് കഹാനിയാം എന്നി ചിത്രങ്ങള്‍ നേഹ ധൂപിയയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ചിലതാണ്. ഹെലികോപ്റ്റര്‍ ഈലയാണ് ഒടുവില്‍ അഭിനയിച്ച ചിത്രം. തുമാരി സുലുവിലെ മരിയ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

എക്കാലത്തും സോഷ്യല്‍ മീഡിയകളില്‍ സജീവമായ താരം അനീതികള്‍ക്കും വേര്‍തിരിവുകള്‍ക്കുമെതിരെ എഴുതിയിട്ടുണ്ട്. അത്തരത്തിലൊന്നാണ്്് പൊതു സ്ഥലങ്ങളില്‍ കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ അമ്മമാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും മുലയൂട്ടാനായി പൊതുസ്ഥലങ്ങളില്‍ പ്രത്യേകം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട്് സ്വന്തം കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം നേഹ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. നടന്‍ അങ്കത് ബേദിയാണ് നേഹയുടെ ഭര്‍ത്താവ്.

justice k hema committee report

Noora T Noora T :