എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ആ സംഭവമാണ് ;ജയറാം !

കുഞ്ചൻ നമ്പ്യാരെക്കുറിച്ചുള്ള സിനിമ ചെയ്യാൻ പറ്റാത്തതാണ് തന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്ന് നടൻ ജയറാം. കവിയും തുള്ളലിന്റെ ഉപജ്ഞാതാവുമായ കുഞ്ചന്‍ നമ്പ്യാരെക്കുറിച്ച് അന്തരിച്ച സംവിധായകന്‍ ഭരതന്‍ നിര്‍മിക്കാനുദ്ദേശിച്ചിരുന്ന ചിത്രം യാഥാര്‍ഥ്യമാകാതെ പോയത് തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണെന്ന് പറയുകയാണ് ജയറാം. പുതിയ ചിത്രമായ ലോനപ്പന്റെ മാമ്മോദീസയുടെ പ്രചാരണ പരിപാടികള്‍ക്കായി ദുബായിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

കുഞ്ചന്‍ നമ്ബ്യാരായി എന്റെ രൂപം വച്ച്‌ ഭരതേട്ടന്‍ വരച്ച പടങ്ങള്‍ വീട്ടില്‍ ഇപ്പോഴുമുണ്ട്. തിരക്കഥ തയ്യാറായപ്പോള്‍ അദ്ദേഹത്തിന്റെ മദ്രാസിലെ വീട്ടിലേയ്ക്ക് ഞാന്‍ പോയി. കഥാപാത്രത്തിന് വേണ്ടി നല്ലവണ്ണം മെലിയണമെന്ന് എന്നോട് നിര്‍ദേശിച്ചു. കുഞ്ചന്‍ നമ്ബ്യാര്‍ പഠിപ്പിച്ച ആയിരക്കണക്കിന് കുട്ടികള്‍ അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിൽക്കുമ്പോൾ പേപ്പട്ടി കടിച്ച്‌ രോഗബാധിതനായ കുഞ്ചന്‍ നമ്പ്യാർ എത്തുന്നതും ഇതിനിടയില്‍ മരണമെത്തുന്നതുമെല്ലാം വളരെ മനോഹരമായി ഭരതേട്ടന്‍ എഴുതി വച്ചിരുന്നു.

പക്ഷേ, ഇടയ്ക്ക് വച്ച്‌ ഭരതേട്ടന്‍ നമ്മെ വിട്ടുപോയി. ആ തിരക്കഥ ഇപ്പോഴുമുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ കെപിഎസി ലളിത പറഞ്ഞതെന്നും ജയറാം പറഞ്ഞു.തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഖമാണതെന്നും ജയറാം പറഞ്ഞു.

jayaram talk about bharathan and his project

HariPriya PB :