നായികയ്ക്കു പകരം തേനീച്ചക്കൂട് ചുംബിക്കാനായിരുന്നു യോഗം; അഭിനയ ജീവിതത്തിലെ ആകെയുള്ള സങ്കടം പങ്കു വച്ച് ബാബു ആന്റണി

മലയാളത്തില്‍ പകരം വയ്ക്കാനില്ലാത്ത നടനാണ് ബാബു ആന്റണി . മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹള, ഇംഗ്ലീഷ് എന്നീ ഭാഷകളിലടക്കമുള്ള സിനിമകളില്‍ 32 വര്‍ഷമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന താരം. തന്റെ അഭിനയ ജീവിതത്തിൽ ഒരു പരാതി മാത്രമേ താരത്തിനുള്ളു. സ്‌ക്രീനില്‍ പ്രണയമഭിനയിക്കാന്‍ തന്നെ ആരും വിളിച്ചില്ലെന്ന സങ്കടം ബാക്കി നില്‍ക്കുന്നവെന്നാണ് താരം പറയുന്നത്. ക്ലബ് എഫ് എം സ്റ്റാര്‍ ജാമില്‍ ആര്‍ ജെ ശാലിനിയുമായി നടന്ന അഭിമുഖത്തിനിടയിലാണ് ആക്ഷന്‍ ഹീറോ ഇക്കാര്യം തുറന്നു പറഞ്ഞത്.

ബാബു ആന്റണിയുടെ വാക്കുകള്‍

ജീവിതത്തില്‍ ഭയങ്കര റൊമാന്റിക്കായിരുന്നു. എന്നാല്‍ ഇപ്പോള്‍ കല്യാണമൊക്കെ കഴിഞ്ഞില്ലേ.. അതു കൊണ്ട് അടങ്ങിയൊതുങ്ങിയിരിക്കുന്നു. ആ പ്രായമൊക്കെ കഴിഞ്ഞു പോയില്ലേ.. ഇനി ഇപ്പോള്‍ അന്‍പതു കഴിഞ്ഞവരുടെ പ്രണയകഥ സിനിമയാക്കുകയാണ്, എന്നെ വിളിക്കുകയാണ് എങ്കില്‍ മാത്രമേ അത് പ്രാവര്‍ത്തികമാകുകയുള്ളൂ. 

ഷൂട്ടെല്ലാം കഴിഞ്ഞ് ബാംഗ്ലൂരിലെ വീട്ടില്‍ ചെല്ലുമ്പോഴും കുറേയെഴുത്തുകളെന്നെ കാത്തിരിക്കുന്നുണ്ടാകും. എനിക്കെഴുത്തെഴുതിയിരുന്ന പലരും ഇപ്പോഴും എന്നെ വിളിക്കാറുമുണ്ട്. വിവാഹാഭ്യര്‍ഥനയുമായും അന്ന് ഒരുപാടു പേര്‍ വന്നിരുന്നു. ഞാന്‍ പറയും എനിക്കു വിവാഹം കഴിക്കാന്‍ താത്പര്യമില്ല എന്ന്. അവരെ ഒഴിവാക്കാന്‍ വേണ്ടി മാത്രം പറയുന്നതായിരുന്നില്ല. ശരിക്കും അന്ന് വിവാഹിതനാകാനാഗ്രഹിച്ചിരുന്നില്ല.

ഒരിക്കല്‍ പോലും സീനില്‍ പ്രണയം അഭിനയിക്കാന്‍ കഴിയാഞ്ഞതില്‍, പ്രണയരംഗങ്ങളിലേക്ക് ആരും വിളിക്കാതിരുന്നതില്‍ വലിയ വിഷമമുണ്ട്. അതൊരു ബിഗ് മിസ്സാണ്. കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പ് അഭിനയിച്ച ഇടുക്കി ഗോള്‍ഡില്‍ എനിക്ക് ഒരു ചുംബനരംഗം അഭിനയിക്കണമായിരുന്നു. എന്നാല്‍ നായികയ്ക്കു പകരം തേനീച്ചക്കൂട് ചുംബിക്കാനായിരുന്നു യോഗം. തേനീച്ചക്ക് ഉമ്മ കൊടുക്കുന്നതെന്തിനാണെന്നു ഞാന്‍ സംവിധായകന്‍ ആഷിക്കിനോട് ചോദിച്ചു. ഒരു നായികയെ തരൂ എന്നും അപേക്ഷിച്ചു. ഞാനുള്‍പ്പെടെ ആ രംഗം കണ്ട് എല്ലാവരും ചിരിക്കുകയും ചെയ്തു. സിനിമയില്‍ ഗാനരംഗങ്ങളിലും ഞാന്‍ ഇതു വരെ അഭിനയിച്ചിട്ടില്ല. അന്നത്തെ ചിന്താഗതികള്‍ കാരണം ബോധപൂര്‍വം ഒഴിവാക്കുക തന്നെയായിരുന്നു. എന്നാല്‍ ഇന്നോര്‍ക്കുമ്പോള്‍ ഒരിക്കലെങ്കിലും സ്‌ക്രീനില്‍ റൊമാന്‍സ് അഭിനയിക്കാനാകാഞ്ഞത് വലിയ നഷ്ടമായിപ്പോയെന്ന് തിരിച്ചറിയുന്നു.

interview with babu raj

HariPriya PB :