ഫോനി ചുഴലിക്കാറ്റ് യെല്ലോ അലർട്ട് പിൻവലിച്ചു

കേരളത്തിൽ ഭീതി പരത്തിയ ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചു. . അതേസമയം, തമിഴ്നാട് മുതല്‍ ബംഗാള്‍വരെ കിഴക്കന്‍തീരത്തെങ്ങും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുലര്‍ത്താന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഒഡീഷയിലെ പുരിയില്‍നിന്നു 670 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിലാണു ഫോനി ഇപ്പോള്‍. വരുന്ന മണിക്കൂറുകളില്‍ അത് അതിതീവ്ര ചുഴലിക്കാറ്റായി മാറി ഒഡീഷ തീരത്തേക്കു നീങ്ങുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൂട്ടല്‍.

ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറന്‍ദിശയില്‍ നീങ്ങുന്നതിനാൽ കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും ഉള്ള ജാഗ്രതാ നിര്‍ദ്ദേശം പിന്‍വലിച്ചു. മണിക്കൂറില്‍ 180 മുതല്‍ 200 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ഒഡീഷ, ആന്ധ്ര, തമിഴ്നാട്, പോണ്ടിച്ചേരി തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന നിര്‍ദ്ദേശവും നിലവിലുണ്ട്. ഉള്‍ക്കടലിലുള്ളവര്‍ ഏറ്റവും അടുത്തുള്ള തീരത്തേക്കു മടങ്ങണം.

നാളെയോടെ ആന്ധ്ര തീരത്തോട് അടുക്കുന്ന ഫോനി, വെള്ളിയാഴ്ചയോടെ ഒഡീഷ തീരം കടന്നേക്കും. ഫോനി വടക്ക് പടിഞ്ഞാറന്‍ദിശയില്‍ നീങ്ങുമ്പോള്‍, ഇതിന് ഒപ്പം ഇന്ത്യന്‍ മഹാസമുദ്രത്തിൽ രൂപമെടുത്ത ലോര്‍ണ ചുഴലിക്കാറ്റ് തെക്കന്‍ ഭാഗത്തേക്കു നീങ്ങുകയാണ്.

fani cyclone yellow alert cancelled in kerala

Sruthi S :