യൂണിഫോമിൽ മീൻ വിറ്റ ആ പെൺകുട്ടി ഇനി പ്രണവിനൊപ്പം അഭിനയിക്കും !!

യൂണിഫോമിൽ മീൻ വിറ്റ ആ പെൺകുട്ടി ഇനി പ്രണവിനൊപ്പം അഭിനയിക്കും !!

തോൽക്കാൻ മനസ്സില്ലാത്ത ആ പെൺകുട്ടിയുടെ നിശ്ചയദാർഢ്യത്തിന് ഒടുവിൽ അർഹിച്ച അംഗീകാരം ലഭിക്കാൻ പോകുന്നു. കോളേജ് യൂണിഫോമില്‍ പാലാരിവട്ടം തമ്മനം ജംഗ്ഷനിൽ മീന്‍ വില്‍പ്പന നടത്തുന്ന ഹനാൻ എന്ന പെൺകുട്ടിയുടെ വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഈ കഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ സംവിധായകൻ അരുൺ ഗോപി തന്റെ അടുത്ത ചിത്രത്തിൽ നല്ലൊരു വേഷം വാഗ്ദാനം ചെയ്യുകയായിരുന്നു.

ജീവിതത്തിലെ വെല്ലുവിളികളോട് പടപൊരുതി ജീവിക്കുന്ന ഹനയ്ക്ക് പ്രണവ് മോഹൻലാൽ നായകനാകുന്ന അരുണിന്റെ രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നല്ലൊരു വേഷം നൽകാമെന്ന് വാഗ്ദാനം നൽകിയിരിക്കുകയാണ് അരുൺഗോപി. മുളകുപാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചന്‍ മുളകുപാടമാണ് സിനിമയുടെ നിർമാണം.

തൃശ്ശൂര്‍ സ്വദേശിനിയാണ് ഹനാന്‍. പുലർച്ചെ മൂന്നുമണിക്ക് ഹനാന്റെ ഒരുദിവസം തുടങ്ങുന്നു. ഒരു മണിക്കൂർ പഠനം. തുടർന്ന് കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടി ചമ്പക്കര മീൻ മാർക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയിൽ കയറ്റി തമ്മനത്തേക്ക്. മീൻ അവിടെ ഇറക്കിവെച്ച് താമസസ്ഥലത്തേക്ക് മടങ്ങും. ഇത് രാവിലത്തെ ഒന്നാംഘട്ടം.

മാടവനയിൽ വാടകവീട്ടിലാണ് ഹനാന്റെ താമസം. മീൻ വാങ്ങിവെച്ച് മടങ്ങിയെത്തിയാൽ കുളിച്ചൊരുങ്ങി 7.10-ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ അൽ അസർ കോളേജിലേക്ക്. 9.30-ന് അവിടെ മൂന്നാംവർഷ രസതന്ത്ര ക്ലാസിൽ അവളെ കാണാം.

മൂന്നരയ്ക്ക് കോളേജ് വിടും. അവിടെ ചുറ്റിയടിക്കാൻ സമയമില്ല. ഓട്ടമാണ് തമ്മനത്തേക്ക്. രാവിലെ എടുത്തുവെച്ച മീൻപെട്ടിയെടുത്ത് കച്ചവടം തുടങ്ങും. 20 കിലോഗ്രാം മീൻ അരമണിക്കൂറിൽ തീരും.

സാമ്പത്തിക പരാധീനതയാൽ പ്ലസ്ടു പഠനം മുടങ്ങി. ഡോക്ടറാവണമെന്നായിരുന്നു അന്ന് സ്വപ്നം. അവിടെനിന്ന് പോരാട്ടം തുടങ്ങി. എറണാകുളത്തെത്തി കോൾ സെന്ററിലും ഓഫീസിലും ഒരു വർഷം ജോലിചെയ്തു. കോളേജ് പഠനത്തിന് അങ്ങനെ പണം കണ്ടെത്തി. ഇതിനിടെ, ചെവിക്ക്‌ ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളേജ് അധികൃതരുടെ ആശുപത്രിയായതിനാൽ ചികിത്സയ്ക്ക് പണം വേണ്ടിവന്നില്ല.

ഇതിനിടെ അച്ഛനും അമ്മയും വേർപിരിഞ്ഞു. അമ്മ മാനസികമായി തകർന്നു. സഹോദരൻ പ്ലസ് ടുവിന്‌ പഠിക്കുന്നു. 10 മുതൽ പ്ലസ് ടു വരെയുള്ള കാലം വീടുകൾതോറും കയറിയിറങ്ങി ട്യൂഷൻ എടുത്തും മുത്തുമാല കോർത്തു വിറ്റുമാണ് ഹനാൻ പഠനത്തിന് പണം കണ്ടെത്തിയത്. പിന്നീടാണ് എറണാകുളത്തേക്കു വന്നത്.

ഒരു മാസത്തോളം മീൻവിൽപ്പനയ്ക്ക് രണ്ടുപേർ സഹായിച്ചിരുന്നു. സഹോദരനെപ്പോലെ കണ്ട ഒരാളുടെ പെരുമാറ്റം തളർത്തിയപ്പോൾ കച്ചവടം ഒറ്റയ്ക്കായി. ഇങ്ങനെ കഷ്ടപ്പെടുന്ന ഒരു പെൺകുട്ടിക്ക് താൻ തന്റെ സിനിമയിൽ ഒരു അവസരം ഒരുക്കിയിട്ടുണ്ട് എന്നായിരുന്നു അരുൺ ഗോപി പറഞ്ഞത്.

“ഹനാൻ നല്ലൊരു അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും. കഴിവ് തിരിച്ചറിഞ്ഞ കലാഭവൻ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. അങ്ങനെയുള്ള ഒരു പെൺകുട്ടിക്ക് എന്നെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന സഹായം ചെയ്യണമെന്നുണ്ട്. സാമ്പത്തിക പരാധീനതകൾക്ക് ആശ്വാസമേകാൻ ഉതകുന്ന വേതനവും ഉറപ്പുവരുത്തും.” – ഒരു ഓൺലൈൻ മാധ്യമത്തിനോട് അരുൺ ഗോപി വെളിപ്പെടുത്തി.

Director Arun gopi promise a role for Hanan in Pranav’s movie

Abhishek G S :