നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അപേക്ഷ ഇന്ന് സുപ്രിംകോടതിയില്‍!

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ അവസാന ഘട്ടത്തോട് കടകവേ എട്ടാം പ്രതി ദിലീപിന്റെ അപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് അപേക്ഷ സമര്‍പ്പിച്ചത്. വിചാരണ എത്ര കാലത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നതില്‍ വിചാരണ കോടതിയില്‍ നിന്ന് സുപ്രിം കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. വിചാരണ കോടതി ഇതിന് നല്‍കിയ മറുപടിയും ഇന്ന് കോടതിക്ക് മുന്നില്‍ എത്തും.

വിചാരണ നടപടികള്‍ നീണ്ടുപോകാതിരിക്കാന്‍ കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും ദിലീപ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ആരോപണം.

സംവിധായകനും ദിലീപിന്റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിനും മാധ്യമങ്ങള്‍ക്കും കൈമാറിയ ശബ്ദസംഭാഷങ്ങളുടെ ആധികാരികത ഉറപ്പ് വരുത്താന്‍ നേരത്തെ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ദിലീപിന്റേത് തന്നെയാണ് ഈ ശബ്ദ സംഭാഷണങ്ങളെന്നാണ് എഫ് എസ് എല്‍ റിപ്പോർട്ടില്‍ പറയുന്നതെന്ന് റിപ്പോർട്ട് ചാനല്‍ രിപ്പോർട്ട് ചെയ്യുന്നത്.

ശബ്ദരേഖ വ്യാജമല്ല, കൃത്രിമം നടന്നിട്ടില്ലെന്നും പരിശോധനാ ഫലം വ്യക്തമാക്കുന്നു. ബാലചന്ദ്രകുമാർ പുറത്ത് വിട്ട ഈ ശബ്ദ രേഖയുടെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് ഗൂഡാലോചന കേസ് രജിസ്റ്റർ ചെയ്യുകുയം നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത്. അന്വേഷണ സംഘത്തിന് കൈമാറിയതിന് പിന്നാലെ ബാലചന്ദ്രകുമാർ ഈ തെളിവുകള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയും ചെയ്തു.

ബാലചന്ദ്രകുമാര്‍ നല്‍കിയ സംഭാഷണങ്ങളിലെ ശബ്ദങ്ങള്‍ ദിലീപിന്റെയും സഹോദരന്‍ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നാല്‍പതോളം ശബ്ദശകലങ്ങളായിരുന്നു ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. അതേസമയം ഇത് വ്യാജവും മിമിക്രി താരങ്ങളെ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നതടക്കമുള്ള കാര്യമായിരുന്നു പ്രതികളുടെ അഭിഭാഷകര്‍ ഉള്‍പ്പടെ ആരോപിച്ചിരുന്നത്.

എന്നാല്‍ ശബ്ദ സംഭാഷണങ്ങളില്‍ ഒരു തരത്തിലുള്ള കൃത്രിമത്വവും നടന്നിട്ടില്ലെന്ന് ബാലചന്ദ്രകുമാർ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. എഫ് എസ്‍ എല്‍ റിപ്പോർട്ടും ഇത് ശരിവെക്കുന്നു. ബാലചന്ദ്രകുമാര്‍ സൂചിപ്പിച്ച അതേ ദിവസം തന്നെയാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. അവ എഡിറ്റ് ചെയ്തിട്ടില്ലെന്നും എഫ് എസ് എല്‍ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ദിലീപ്, അനൂപ്, അപ്പു, സുരാജ്, ശരത് എന്നിവരുടെ ശബ്ദങ്ങള്‍ പരിശോധനയുടെ ഭാഗമായി ശേഖരിക്കുകയും ചെയ്തിരുന്നു

AJILI ANNAJOHN :