ഛായാഗ്രാഹകൻ സുധീഷ് പപ്പു അന്തരിച്ചു

മലയാള സിനിമയിലെ യുവനിര ഛായാഗ്രാഹകരില്‍ ശ്രദ്ധേയനായ പപ്പു (സുധീഷ് പപ്പു- 44) അന്തരിച്ചു. ഏറെക്കാലമായി രോഗബാധിതനായി ചികിത്സയില്‍ ആയിരുന്നു. മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്‍ത ബോളിവുഡ് ചിത്രം ചാന്ദ്നി ബാറിന്‍റെ അസിസ്റ്റന്‍റ് സിനിമാറ്റോഗ്രാഫര്‍ ആയി സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച പപ്പു ചീഫ് അസോസിയേറ്റ് സിനിമാറ്റോഗ്രാഫര്‍ ആയും പ്രവര്‍ത്തിച്ചതിനു ശേഷമാണ് സ്വതന്ത്ര ഛായാഗ്രാഹകന്‍ ആയത്. സംസ്കാരം ഇന്ന് രാത്രി 12 ന് വീട്ടുവളപ്പില്‍.

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രമായ ‘സെക്കന്‍ഡ് ഷോ’യിലൂടെ അദ്ദേഹം സ്വതന്ത്ര ഛായാഗ്രഹകനായി. പിന്നീട് ‘ഡി കമ്പനി’, ‘റോസ് ഗിറ്റാറിനാൽ’, ‘മൈ ഫാൻ രാമു’, ‘ ഞാൻ സ്റ്റീവ് ലോപ്പസ്’, ‘കൂതറ’, ‘അയാൾ ശശി’, ‘ആനയെ പൊക്കിയ പാപ്പാൻ’, ‘ഈട’, ‘ഓട്ടം’എന്നീ സിനിമകളുടെ ഛായാഗ്രഹകനായി പ്രവര്‍ത്തിച്ചു.

മജു സംവിധാനം ചെയ്ത ഈ വര്‍ഷം റിലീസ് ചെയ്ത ‘അപ്പന്‍’ ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.1991 പുറത്തിറങ്ങിയ ‘നഗരത്തിൽ സംസാരവിഷയം’ എന്ന ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ‘സോളോ’, ‘5 സുന്ദരികൾ’ സുന്ദരികള്‍ എന്നീ സിനിമകളില്‍ അസോസിയേറ്റ് ക്യാമറാമാനായി പ്രവർത്തിച്ചിട്ടുണ്ട്.

AJILI ANNAJOHN :