പ്രണയദിനത്തിൽ കമിതാക്കൾ സ്നേഹപ്രകടനം നടത്തിയാൽ വീഡിയോ എടുക്കുമെന്നറിയിച്ച് ബജ്‌റംഗദൾ


പ്രണയദിനത്തില്‍ കമിതാക്കള്‍ പൊതുസ്ഥലങ്ങളില്‍ സ്‌നേഹപ്രകടനം നടത്തിയാല്‍ വീഡിയോയില്‍ പകര്‍ത്താന്‍ വോളന്റിയര്‍മാരെ തയ്യാറാക്കിയതായി ബജ്‌റംഗദള്‍ അറിയിച്ചു. വാലന്റൈന്‍സ് ഡേയുടെ ആഘോഷ ഭാഗമായി അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് നടപടിയെന്നും ഇതിനായി എല്ലാ മൂലകളിലും പാര്‍ക്കുകളിലും മറ്റും നിരീക്ഷിക്കാനും വീഡിയോയില്‍ പകര്‍ത്താനുമായി 250 വോളന്റിയര്‍മാരെ തയ്യാറാക്കിയിട്ടുണ്ടെന്നും ഹിന്ദുത്വ സംഘടനയായ ബദ്‌റംഗ്ദള്‍ അറിയിച്ചു. 

മാളുകളിലും റെസ്റ്റോറന്റുകളിലും വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ അനുവദിക്കരുതെന്നും ബജ്‌റംഗദള്‍ മുന്നറിയിപ്പ് ഇറക്കിയിട്ടുണ്ട്. ആഘോഷങ്ങള്‍ സംഘടിപ്പിച്ചതിന് ശേഷം എന്തെങ്കിലും പറ്റിയാല്‍ തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്ന് സംഘടനയുടെ ഹൈദരബാദ് ഘടകം നേതാവ് മുകേഷ് പറഞ്ഞു.


പ്രണയദിനാഘോഷം പാശ്ചാത്യ രീതിയാണെന്നും  ഫെബ്രുവരി 14ലെ ആഘോഷങ്ങള്‍ക്കെതിരായി നഗരങ്ങളില്‍ കോലം കത്തിക്കാനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇതാദ്യമായല്ല വാലന്റൈന്‍സ് ഡേയ്‌ക്കെതിരെ ബജ്‌റംഗദള്‍ ഭീഷണി മുഴക്കുന്നത്. നേരത്തെയും ഹിന്ദുത്വ ശക്തികളാ വിഎച്ച്പിയും ബജ്‌റംഗദളും ഉള്‍പ്പെടെയുള്ള സംഘടനകള്‍ വാലന്റൈന്‍സ് ഡേയില്‍ പബ്ബുകള്‍ ആക്രമിക്കുകയും കമിതാക്കളെ വിവാഹം കഴിപ്പിക്കുകയുമെല്ലാം ചെയ്തിരുന്നു. നാളെയാണ് ഈ വര്‍ഷത്തെ പ്രണയദിനം എന്നതിനാല്‍ പാര്‍ക്കുകളിലും മറ്റും പോലിസ് സുരക്ഷയൊരുക്കുന്നുണ്ട്.

bajrangadal decided to record video of lovers

HariPriya PB :