വൈശാലിയുടെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ എം.എം. രാമചന്ദ്രൻ അന്തരിച്ചു

പ്രമുഖ വ്യവസായിയും ചലച്ചിത്രനിർമാതാവുമായ എം.എം. രാമചന്ദ്രൻ (അറ്റ്ലസ് രാമചന്ദ്രൻ -80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു ഞായറാഴ്ച രാത്രിയോടെയാണ് അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്നു രണ്ടു ദിവസമായി ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം. ഭാര്യ ഇന്ദു രാമചന്ദ്രൻ, മകള്‍ ഡോ. മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവർ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു.

1942 ജൂലൈ 31ന് തൃശൂരിൽ വി. കമലാകര മേനോന്‍റെയും എം.എം രുഗ്മിണി അമ്മയുടെയും മകനായാണ് ജനനം. ബാങ്ക് ജീവനക്കാരനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അറ്റ്ലസ് ജ്വല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രൻ നിരവധി സിനിമകൾ നിർമിക്കുകയും അഭിനയിക്കുകയും ചെയ്തു. സംവിധായകൻ, വിതരണക്കാരൻ എന്നീ നിലകളിലും സിനിമ മേഖലയിൽ സജീവമായിരുന്നു. 2015ൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് ജയിലിലായ അദ്ദേഹം 2018ലാണ് പുറത്തിറങ്ങിയത്. കേസ് അവസാനിക്കാത്തതിനാൽ യു.എ.ഇ വിട്ട് പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അറ്റ്ലസ് വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് മരണം.

ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിലെ ഗോൾഡ് പ്രമോഷൻ കമ്മിറ്റിയുടെ ആദ്യ ചെയർമാനായിരുന്നു. ഫിലിം മാഗസിനായ ചലച്ചിത്രത്തിന്‍റെ എഡിറ്ററായിരുന്നു. മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ വൈസ് പ്രസിഡന്‍റായും പ്രവർത്തിച്ചു. വൈശാലി, ധനം, സുകൃതം തുടങ്ങിയ സിനിമകൾ നിർമിച്ച അദ്ദേഹം അറബിക്കഥ, ടു ഹരിഹർ നഗർ, ബാല്യകാല സഖി, തത്വമസി തുടങ്ങി പത്തോളം സിനിമകളിൽ അഭിനയിച്ചു. 2010ൽ ഹോളിഡേസ് എന്ന സിനിമ സംവിധാനം ചെയ്തു. അഞ്ച് സിനിമകളുടെ വിതരണവും ഏറ്റെടുത്തിരുന്നു.

സഹോദരൻ രാമപ്രസാദും മരുമകൻ അരുൺ നായറും ആശുപത്രിയിലെത്തിയിട്ടുണ്ട്. മകൻ ശ്രീകാന്ത് യു.എസിലാണ്. ദുബൈ മൻഖൂൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം നാലിന് ജബൽഅലി ശ്‌മശാനത്തിൽ സംസ്കരിക്കും.

Noora T Noora T :