18 വയസിൽ ഒരു വാശിയുടെ പുറത്ത് കെ ടി യെ വിവാഹം ചെയ്തു…അന്ന് അദ്ദേഹത്തിന് 54 വയസ്സ് – നടി സീനത്ത്

18 വയസിൽ ഒരു വാശിയുടെ പുറത്ത് കെ ടി യെ വിവാഹം ചെയ്തു…അന്ന് അദ്ദേഹത്തിന് 54 വയസ്സ് – നടി സീനത്ത്

അഭിനേത്രിയായും ഡബ്ബിംഗ് ആര്‍ടിസ്റ്റായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേതാവാണ്‌ സീനത്ത്. മലയാള സിനിമയ്ക്ക് ഒരു പിടി മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ നടി. നാടകത്തിലൂടെയായിരുന്നു സീനത്തിന്റെ തുടക്കം, പിന്നീട് 1978 ല്‍ ‘ചുവന്ന വിത്തുകള്‍’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. തന്റെ വ്യക്തി ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായ വിവാഹത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോള്‍. കേരള കൗമുദി ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അഭിനേത്രി മനസ്സ് തുറന്നത്.

പതിനെട്ടാമത്തെ വയസ്സിലായിരുന്നു സീനത്തിന്റെ ആദ്യ വിവാഹം. നാടകാചാര്യനും തിരക്കഥാകൃത്തുമായ കെ.ടി മുഹമ്മദുമായിട്ടായിരുന്നു വിവാഹം. സീനത്തിനെ വിവാഹം കഴിക്കുമ്ബോള്‍ കെ.ടി മുഹമ്മദിന് 54 വയസ്സുണ്ടായിരുന്നു. 16 വര്‍ഷം ഒരുമിച്ച്‌ ജീവിച്ച ഇവര്‍ 1993 ല്‍ വേര്‍പിരിഞ്ഞു. ഒരുപാട് നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് കെ.ടി മുഹമ്മദിനെ താന്‍ വിവാഹം ചെയ്തതെന്ന് പറയുകയാണ് സീനത്ത്.

‘കോഴിക്കോട് കലിംഗ തിയ്യേറ്റേഴ്‌സില്‍ വച്ചാണ് ഞാന്‍ കെ.ടിയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അന്ന് അദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുകയാണ്. കെ.ടിയുടെ സൃഷ്ടി എന്ന നാടകത്തിലൂടെയായിരുന്നു എന്റെ അരങ്ങേറ്റം. കെ.ടിക്ക് അന്ന് ചെറുതായി ആസ്മയുടെ പ്രശ്‌നമുണ്ട്. മരുന്ന് എടുത്ത് തരാന്‍ എന്നോട് ആവശ്യപ്പെടാറുണ്ടായിരുന്നു. കെ.ടിയുടെ ശൈലിയോട് എനിക്ക് എപ്പോഴോ ഇഷ്ടം തോന്നി തുടങ്ങിയിരുന്നു.

ഒരുദിവസം അദ്ദേഹം സീനത്തിനെ വിവാഹം ചെയ്ത് തരുമോ എന്ന് എന്റെ ഇളയമ്മയോട് ചോദിച്ചു. ആദ്യം എനിക്കത് ഉള്‍ക്കൊള്ളാനായില്ല. പ്രായവ്യത്യാസം ആയിരുന്നു പ്രശ്‌നം. അതിനിടെ ഞങ്ങള്‍ വിവാഹിതരാകുന്നു എന്നൊക്കെ നാടക സമിതികളില്‍ പ്രചരിക്കാന്‍ തുടങ്ങി. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരാളുമായി എന്റെ വിവാഹം നിശ്ചയിച്ചിരുന്നു. തുടര്‍ന്ന് കെ.ടിയുമായി ഞാന്‍ സംസാരിക്കാതെയായി. അതിനിടെ എന്നെയും ഇളയമ്മയെയും നാടക സമിതിയില്‍ നിന്ന് പിരിച്ചു വിട്ടു. കെ.ടിയോടുള്ള അടുപ്പമാണ് അതിന് കാരണമായി പറഞ്ഞത്.

ആ സമയത്താണ് കെ.ടിക്ക് ഫിലിം ഡവലപമെന്റ് അസോസിയേഷനില്‍ ചെയര്‍മാനായി നിയമനം ലഭിക്കുന്നത്. ആവാശിയിലാണ്‌ ഞാന്‍ കെ.ടിയെ വിവാഹം കഴിക്കുന്നത്. എന്റേത് ഉറച്ച തീരുമാനമായിരുന്നു. ആളുകള്‍ പറയുന്നത് മനസ്സിലാക്കാനുള്ള പക്വത എനിക്ക് ഉണ്ടായിരുന്നില്ല. ആ ബന്ധത്തിന്റെ ആയുസ്സ് 16 വര്‍ഷമായിരുന്നു’- സീനത്ത് പറഞ്ഞു.

സിനിമയിലേക്കെത്തിയപ്പോള്‍ മികച്ച അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. സീരിയലുകളിലും താരം അഭിനയിക്കാറുണ്ട്. പരദേശി, പെണ്‍പട്ടണം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളില്‍ ശ്വേത മേനോന് ശബ്ദം നല്‍കിയത് സീനത്തായിരുന്നു. നാല് പതിറ്റാണ്ടിലേക്ക് കടന്നിരിക്കുകയാണ് ഈ അഭിനേത്രിയുടെ കലാജീവിതം. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം സീനത്തിന് ലഭിച്ചിരുന്നു. കെ.ടിയുമായി വേര്‍പിരിഞ്ഞ സീനത്ത് അനില്‍ കുമാറിനെ വിവാഹം ചെയ്തു. 2008 ല്‍ കെ.ടി അന്തരിച്ചു.

actress zeenath talk about her first mariage with k t muhammed

HariPriya PB :