“ഇനി സന്ദേശം പോലൊരു സിനിമ ചെയ്താൽ എന്റെ വീടിനു മുൻപിൽ ജാഥയും സമരവുമായിരിക്കും” – സത്യൻ അന്തിക്കാട്

മലയാളികളുടെ യഥാർത്ഥ മുഖം കാണിച്ച്‌ തന്ന സിനിമക്കാരാണ് സത്യൻ അന്തിക്കാടും ശ്രീനിവാസനും. ഇരുവരുടെയും ചിത്രം രാഷ്ട്രീയം പറയും, രാഷ്ട്രീയത്തിലെ കള്ളത്തരങ്ങൾ പറയും നാട്ടിൻപുറവും നഗരവും പറയും. ഈ കൂട്ടുകെട്ടിൽ ഇറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു സന്ദേശം. എല്ലാ കാലത്തും സന്ദേശം ആ പേരുപോലെ തന്നെ ഒരു സന്ദേശം നൽകുന്നുണ്ട്.

രാഷ്ട്രീയത്തിന്റെ പേരിൽ ഇന്ന് കേരളത്തിൽ നടക്കുന്ന പല സംഭവങ്ങൾക്കും സന്ദേശം എന്ന സിനിമയുമായി ബന്ധം തോന്നാം. കാരണം കാലത്തിനു മുൻപേ സഞ്ചരിച്ച ചിത്രമാണ് ഇത്. അന്ന് ഈ ചിത്രം രാഷ്ട്രീയ നേതാക്കൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്നും ഇന്നത് അങ്ങനെ ആകില്ല എന്നും സത്യൻ അന്തിക്കാട് പറയുന്നു.

“അന്ന്, ശരിക്കു പറഞ്ഞാല്‍ സന്ദേശം കൂടുതല്‍ ആളുകളിലേക്ക് എത്തിയത് കുറച്ച് വൈകിയാണ്. ബോക്സോഫീസില്‍ ആവറേജ് ഹിറ്റ് മാത്രമാണ്. സന്ദേശം അണികളുടെ കഥയാണ്. അല്ലാതെ മുഖ്യമന്ത്രിയോ ഒന്നും ഇല്ല, ആകെയൊരു യശ്വന്ത് സഹായി ഉണ്ട്. അങ്ങനെ നോക്കുമ്പോള്‍ അന്ന് രാഷ്ട്രീയ നേതാക്കള്‍ കൈനീട്ടി സ്വീകരിച്ച പടമാണ്. എം.എ. ബേബി, ബിനോയ് വിശ്വം, സെബാസ്റ്റ്യന്‍ പോള്‍, വി.എം. സുധീരന്‍ തുടങ്ങിയവരൊക്കെ ഇന്നും കാണുമ്പോള്‍ സന്ദേശത്തെപ്പറ്റി പറയാറുണ്ട്. അന്നൊക്കെ കുടുംബപ്രേക്ഷകര്‍ ഇത് രാഷ്ട്രീയ സിനിമയാണെന്ന് വിചാരിച്ച് കാണാതിരുന്നിട്ടുണ്ട്.

ചില സ്ത്രീകള്‍ എന്നോട് പറഞ്ഞി,ട്ടുണ്ട് സിനിമയുടെ അവസാനം മാതുവിനെ കല്യാണം കഴിച്ചുകൊടുക്കുന്ന രംഗമൊക്കെ ഗംഭീരമായിരുന്നു ബാക്കി രാഷ്ട്രീയമല്ലേ എന്ന്. എന്നാല്‍ പിന്നീട് പടം വലിയ രീതിയില്‍ ചര്‍ച്ചയായി. സാധാരണ ജീവിതമാണ് സിനിമയായി മാറുന്നത്. എന്നാല്‍, സിനിമ തന്നെ ജീവിതമായ ചരിത്രമാണ് സന്ദേശത്തിന്റെത്. അടുത്തിടെ ഹര്‍ത്താല്‍ നടത്താനായി ഇത് ഞങ്ങളുടെ ഡെഡ്ബോഡിയാണെന്ന് പറഞ്ഞ് ഏതോ ഒരു പാര്‍ട്ടി രക്തസാക്ഷിയെ ഉണ്ടാക്കുന്ന കാഴ്ച നമ്മള്‍ കണ്ടു.

സന്ദേശം എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരാത്തതിനെ പട്ടയും സത്യൻ അന്തിക്കാട് പറയുന്നു.
“അത് ഇതുവരെ ചെയ്തിട്ടില്ല എന്നുമാത്രമേ ഉള്ളൂ. എന്നാല്‍ എപ്പോഴും സംഭവിക്കാം. അതിന്റെ തുടര്‍ച്ച എന്നുപറയാന്‍ പറ്റില്ല കാരണം സന്ദേശം എന്ന സിനിമയുടെ കഥ പൂര്‍ണമായിക്കഴിഞ്ഞു. എന്നാല്‍ കാലത്തിനനുസരിച്ച് സാഹചര്യങ്ങള്‍ മാറി. ജനങ്ങള്‍ക്ക് സഹിഷ്ണുത കുറഞ്ഞു. പണ്ട് വിമര്‍ശനത്തെ വിമര്‍ശനമായി കാണുന്നവര്‍ ഉണ്ടായിരുന്നു. പരിപ്പുവടയും കട്ടന്‍ചായയും കൊണ്ടുവാ എന്നു പറയുമ്പോള്‍ ചിരിച്ചുകൊണ്ട് അത് ഉള്‍ക്കൊണ്ടിരുന്നു. ഇന്ന് ചെറുതായി വിമര്‍ശിക്കുമ്പോള്‍ അത് അവര്‍ക്ക് പൊള്ളുകയും പെട്ടെന്ന് പ്രതികരിക്കുകയും ചെയ്യുന്നു. സന്ദേശംപോലെ ഒരു സിനിമ ഇന്ന് ചെയ്താല്‍ എന്റെ വീടിന് മുന്നില്‍ ജാഥയും സമരവുമായിരിക്കു”.

sathyan anthikkad about sandesham

Sruthi S :