മോഹൻലാലിൻറെ അഭിനയം നേരിട്ട് കണ്ടു പഠിക്കാൻ വിജയ് സേതുപതി.

മോഹൻലാലിന്റെ അഭിനയം കണ്ടുപഠിക്കാൻ വിജയ് സേതുപതി കുഞ്ഞാലിമരക്കാർ സെറ്റിലെത്തി.
തമിഴ് സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർന്നു കൊണ്ടിരിക്കുന്ന തമിഴ് സിനിമ നായകൻ വിജയ് സേതുപതി ലാലേട്ടനെ നേരിട്ട് കാണാനെത്തി .ലാലേട്ടനെ വെറുതെ കണ്ടു സംസാരിച്ചു മടങ്ങാനല്ല പക്ഷെ സേതുപതി എത്തിയത് .ലാലേട്ടന്റെ അഭിനയം നേരിട്ട് കണ്ടു പഠിക്കുക ആയിരുന്നു ലക്‌ഷ്യം .

മോഹൻ‍ലാലിന്റെ അഭിനയം നേരിട്ട് കാണുക മാത്രമല്ല സംവിധായകൻ പ്രിയദർശനൊപ്പം മോണിറ്ററിലിരുന്നും അദ്ദേഹം സൂക്ഷമമായി വീക്ഷിച്ചു. കുഞ്ഞാലിമരക്കാർ ചിത്രത്തിന്റെ പ്രൊഡക്‌ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ ആണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. വിജയ് സേതുപതിയോട് ആദരവും ലാലേട്ടനെ ഓർത്ത് അഭിമാനം തോന്നുവെന്നും സിദ്ദു പറയുന്നു.

സിദ്ദു പനയ്ക്കലിന്റെ കുറിപ്പ് വായിക്കാം–

മക്കൾ സെൽവനോടൊപ്പം…. ഇന്നലെ രാവിലെ രാമോജി ഫിലിം സിറ്റിയിൽ കുഞ്ഞാലിമരക്കാർ സെറ്റിനു പുറത്ത് ലാലേട്ടനെ കാത്ത് നിൽക്കുമ്പോൾ, ഒരു കാർ എന്നെയും കടന്നു മുന്നോട്ടു പോയി. നോക്കുമ്പോൾ ആ കാർ റിവേഴ്‌സ് വരുന്നു. കാറിൽ നിന്നിറങ്ങി വന്നത് ഫെറ്റ് മാസ്റ്റർ അനൽ അരസ്സ്. അനലുമായി വർഷങ്ങളുടെ ബന്ധമുണ്ട്‌. ഞാൻ വർക്ക്‌ ചെയ്ത ഒരു പടത്തിലാണ് അനൽ സ്വതന്ത്ര മാസ്റ്റർ ആകുന്നത്‌. “മത്സരം”.

അതിൽ പീറ്റർ ഹൈൻ ആയിരുന്നു മാസ്റ്റർ. അദ്ദേഹത്തിന് ഒരു തമിഴ് പടം വന്നപ്പോൾ അസിസ്റ്റന്റ് ആയ അനലിനെ പടം ഏൽപ്പിച്ചു പീറ്റർ മാസ്റ്റർ പോയി. അനൽ തന്റെ ജോലി നന്നായി പൂർത്തിയാക്കുകയും ചെയ്തു. പൃഥ്വിരാജ് അഭിനയിച്ച”പുതിയമുഖം” ആണ് അനലിനെ മലയാളത്തിൽ അടയാളപ്പെടുത്തിയ സിനിമ. ഇപ്പോൾ ഹിന്ദി, തമിഴ് സിനിമകളിലെ മുടിചൂടാമന്നൻ ആണ് അനൽ.

വിജയ്സേതുപതിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിനാണ് മാസ്റ്റർ എത്തിയിരിക്കുന്നത്. മാസ്റ്റർ എന്നെയും വിളിച്ചു അവരുടെ സെറ്റിലേക്ക് പോയി. വിജയ്സേതുപതിയെ പരിചയപ്പെടുത്തി. ലാലേട്ടന്റെ പടത്തിന്റെ ഷൂട്ട്‌ ആണ് നടക്കുന്നതെന്നറിഞ്ഞപ്പോൾ വിജയ് പറഞ്ഞു, ‘എനക്ക് ഉടനെ അവരെ പാത്തകണം സാർ, നാൻ അവരുടെ പെരിയ ഫാൻ’.

അതിനെന്താ നമുക്ക് പോകാം. ലാലേട്ടൻ ഇപ്പോൾ ഫ്രീ ആണ് കാരവാനിൽ ഉണ്ടെന്ന് ഞാൻ പറഞ്ഞു. ‘എനിക്ക് കാരവാനിൽ അല്ല കാണേണ്ടത്, അദ്ദേഹം അഭിനയിക്കുന്നത് കാണണം. അത് കണ്ടു പഠിക്കണം’. അഭിനയത്തിന്റെ സർവകലാശാലയാണ് അദ്ദേഹം. ലാലേട്ടനെ ഓർത്ത് എനിക്ക് അഭിമാനം തോന്നി. വിജയ് സേതുപതിയോട് ആദരവും.

പെട്ടെന്നാരും ഇങ്ങനെ ഒരു തുറന്നുപറച്ചിലിനു തയാറാവില്ല. അതും തന്റെ ഭാഷയിൽ ഔന്നത്യത്തിൽ നിൽക്കുന്ന ഒരു നടൻ. അതും തനിയെ എന്നോട് മാത്രമായിട്ടല്ല, ആ പടത്തിന്റെ സംവിധായാകനും സഹനടന്മാരും ചുറ്റും നിൽക്കുമ്പോളായിരുന്നു ഇക്കാര്യം പറഞ്ഞത്. വൈകിട്ട് അദ്ദേഹം സെറ്റിൽ വന്നു. കുറെ നേരം ലാലേട്ടന്റെ അഭിനയം കണ്ടിട്ടാണ് മടങ്ങിയത്‌. നേരിട്ടും പ്രിയദർശൻ സാറിനൊപ്പം മോണിറ്ററിന്റെ മുന്നിലിരുന്നും അദ്ദേഹം വീക്ഷിച്ചു. മറ്റു ഭാഷകളിലെ നടൻമാർക്ക് കണ്ടുപഠിക്കാൻ ഒരു അഭിനേതാവ് നമ്മുടെ ഭാഷയിൽ ഉണ്ടായി എന്നത്‌ മലയാളികൾക്കെല്ലാം അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്.

vijay sethupathy meets mohanlal in kunjalimarakkar film location

Sruthi S :