കൂടുതൽ വെളിപ്പെടുത്തലുമായി തുളസിദാസ്‌ … മലയാള സിനിമയിലെ പ്രശ്നങ്ങൾ തുടങ്ങിയത് ഒരു സിനിമയുടെ ഡേറ്റിനെ ചൊല്ലി …

കൂടുതൽ വെളിപ്പെടുത്തലുമായി തുളസിദാസ്‌ … മലയാള സിനിമയിലെ പ്രശ്നങ്ങൾ തുടങ്ങിയത് ഒരു സിനിമയുടെ ഡേറ്റിനെ ചൊല്ലി …

സിനിമയ്ക്കുള്ളിലെ ചരട് വലികൾ എപ്പോളും ചർച്ചയായിട്ടുണ്ട് . പക്ഷെ അത് സജീവമായത് കൊച്ചിയിൽ യുവനടി ആക്രമിക്കപെട്ടപ്പോളാണ്. അതിനു പിന്നാലെയാണ് കുടിപ്പകയുടെയും പലരെയും ഒതുക്കിയതിന്റെയുമൊക്കെ കഥകൾ പുറത്തു വന്നത് . എല്ലാത്തിനും ആരോപണം വിരൽ ചൂണ്ടിയത് ദിലീപിന് നേരെയും. കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ തുളസി ദാസ് . ദിലീപ് തന്നെ ഒതുക്കിയതായാണ് തുളസിദാസ്‌ പറയുന്നത്.

കുട്ടനാടന്‍ എക്സ്പ്രസ് എന്ന ഒരു സിനിമ ചെയ്യുന്നതിനിടയിലായിരുന്നു സംഭവമെന്നു തുളസിദാസ്. സിനിമയ്ക്ക് വേണ്ടി ഉള്ളാട്ടില്‍ ശശിധരന്‍ എന്ന പ്രൊഡ്യൂസറെ കൊണ്ടുവന്നു. ദിലീപ് ഡേറ്റുതരാമെന്നും പറഞ്ഞു. ഒരു സ്ഥലം വാങ്ങാനായി ദിലീപ് നിര്‍മാതാവിനോട് 25 ലക്ഷം കടംചോദിച്ചു. പ്രതിഫലത്തില്‍ കുറച്ചാല്‍ റൊക്കം കാശുതരാമെന്ന് നിര്‍മാതാവും സമ്മതിച്ചു. അങ്ങനെ അമ്പതുലക്ഷത്തിനു പകരം നാല്‍പ്പതുലക്ഷം കൊടുത്ത് നിര്‍മാതാവ് ഡേറ്റ് ഉറപ്പിച്ചു. മൂന്നുമാസംകൊണ്ട് പടം തീര്‍ക്കാമെന്നും ഉറപ്പിച്ചു.

എന്നാല്‍ പിന്നീട് ദിലീപ് വിവിധ ആവശ്യങ്ങളുമായി രംഗത്ത് വന്നെന്നും തുളസീദാസ് പറഞ്ഞു. നായികയെ മാറ്റണം. ക്യാമറാമാനെ മാറ്റണം എന്നിങ്ങനെ. സൗഹൃദപരമായ ഇത്തരം നിര്‍ദേശങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് സിനിമയുടെ നന്മയെച്ചൊല്ലി സഹകരിക്കാറുണ്ടെങ്കിലും ഈ ആജ്ഞാപിക്കുന്ന രീതിയോട് തനിക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. സംവിധാനം എന്റെ ജോലിയാണ്. വെറും സ്റ്റാര്‍ട്ടും കട്ടും പറയുന്ന സംവിധായകനല്ല ഞാന്‍. സിനിമയുടെ ടോട്ടാലിറ്റിയെക്കുറിച്ച് എനിക്ക് ധാരണയുണ്ടെന്ന് അല്പം കടുത്ത ഭാഷയില്‍ത്തന്നെ തനിക്കു പറയേണ്ടിവന്നുവെന്ന് തുളസീദാസ് പറഞ്ഞു.

തുടര്‍ന്ന് നിര്‍മ്മാതാവിനെ സ്വന്തമാക്കി തന്നെ പുറത്താക്കി ക്രേസി ഗോപാലന്‍ എന്ന സിനിമയും തുടങ്ങിയെന്നും തുളസീദാസ് പറയുന്നു. മാക്ടയുടെ തലപ്പത്തിരിക്കുന്ന വിനയനും കെ. മധുവും നടന്‍ സിദ്ദിഖുമെല്ലാം പറഞ്ഞപ്രകാരം ഞാന്‍ ഫെഫ്കയ്ക്ക് ഇതുസംബന്ധിച്ച് പരാതിനല്‍കിയെങ്കിലും തന്റെ കൂടെനില്‍ക്കാന്‍ തയ്യാറുള്ളവരെപ്പോലും ദിലീപ് വിലയ്ക്കു വാങ്ങി. വിനയനും കലൂര്‍ ഡെന്നീസും ബൈജു കൊട്ടാരക്കരയും മാത്രമേ അവസാനംവരെ കൂടെയുണ്ടായിരുന്നുള്ളൂവെന്നും തുളസീദാസ് പറഞ്ഞു.

സിനിമാരംഗത്തെ പലരും ശത്രുവിനെ കണ്ടപോലെ തിരിഞ്ഞുനടക്കാന്‍ തുടങ്ങി. ഞാന്‍ സിനിമയില്‍ അവതരിപ്പിച്ച ഗോപികയുടെ കല്യാണത്തിന് ഒരു കാര്‍ഡുപോലും എനിക്കയച്ചില്ല. ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍, തുളസീദാസ് വന്നാല്‍ മറ്റു പലരും വരില്ല എന്നായിരുന്നു പറഞ്ഞത്. റോമയെയും മീരാനന്ദനെയും നായികമാരാക്കി ഒരു പടം പ്ലാന്‍ ചെയ്തു. അതിന് അഡ്വാന്‍സും കൊടുത്തു. എന്നാല്‍, അവര്‍ അഡ്വാന്‍സ് തിരിച്ചു തന്ന് അഭിനയിക്കാന്‍ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു. നിര്‍മാതാക്കളും പടം ചെയ്യാന്‍ പറ്റില്ലെന്നുപറഞ്ഞു.

നിങ്ങളുടെ പടം വിതരണത്തിനെടുക്കാന്‍ ആളില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും ജയറാമിനെയുമെല്ലാംവെച്ച് പടം ചെയ്തിട്ടുള്ള ഞാന്‍ മൂന്നുകൊല്ലം വീട്ടിലിരുന്നു. സൂപ്പര്‍ താരവും എന്നെ കണ്ടപ്പോള്‍ മുഖംതിരിച്ചതോടെ എനിക്ക് വലിയ വിഷമമായി. നിങ്ങള്‍ പരാതിയുമായി വരില്ലേ എന്നായിരുന്നു അദ്ദേഹവും ചോദിച്ചത്. നിങ്ങളെയും ദിലീപിനെയും ഞാന്‍ ഒരുപോലെയല്ല കാണുന്നതെന്ന് മറുപടിപറഞ്ഞെങ്കിലും ഞാന്‍ കരഞ്ഞുപോയ നിമിഷമായിരുന്നു അതെന്നും തുളസീദാസ് പറയുന്നു.

എന്നാല്‍, ഇതുപോലെയുള്ള എത്രയോ നിശ്ശബ്ദമാക്കപ്പെട്ട ഒതുക്കലുകള്‍ക്ക് ഈ ശക്തന്‍ ചരടുവലിച്ചിട്ടുണ്ടെന്ന് സിനിമാലോകത്തിനറിയാം. ഇപ്പോള്‍ വെളിച്ചത്തുവന്നിരിക്കുന്ന ഈ തിരക്കഥപോലും നോക്കിക്കോളൂ. മൂന്നുവര്‍ഷത്തെ തിരക്കഥയാണ്. ഒരു കൊലപാതകമാണെങ്കില്‍ കൂടെനില്‍ക്കാന്‍ ആളുണ്ടാവും. ഇത്, ഒരു പെണ്‍കുട്ടിയോടുള്ള വൈരാഗ്യബുദ്ധി ഇത്രയും പകയോടെ കൊണ്ടുനടക്കുക, അവളെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിക്കുക എന്നൊക്കെ പറയുമ്പോള്‍ തന്റെ ശക്തിയിലുള്ള അഹങ്കാരംകൊണ്ടായിരിക്കുമോ? പക്ഷേ, എത്ര വലിയവനായാലും തെറ്റുചെയ്താല്‍ ശിക്ഷിക്കപ്പെടും എന്ന പോലീസ് നിലപാടും സര്‍ക്കാരിന്റെ നിലപാടും നമുക്കുനല്‍കുന്ന വിശ്വാസം ചെറുതല്ലെന്നും തുളസീദാസ് പറയുന്നു.

tulasidas about dileep

Sruthi S :