ഭയങ്കരമായ ഐക്യൂവും ഓർമ്മശക്തിയും നല്ല അച്ചടക്കവും ഒക്കെയുള്ള ആളാണ് ; ഞങ്ങൾ അക്കര്യത്തിൽ കണക്റ്റഡ് ആണ് ; പൃഥ്വിരാജിനെ കുറിച്ച് ടൊവിനോ

മലയാളികളുടെ പ്രിയനായകനാണ് ടൊവിനോ തോമസ്. കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെ മുന്നേറിയ ടൊവിനോ ഇപ്പോൾ മറ്റു ഭാഷകളിലും സജീവമാണ്. .വില്ലൻ വേഷങ്ങളിൽ തുടങ്ങി നായക വേഷത്തിലേക്ക് എത്തിയ ടൊവിനോ ഇതിനോടകം തന്നെ മലയാള സിനിമയിൽ ആരാധകർക്ക് എന്നും ഓർത്തിരിക്കാൻ കഴിയുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ചു കഴിഞ്ഞു.

തീവ്രം എന്ന ചിത്രത്തിന് വേണ്ടി സഹ സംവിധായകനായി പ്രവർത്തിച്ചുകൊണ്ട് ചലച്ചിത്ര ലോകത്തേക്ക് രംഗപ്രവേശനം നടത്തിയ ടൊവിനോ മോഡലിങ്ങിലും പരസ്യചിത്രങ്ങളിലും ആദ്യകാലങ്ങളിൽ തിളങ്ങി. പിന്നീട് 2012 ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനേതാവായുള്ള ടൊവിനോയുടെ അരങ്ങേറ്റം.

സിനിമയ്ക്കുള്ളലും പുറത്തും നിരവധി നല്ല സൗഹൃദങ്ങൾ സൂക്ഷിക്കാറുള്ള ആളാണ് ടൊവിനോ. നടൻ പൃഥ്വിരാജുമായുള്ള ടൊവിനോയുടെ സൗഹൃദം എന്നും രണ്ടു താരങ്ങളുടെയും ഫാൻസിനെ സംബന്ധിച്ച് ഒരുപാടിഷ്ടമുള്ള ഒരു കൂട്ടുകെട്ടാണ്. ഇപ്പോഴിതാ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിൽ പൃഥ്വിരാജിനെ കുറിച്ച് ടോവിനോ പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

“ഞങ്ങൾക്ക് പരസ്പരം എവിടെയൊക്കെയോ കണക്ട് ചെയ്യാൻ പറ്റിയിട്ടുണ്ട്. ഞങ്ങൾ ഒരുപക്ഷെ രണ്ട് തരത്തിലുള്ള വ്യക്തികൾ ആയിരിക്കാം. പുള്ളി ഭയങ്കരമായ ഐക്യൂവും ഓർമ്മശക്തിയും നല്ല അച്ചടക്കവും ഒക്കെയുള്ള ആളാണ്. ഞാൻ ആണെങ്കിൽ ഇതൊന്നുമുള്ള ആളല്ല തികച്ചും വേറെ ഒരാൾ ആണ് ഞാൻ. ഭയങ്കര അലസനായ ഒരു ഐക്യൂവും ഇല്ലാത്ത ആളാണ്.

ഒരു ഓളത്തിൽ ഞാൻ ഇങ്ങിനെ പൊയ്‌ക്കൊണ്ടിരിക്കുന്നു എന്നെ ഉള്ളു. പുള്ളിക്ക് ചെയ്യുന്ന കാര്യങ്ങളിൽ ഒക്കെ നല്ല ഫോക്കസും ഒക്കെ ഉണ്ട്. ഞങ്ങൾ എവിടെയാണ് കണക്റ്റഡ് ആയതെന്ന് എനിക്ക് തോന്നിയിട്ടുള്ളത്, ഒരു കാര്യം ഞാൻ പുള്ളിയെ കണ്ട് ഇൻസ്പയർ ആയിട്ടുള്ളതും ഞാൻ ചിന്തിച്ചിട്ടുള്ളതും പുള്ളി ചിന്തിച്ചിട്ടുള്ളതും ഒരുപോലെ ആണെന്ന് തോന്നിയിട്ടുള്ളത് സിനിമയോടുള്ള സ്നേഹം ആയിരിക്കും.അദ്ദേഹം സിനിമയോട് വളരെയധികം പാഷണെറ്റ് ആണ്. എനിക്കും അതേപോലെ തന്നെ സിനിമയോട് പാഷൻ ഉണ്ട്.” – ടൊവിനോ പറഞ്ഞു.

മുൻപും പല അഭിമുഖങ്ങളിലും ടൊവിനോ പൃഥ്വിരാജിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.പൃഥ്വിരാജുമായി അടുത്ത ബന്ധമാണ് തനിക്കുള്ളതെന്നും ജ്യേഷ്ഠനെപ്പോലെയാണ് അദ്ദേഹത്തെ കാണുന്നത് എന്നും മുൻപ് ടൊവിനോ പറഞ്ഞിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും പരസ്പരം സംസാരിക്കാറുണ്ടെന്നും ടൊവിനോ പറഞ്ഞിട്ടുണ്ട്.

ഫിറ്റ്‌നസിന്റെയും വർക്ഔട്ടിന്റെയും കാര്യത്തിൽ പ്രത്യേക പരിഗണനയാണ് ഇരുതാരങ്ങൾക്കും ഉള്ളത്. അതുകൊണ്ട് തന്നെ ടൊവിനോയുടെ മേക്കോവര്‍ ചിത്രങ്ങള്‍ക്ക് കീഴില്‍ ആദ്യമെത്തുന്ന കമന്റ് എന്നും പൃഥ്വിയുടേതാണ്.എബിസിഡി എന്ന ദുൽഖർ ചിത്രത്തിലെ ടൊവിനോ ചെയ്‌ത വില്ലൻ കഥാപാത്രത്തിലൂടെയാണ് താൻ ടൊവിയെ ശ്രദ്ധിച്ചു തുടങ്ങിയത്, അവിടെ നിന്നാണ് തന്റെ സെവൻത് ഡേ എന്ന സിനിമയിലേക്ക് ക്ഷണിച്ചത് എന്ന് പൃഥ്വിയും പറഞ്ഞിട്ടുണ്ട്.

AJILI ANNAJOHN :