മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചും യുവതാരങ്ങളുടെ നിസഹകരണവും അച്ചടക്കമില്ലായ്മയുമൊക്കെ ചർച്ചകളിൽ നിറയുകയാണ്. ഇതിനകം തന്നെ നിരവധി നിർമാതാക്കളും സംവിധായകരും താരങ്ങളുമടക്കം ഈ വിഷയങ്ങളിൽ പ്രതികരണവുമായി എത്തിയിട്ടുണ്ട്. ഈ ചർച്ചകളുടെ തുടക്കത്തിൽ തന്നെ യുവതാരങ്ങൾ അമിത പ്രതിഫലം വാങ്ങുന്നു എന്ന പരാതിയുമായി എത്തിയ ഒരാളാണ് നിർമ്മാതാവും നടനുമായ ജി സുരേഷ് കുമാർ. സിനിമ മേഖലയിലെ പല വിഷയങ്ങളിൽ മുൻപും തുറന്ന പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട് അദ്ദേഹം.
ഇപ്പോഴിതാ, മുൻകാലങ്ങളിൽ താരങ്ങൾക്ക് അച്ചടക്കമുണ്ടായിരുന്നു എന്നും ഇന്ന് അതല്ല സ്ഥിതിയെന്നും പറയുകയാണ് അദ്ദേഹം. പണ്ട് സെറ്റിൽ മദ്യം മാത്രമായിരുന്നെങ്കിൽ ഇന്ന് അങ്ങനെയല്ലെന്നും സുരേഷ് കുമാർ പറയുന്നു. റെഡ് എഫ് എമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകായായിരുന്നു അദ്ദേഹം. ജഗതി ശ്രീകുമാർ ഷൂട്ടിങ് തീരുന്നതിനു സെറ്റിൽ നിന്ന് ഇറങ്ങി പോയതിനെ കുറിച്ചും സുരേഷ് കുമാർ പറയുന്നുണ്ട്.
പണ്ട് പലരും വളരെ അച്ചടക്കത്തോടെയാണ് സിനിമയെ സമീപിച്ചിരുന്നത്. പഴയ ആളുകളൊക്കെ കൃത്യമായ സമയത്ത്, കൃത്യമായിട്ട് വർക്ക് ചെയ്യും, ഓവർ ടൈം വർക്ക് ചെയ്ത് പോകുന്നവരുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇപ്പോൾ കൂടുതൽ സൗകര്യങ്ങളായി. പണ്ട് എല്ലാവരും വെയിലത്ത് കുത്തിയിരുന്നും മരത്തിന്റെ ചുവട്ടിലിരുന്നുമാണ് ആഹാരം കഴിക്കുന്നത്. ഇപ്പോൾ അതിന്റെ ആവശ്യമില്ല. കാരവാനൊക്കെ കൊടുക്കുന്നുണ്ട്. അപ്പോൾ അതിലിരുന്ന് ആഹാരം കഴിക്കാം. അങ്ങനെ എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന് സുരേഷ് കുമാർ പറഞ്ഞു.
സമയം പാലിക്കുക എന്നുള്ളത് സിനിമയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു മണിക്കൂർ നഷ്ട്ടപ്പെടുത്തിയാൽ അത്രയും പണമാണ് നഷ്ടമാകുന്നത്. അത്രയും രൂപ ചെലവാക്കി എടുക്കുന്ന ഒന്നാണ് സിനിമ. അങ്ങനൊരു ഇൻഡസ്ട്രിയിൽ സമയം പാലിച്ചില്ലെങ്കിൽ ഒത്തിരി നഷ്ടം വരും. എന്തെങ്കിലും ഫാക്ടറിയിൽ ഒക്കെ ആണെങ്കിൽ ഏഴ് മണി എന്ന് പറഞ്ഞാൽ ഏഴ് മണിക്ക് എത്തണം. സിനിമയ്ക്കും ഒരു ഘടനയുണ്ട്. അതനുസരിച്ച് തന്നെ പോകണം. അതിനനുസരിച്ചുള്ള പ്രതിഫലമൊക്കെ നൽകുന്നുണ്ടെന്നും സുരേഷ് കുമാർ പറഞ്ഞു.
പണ്ട് അങ്ങനെ ആരും അച്ചടക്കമില്ലാത്ത പെരുമാറിയിട്ടില്ല. വളരെ ചുരുക്കമായിട്ട് ഒന്നോ രണ്ടോ ക്ലാഷുകൾ ഉണ്ടായിട്ടുണ്ടെങ്കിലേ ഉള്ളു. മനഃപൂർവം ആരെങ്കിലും താമസിച്ച് വന്നിട്ടില്ല. അന്നൊക്കെ മദ്യപാനം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നതല്ലല്ലോ? മറ്റു തരത്തിലുള്ള കാര്യങ്ങളൊക്കെയാണുള്ളത്. അന്ന് അങ്ങനെ ആരും ശല്യമുണ്ടാക്കിയിട്ടില്ല. ഇപ്പോഴും ഇൻഡസ്ട്രിയിൽ കൃത്യമായാണ് കാര്യങ്ങൾ നടന്ന പോകുന്നത്. അത് ലംഘിക്കുന്ന ചുരുക്കം ചില ആളുകളെ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് ഒരു ഷൂട്ടിംഗ് സെറ്റിൽ വെച്ച് ജഗതി ശ്രീകുമാറുമായി കയ്യേറ്റത്തിലേക്ക് വരെ പോയ വഴക്കിനെ കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ഒരു തവണ ജഗതി ചേട്ടൻ ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്നതിന് മുൻപ് തനിക്ക് വരാൻ കഴിയില്ലെന്നും പറഞ്ഞ് കത്തെഴുതി വച്ചിട്ട് പോയി. ഞാനും ജഗതി ചേട്ടനുമായി മുട്ടൻ വഴക്കായി. അടി വരെ എത്തി. അത് അന്നുണ്ടായപ്പോൾ ഞാൻ ശരിക്ക് പ്രതികരിച്ചു. കാരണം അന്ന് പുള്ളി സിനിമ ഇട്ടിട്ട് പോയി’,’അങ്ങനെ ഒരു സംഭവം മാത്രമാണ് എന്റെ സിനിമ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ. അന്ന് ജഗതി ചേട്ടനുമായി വലിയ പ്രശ്നമാണ് ഉണ്ടായത്. അന്ന് ഞാൻ നന്നായി പ്രതികരിച്ചു. ഞങ്ങൾ തമ്മിൽ ഫിസിക്കലായ ആക്രമണത്തിലേക്ക് വരെ എത്തി. ആ ചിത്രത്തിന്റെ പേര് അയൽവാസി ഒരു ദരിദ്രവാസി എന്നായിരുന്നു. നസീർ സാറൊക്കെ വെയ്റ്റ് ഷൂട്ടിനായി കാത്തിരിക്കുമ്പോഴാണ് പുള്ളി ഒരു കത്തെഴുതി വച്ചിട്ട് പോയത്’, സുരേഷ് പറഞ്ഞു.