അഡാര്‍ ലൗ നായിക പ്രിയ വാര്യര്‍ക്ക് എതിരെയുള്ള കേസില്‍ സുപ്രീം കോടതി വിധി

അഡാര്‍ ലൗ നായിക പ്രിയ വാര്യര്‍ക്ക് എതിരെയുള്ള കേസില്‍ സുപ്രീം കോടതി വിധി

തിയേറ്ററില്‍ എത്തും മുമ്പേ ഏറെ ചര്‍ച്ചച്ചെയ്യപ്പെട്ട ഒരു ചിത്രമാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ. തുടക്കം മുതല്‍ക്കെ വാര്‍ത്തകളില്‍ ഇടംപിടിച്ച ഈ ചിത്രം കേരളം കടന്ന് കടല്‍ കടന്നും ചിത്രം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന ഗാനത്തിന് വന്‍ സ്വീകാര്യതയായിരുന്നു ഇന്റര്‍നെറ്റില്‍.

ഗാനരംഗത്തിലെ പ്രിയ വാര്യരുടെ കണ്ണിറുക്കലും ആഗോള ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ അതുപോലെ ചിത്രത്തെ പിന്തുടര്‍ന്ന് വിമര്‍ശനങ്ങളും രംഗത്തെത്തി. 1978ല്‍ പി.എ.എ.ജബ്ബാര്‍ എഴുതിയ ഗാനമാണ് മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന ഗാനം. ഈ ഗാനം പ്രവാചകന്‍ മുഹമ്മദ് നബിയും ഭാര്യ ഖദീജയും തമ്മിലുള്ള സ്‌ഹേനം പ്രകീര്‍ത്തിക്കുന്നതാണെന്നും 40 വര്‍ഷത്തോളം പഴക്കമുള്ള ഈ ഗാനം ഇപ്പോള്‍ പ്രവാചകനെയും ഭാര്യയെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടി കാട്ടി പ്രിയ വാര്യര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് ഈ ഗാനത്തിനെതിരെ തെലുങ്കാന പൊലീസാണ് എഫ്.ഐ.ആര്‍.രജിസ്റ്റര്‍ ചെയ്തത്. ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മതനിന്ദ ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഗാനത്തിന് വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് ഇസ്ലാമിക സംഘടനയായ റാസ അക്കാദമി കത്തയക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ ഗാനത്തിനെതിരായി തെലുങ്കാനയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് റദ്ദാക്കണമെന്ന ആവശ്യത്തില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് പ്രിയയ്ക്ക് വേണ്ടി ഹാജരായ അഡ്വ.ഹാരിസ് ബീരാന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ചിത്രം ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഇതുവരെ ഒന്നര കോടി രൂപയോളം ചിത്രത്തിനായി ചെലവായിട്ടുണ്ടെന്നും ഇത്തരം പൊള്ളയായ പരാതികളും വിവാദങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ഹര്‍ജിയില്‍ ചൂണ്ടി കാട്ടിയിരുന്നു.


ഇനി അഡാര്‍ ലൗവിനോ അഡാര്‍ ലൗ അണിയറപ്രവര്‍ത്തകര്‍ക്കോ നിയമക്കുരുക്കുകള്‍ ഒന്നും തന്നെയില്ല. ഗാനത്തെ തുടര്‍ന്ന് പ്രിയയ്‌ക്കെതിരെ പുറപ്പെടുവിച്ച എഫ്.ഐ.ആര്‍ സുപ്രീം കോടതി റദ്ദാക്കി. മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച്് തെലുങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ ആണ് സുപ്രീംകോടതി റദ്ദാക്കിയത്. ഒമര്‍ ലുലു, നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരായ കേസുകളും സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്.

Supreme court cancelled FIR against Priya Varrier

Farsana Jaleel :