ബോളിവുഡ് നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കുമെതിരെ മാനനഷ്ടക്കേസില്‍ മുംബൈ കോടതി സമൻസ് പുറപ്പെടുവിച്ചു . നടന്‍ ആദിത്യ പഞ്ചോളിയും ഭാര്യ സെറീന വഹാബും സമര്‍പ്പിച്ച മാനനഷ്ടക്കേസിലാണ് നേരിട്ടുഹാജരാവാന്‍ നിര്‍ദേശിച്ച് കോടതി സമന്‍സ് അയച്ചത്.
അഭിമുഖങ്ങളിലും പ്രസ്താവനകളിലും ടെലിവിഷന്‍ ഷോകളിലും കങ്കണ നടത്തിയ പരാമര്‍ശങ്ങളിലും സഹോദരി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശങ്ങളിലുമാണ് കേസ്. പീഡന പരാതി വ്യാജമാണെന്ന് കാണിച്ചാണ് മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.
ആദിത്യ പാഞ്ചോളിയും ഭാര്യ സെറീന വഹാബും കങ്കണയ്ക്കും സഹോദരിക്കുമെതിരേ നാലു കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്.
‘ആദിത്യ തന്നെ വീട്ടുതടങ്കലില്‍ ആക്കിയെന്നും ഇതിനെതിരെ താന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നുമാണ് കങ്കണ അവകാശപ്പെടുന്നത് . എന്നാല്‍ അത്തരത്തിലുള്ള ഒരു എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ഇത് പ്രഥമദൃഷ്ട്യ പഞ്ചോളിയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി കെട്ടിച്ചമച്ച കേസ് ആണെന്ന് വ്യക്തമാണ്..’ആദിത്യ പഞ്ചോളിയുടെ അഭിഭാഷക ശ്രേയ ശ്രീവാസ്തവ വ്യക്തമാക്കി. കങ്കണയുടെ സഹോദരി രംഗോലി സോഷ്യല്‍ മീഡിയയിലൂടെ പഞ്ചോളിയെയും സെറീന വഹാബിനെയും അപകീര്‍ത്തിപെടുത്തിയെന്നും പഞ്ചോളിക്കതിരേ എഫ്.ഐ.ആര്‍ നിലവിലുണ്ടെന്ന് ട്വീറ്റ് ചെയ്തെന്നും ശ്രേയ പറയുന്നു.
ജൂലൈ 26 ന് കേസില്‍ വീണ്ടും കോടതി വാദം കേള്‍ക്കും.
16ാം വയസില്‍ ആദിത്യ പാഞ്ചോളി തന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയെന്ന് കങ്കണ ആരോപിച്ചിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഒരു അഭിമുഖത്തില്‍ ഇതെക്കുറിച്ച് തുറന്നുപറഞ്ഞ കങ്കണ, ആദിത്യ തന്നെ ബലാല്‍സംഘം ചെയ്‌തെന്നാരോപിച്ച് മുംബൈ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
summonce-case against adithya pancholi