ജൈവവളമെന്ന പേരില്‍ കൃഷിഭവനില്‍ വിതരണം ചെയ്യുന്നത് രാസവളം; സർക്കാരിന്റെ പ്രൊജക്റ്റുകളെല്ലാം തട്ടിപ്പാണ്..

‘ജൈവകൃഷി പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍തല പ്രോജക്ടുകള്‍ പലതും ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള തട്ടിപ്പാണെന്ന് നടൻ ശ്രീനിവാസൻ. മാതൃഭൂമി ആരോഗ്യമാസികയ്ക്ക് നല്‍കിയ അഭിമുഖത്തിൽ തന്റെ സുഹൃത്തിനുണ്ടായ അനുഭവം പങ്കുവെച്ചാണ് ശ്രീനിവാസൻ തുറന്ന് പറഞ്ഞത്

‘ജൈവകൃഷി പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍തല പ്രോജക്ടുകള്‍ പലതും ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള തട്ടിപ്പുകള്‍ മാത്രമാണ് . എന്റെ സുഹൃത്തിനുണ്ടായ ഒരനുഭവം പറയാം. കൃഷിഭവനില്‍നിന്ന് കൊയിലാണ്ടി തിക്കോടി സ്വദേശി സത്യന്‍ കൃഷിയാവശ്യത്തിനായി ജൈവവളം നല്‍കി. ചാക്കിനുപുറത്ത് ജൈവവളമെന്നെല്ലാം വലുതായി എഴുതിവെച്ചിട്ടുണ്ട്. ഉപയോഗിക്കാന്‍ തുടങ്ങി കുറച്ചുദിവസം കഴിഞ്ഞിപ്പോള്‍ ചില സംശയങ്ങളുണ്ടായതിനെ തുടര്‍ന്ന് വളം പരിശോധനയ്ക്കയച്ചു. രാസവളമായിരുന്നു അതെല്ലാമെന്ന് തെളിഞ്ഞു.’

‘ജൈവവളമെന്ന് എഴുതിയൊട്ടിച്ച് കൃഷിഭവന്‍ രാസവളം വിതരണം ചെയ്യുകയാണെന്ന് തെളിഞ്ഞതോടെ പരാതിയുമായി ഇറങ്ങി. അന്വേഷണത്തില്‍ മഞ്ചേരിയില്‍ല്‍നിന്നാണ് വളം കൃഷിഭവനിലേക്കെത്തിയതെന്നും സംഭവത്തിനുപിന്നില്‍ ഒരു ദുബായിക്കാരനാണെന്ന് കണ്ടെത്തി. കൈക്കൂലികൊടുത്ത് രാസവളം ജൈവവളമെന്ന ലേബലോട്ടിച്ച് വിതരണത്തിനെത്തിക്കുകയായിരുന്നു. പരാതിയുമായി മുന്നോട്ടുപോയപ്പോള്‍ ദുബായിക്കാരന്‍ പ്രത്യക്ഷപ്പെട്ടു. ഉപദ്രവിക്കരുതെന്നായിരുന്നു അയാളുടെ ആവശ്യം.

‘ഈ കാര്യങ്ങളെല്ലാം സര്‍ക്കാരിനറിയാം, ജൈവവളത്തിന്റെ പേരില്‍ നടത്തുന്ന തട്ടിപ്പ് ഞാന്‍ മുഖ്യമന്ത്രിയുടെയും വകുപ്പുമന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. തട്ടിപ്പുനടത്തുന്നവരെയെല്ലാം ശരിയാക്കുമെന്നാണ് അന്ന് മന്ത്രി പറഞ്ഞത്. എല്ലാം ശരിയായോ എന്നറിയില്ല.’ ശ്രീനിവാസന്‍ പറഞ്ഞു.

sreenivasan

Noora T Noora T :