എനിക്ക് അങ്ങനെ വീട്ടുകാരുടെ ചെലവിൽ ജീവിക്കാൻ പറ്റില്ല,’രവി മേനോന്റെ വിവാഹാഭ്യർത്ഥനയെ കുറിച്ച് ;, ശ്രീലത നമ്പൂതിരി പറഞ്ഞത്

ബിഗ് സ്ക്രീനിലും, മിനി സ്ക്രീനിലും തൻറേതായ ഇടം നേടിയെടുത്ത നടിയാണ് ശ്രീലത നമ്പൂതിരി. നടി മാത്രമല്ല ഗായികയായും ശ്രീലത പ്രശസ്തയാണ്. പ്രായത്തിന് അനുസരിച്ച് അമ്മ കഥാപാത്രങ്ങളിലാണ് മിനിസ്‌ക്രീനിൽ ശ്രീലതയിപ്പോള്‍ നിറയുന്നത്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് നടി എത്തുന്നുണ്ട്.

നടനും ആയുർവേദ ഡോക്ടറുമായ കാലടി പരമേശ്വരൻ നമ്പൂതിരിയെ ആണ് ശ്രീലത നമ്പൂതിരി വിവാഹം കഴിച്ചത്. 1979 ൽ ആയിരുന്നു ഇവരുടെ വിവാഹം. 1979 ൽ പുറത്തിറങ്ങിയ പാപത്തിന് മരണമില്ല എന്ന സിനിമയിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു. അതിന് ശേഷമായിരുന്നു വിവാഹം കഴിക്കുന്നത്. 2005 ൽ ആയിരുന്നു അദ്ദേഹത്തിന്റെ മരണം.

എന്നാൽ സിനിമയിൽ സജീവമായിരുന്ന പഴയ നായികയ്ക്ക് സിനിമയ്ക്കു അകത്ത് നിന്നും മറ്റു വിവാഹ ആലോചനകളും വന്നിട്ടുണ്ട്. അതിലൊന്നായിരുന്നു നടൻ രവി മേനോന്റേത്. ഒരിക്കൽ കൗമുദി ചാനലിലെ താരപ്പകിട്ട് എന്ന പരിപാടിയിൽ എത്തിയപ്പോൾ ഇക്കാര്യം നടി തുറന്നു പറഞ്ഞിരുന്നു. എങ്ങനെ ആയിരുന്നു നടന്റെ വിവാഹാഭ്യർത്ഥനയെന്നും അത് നിരസിക്കാൻ ഉണ്ടായ കാരണത്തെ കുറിച്ചും നടി പറയുന്നുണ്ട്.

‘അന്ന് ഞാൻ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് മദ്രാസിൽ വെച്ച് സിനിമ കാണാൻ പോകുമായിരുന്നു. എനിക്ക് ഭയങ്കര ഇഷ്ടമാണ് സിനിമ കാണുന്നത്. അമ്മ ഒന്നും കൂടെ വരില്ല. അന്ന് എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഖദീജ. എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഖദീജയേക്കാൾ പ്രായം കുറവാണ് എനിക്ക്. ഒരു ബോഡി ഗാർഡിനെ പോലെ ആയിരുന്നു,’

‘ആറടി പൊക്കവും നല്ല ശരീരവും ഒക്കെ ഉണ്ടായിരുന്നു. ആരെങ്കിലും നമ്മളെ വായ്‌നോക്കുമ്പോൾ ഖദീജ ഒന്ന് പോടാ എന്ന് പറഞ്ഞാൽ പേടിയാ. ഞാൻ ഈ ഖദീജയുടെ വീട്ടിൽ ചെന്നിട്ട് കൂട്ടികൊണ്ട് പോകും. ഉച്ചയ്ക്ക് മാറ്റിനിക്ക് ആണ് പോവുക. അവർ വെല്ല ചോർ ഒക്കെ ഉണ്ടാക്കി കൊണ്ട് ഇരിക്കുകയാകും. അത് മതിയെന്ന് പറഞ്ഞ് വിളിച്ചു കൊണ്ട് പോകും,’

‘അപ്പോൾ ഞാനും ഖദീജയും ആയിട്ട് അടുപ്പമുണ്ടെന്ന് രവി മേനോന് അറിയാം. ഒരു ദിവസം ഞങ്ങൾ ഇങ്ങനെ ചീട്ടൊക്കെ കളിച്ച് ഇരുന്നപ്പോൾ ഖദീജ എന്നോട് പറഞ്ഞു, രവി മേനോൻ ഒരു കാര്യം പറഞ്ഞിട്ടുണ്ടെന്ന്. പുള്ളിക്ക് കല്യാണം കഴിക്കാൻ ഒരു ആഗ്രഹം ഉണ്ട്. നിങ്ങൾ ഒന്ന് പറയുമോ എന്ന് ചോദിച്ചു എന്ന് പറഞ്ഞു,’

‘ലതയ്ക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ടോ എന്ന് ഖദീജ ചോദിച്ചു, എനിക്ക് ആഗ്രഹം ഉണ്ടെങ്കിലും നടക്കില്ല. എനിക്ക് ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. എന്റെ അനിയന്മാരൊക്കെ പഠിക്കുന്നെ ഉള്ളു. അവർക്കൊക്കെ ജോലിയാവണം. ഞാൻ നേരിട്ട് പറയാമെന്ന് കരുതി. എന്താണ് രവി പ്രശ്‌നമെന്ന് ചെന്ന് ചോദിച്ചു,’

ആഗ്രഹമാണെന്ന് പറഞ്ഞു, ഞാൻ ചോദിച്ചു കല്യാണം കഴിച്ചാൽ എന്റെ കുടുംബത്തിലെ മറ്റുള്ള കാര്യങ്ങൾ ഒക്കെ ആര് നോക്കുമെന്ന്. രവി വലിയ നടനായിട്ടില്ല. ഞാനും വലിയ നടി ആയിട്ടില്ല. പതുക്കെ പതുക്കെ കയറി വരുന്നേ ഉള്ളു. അപ്പോൾ നമ്മുക്ക് രണ്ടുപേർക്കും പിന്നെ സിനിമകൾ കിട്ടിയെന്ന് വരില്ല. അപ്പോൾ നമ്മൾ എങ്ങനെ ജീവിക്കും, വീട്ടുകാരുടെ ചെലവിലോ, എനിക്ക് അങ്ങനെ വീട്ടുകാരുടെ ചെലവിൽ ജീവിക്കാൻ പറ്റില്ല,’

‘എന്തിനാണ് നമ്മൾ നമ്മുടെ കരിയർ നശിപ്പിക്കുന്നത്. കുറച്ചുകൂടെ കഴിയട്ടെ എന്നിട്ട് നമ്മുക്ക് പിന്നെ വേണമെങ്കിൽ ആലോചിക്കാം. അങ്ങനെ ഞാൻ ഉള്ള കാര്യം പറഞ്ഞു. 1973 ലോ മറ്റോ ആണിത്,’ ശ്രീലത നമ്പൂതിരി പറഞ്ഞു.

AJILI ANNAJOHN :