ഷെയിനില്ലാതെ വെയിലില്ല; തുറന്ന് പറഞ്ഞ് സംവിധായകന്‍ ശരത്!

വെയില്‍ എന്റെ സ്വപ്നമാണ്. ഷെയ്ന്‍ നിഗം എന്ന നടന്‍ പൂര്‍ണത നല്‍കിയ കഥാപാത്രമാണ് വെയിലിലെ സിദ്ധാര്‍ത്ഥ്. ഷെയിനില്ലാതെ വെയിലെന്ന സിനിമയില്ല. വെയിലിനെക്കുറിച്ച് ഷെയ്ന്‍ ഇല്ലാതെ എനിക്ക് ചിന്തിക്കാനുമാകില്ല. എന്റെ സിനിമയോടും കഥാപാത്രത്തോടും നൂറു ശതമാനം നീതി പുലര്‍ത്തുന്ന ആളാണ് ഷെയ്ന്‍. അതുകൊണ്ടു തന്നെ പ്രശ്നങ്ങള്‍ തീര്‍ന്ന് വെയില്‍ തിയേറ്ററിലെത്തുന്ന ദിവസത്തിനാണ് കാത്തിരിക്കുന്നത്.’വെയില്‍’ സ്വപ്നം കണ്ടുണരുകയും ഉറങ്ങുകയും ചെയ്യുന്ന സംവിധായകന്‍ ശരത്ത് തന്റെ സിനിമയെയും വിവാദങ്ങളെയും കുറിച്ച് സംസാരിക്കുന്നു…

ആറുവര്‍ഷം സിനിമയുമായി നടന്നവനാണ് ഞാന്‍. ഇപ്പോള്‍ 70 ശതമാനം സിനിമ പൂര്‍ത്തിയായി. എന്റെ ഉള്ളിലെ വെയിലിന് വെളിച്ചം കിട്ടണമെങ്കില്‍ നിലവിലുള്ള വിവാദങ്ങള്‍ കെട്ടടങ്ങണം. ഫെഫ്കയും അമ്മയുമായി വിഷയം സംസാരിച്ച് രമ്യതയിലെത്തുന്ന ഘട്ടത്തിലായിരുന്നു ഷെയിന്റെ വിവാദ പരാമര്‍ശം. അതുകൊണ്ടു തന്നെ തുടര്‍ നടപടികള്‍ക്കായി കാത്തിരിക്കുക മാത്രമാണ് ഏക ആശ്രയം. സിനിമാ സംഘടനകളില്‍ നിന്ന് അനുകൂലമായൊരു തീരുമാനമുണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.

ഷെയ്നിനോട് എനിക്ക് ആത്മബന്ധമുണ്ട്. സിനിമയുടെ കഥ പറയുന്നതു മുതല്‍ എന്റെ കഥാപാത്രത്തെ പൂര്‍ണതയോടെ ഷെയിനില്‍ കാണുകയായിരുന്നു. ഷെയ്ന്‍ എന്റെ കഥാപാത്രമായി മാറുന്ന കാഴ്ചയാണ് വെയിലിന്റെ ഷൂട്ടിംഗിനിടെ കണ്ടത്. പിന്നീടുണ്ടായ പ്രശ്നങ്ങളാണ് മറ്റു വിവാദങ്ങളിലേക്ക് നീങ്ങിയത്. പ്രശ്നങ്ങള്‍ രമ്യമായി പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാല്‍ നിലവില്‍ ചര്‍ച്ചകളില്‍ നിന്ന് മാറി നില്‍ക്കുകയാണ് സംഘടനകള്‍. വെയിലിനുശേഷം അടുത്ത സിനിമ ചെയ്യുമെന്നും അതില്‍ വില്ലനായി ഷെയ്ന്‍ വേണമെന്നും ആഗ്രഹിച്ച ആളാണ് ഞാന്‍. പലപ്പോഴായി അതു ഷെയ്നോട് പറഞ്ഞിട്ടുമുണ്ട്.

സിനിമ നിന്നുപോയി എന്നത് സഹിക്കാന്‍ കഴിയില്ല. സിനിമാക്കാരുടെ കഴിഞ്ഞ എക്സിക്യൂട്ടീവ് യോഗത്തിനുശേഷം സിനിമ ഇനിയില്ലെന്ന് നിര്‍മ്മാതാവ് വിളിച്ചു പറയുമ്പോള്‍ കണ്ണില്‍ ഇരുട്ടുകയറുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ട്. വെയില്‍ സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങള്‍ സിനിമയെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. വിവാദങ്ങള്‍ക്ക് മുമ്പ് വെയില്‍ ഒരു നവാഗത സംവിധായകന്റെ സിനിമ മാത്രമായിരുന്നു. എന്നാല്‍ ഇന്ന് സിനിമയില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന നിലയിലേക്ക് മാറ്റം വരുത്തേണ്ടി വരുന്നു. കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്ന പോലെയാണ് തോന്നുന്നത്.

വെയില്‍ സിനിമ പൂര്‍ത്തിയാകണമെങ്കില്‍ നിലവില്‍ 15 മുതല്‍ 18 ദിവസത്തെ ഷൂട്ടിംഗ് വേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട് ഫെഫ്കയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഷെയ്ന്റെ മുടി മുറിച്ചതു മുതലുള്ള ഭാഗം വീണ്ടും സിനിമയ്ക്കായി തിരുത്തിയെഴുതിയിട്ടുണ്ട്. വിവാദങ്ങള്‍ക്ക് അപ്പുറം കഥാപാത്രവും അതിന്റെ പൂര്‍ണതയും മാത്രമാണ് ഇപ്പോള്‍ ഉള്ളത്.വിവാദങ്ങളെ കുറച്ചുകൂടി പക്വതയോടെ ഇടപ്പെട്ടിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാമായിരുന്നു. സിനിമയെന്നത് ഒരുപാടു പേരുടെ ഉപജീവനമാര്‍ഗമാണ്. അതുകൊണ്ടു തന്നെ അത് നല്‍കുന്ന ഉത്തരവാദിത്തം കൂടുതലാണ്. ജോലിയോടുള്ള കമിറ്റ്മെന്റും വാക്കുകളും പാലിക്കപ്പെടണമെന്നാണ് ഞാന്‍ കരുതുന്നത്.

shain nigam

Noora T Noora T :