പാകിസ്താനില്‍നിന്നുള്ള കലാകാരന്‍മാരോട് ഭീകരപ്രവര്‍ത്തകരോട് എന്ന പോലെ പെരുമാറരുത്-സൽമാൻ ഖാൻ

പാകിസ്താനില്‍നിന്നുള്ള കലാകാരന്‍മാരോട് ഭീകരപ്രവര്‍ത്തകരോട് എന്ന പോലെ പെരുമാറരുത് എന്ന് സിനിമാതാരം സല്‍മാന്‍ ഖാന്‍ ആവശ്യപ്പെട്ടു. ഭീകരപ്രവര്‍ത്തനത്തെയും കലാപ്രവര്‍ത്തനത്തെയും കൂട്ടിക്കുഴയ്ക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാക് കലാകാരന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നീക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേയാണ് സല്‍മാന്‍ ഖാന്‍ നിലപാട് വ്യക്തമാക്കിയത്.

കലയും ഭീകരപ്രവര്‍ത്തനവും ഭിന്നവിഷയങ്ങളാണ്. പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ ആക്രമണത്തെ ഞാന്‍ പിന്തുണയ്ക്കുന്നു. കാരണം അത് ഭീകരതക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണ്. ശാന്തിയും സമാധാനവും തന്നെയാണ് എല്ലാവര്‍ക്കും താത്പര്യം. എന്നാല്‍, ചില അടികള്‍ക്ക് തിരിച്ചടി നല്‍കേണ്ടിവരും -അദ്ദേഹം പറഞ്ഞു.

എന്നാൽ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷനാണ് ഇത് സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് പുറത്തു വിട്ടത്.

ജമ്മുകാശ്മീരില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. ഭീകരാക്രമണത്തിനും മനുഷ്യത്വമില്ലായ്മക്കുമെതിരെ ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ രാജ്യത്തോടൊപ്പം നില്‍ക്കുന്നു. അതിനാല്‍ പാക് സിനിമാപ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുന്നു. നമ്മുടെ രാജ്യത്തെ സിനിമാപ്രവര്‍ത്തകരില്‍ ആരെങ്കിലും അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കകയാണെങ്കില്‍ അവര്‍ക്കും വിലക്ക് നേരിടേണ്ടിവരും- എ.ഐ.സി.ഡബ്ലൂ.എ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലും പാക് താരങ്ങള്‍ക്ക് അനൗദ്യോഗിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഒരുപാട് പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് താരങ്ങള്‍ അഭിനയിച്ച ചിത്രങ്ങള്‍ പുറത്തിറങ്ങിയത്.

salman khan about pakistan actors

HariPriya PB :