പ്രളയജലം ഒഴിയാന്‍ അമ്മ കാത്തു നിന്നില്ല! സജിതാ മഠത്തിലിന്റെ അമ്മ അന്തരിച്ചു; അമ്മയെ കുറിച്ചുള്ള നൊമ്പരിപ്പിക്കുന്ന കുറിപ്പുകളും……

പ്രളയജലം ഒഴിയാന്‍ അമ്മ കാത്തു നിന്നില്ല! സജിതാ മഠത്തിലിന്റെ അമ്മ അന്തരിച്ചു; അമ്മയെ കുറിച്ചുള്ള നൊമ്പരിപ്പിക്കുന്ന കുറിപ്പുകളും……

നാടക പ്രവര്‍ത്തകയും നടിയുമായ സജിത മഠത്തിലിന്റെ അമ്മ സാവിത്രി അന്തരിച്ചു. 77 വയസ്സായിരുന്നു. രോഗ ബാധിതയായി ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. അമ്മയുടെ മരണ വാര്‍ത്ത സജിത മഠത്തില്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. പ്രളയജലം ഒഴിയാന്‍ അമ്മ കാത്തു നിനിന്നല്ല എന്നാണ് സജിത ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കേരളം ഒന്നടങ്കം പ്രളയക്കെടുതിയില്‍ മുങ്ങി നില്‍ക്കുന്ന സാഹചര്യമാണ് നിലവില്‍. കേരളം പ്രളയത്തില്‍ മുങ്ങിയിട്ട് അഞ്ചാം ദിവസം പിന്നിടുമ്പോഴും ഇപ്പോഴും നിരവധി ആളുകള്‍ വെള്ളവും ഭക്ഷണവും ഒന്നുമില്ലാതെ വീടുകളില്‍ ഒറ്റപ്പെട്ട അവസ്ഥ തുടരുന്നതിനൊപ്പം നിരവധി പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലും അതിജീവിക്കുന്നുണ്ട്…. ഈ സാഹചര്യത്തിലാണ് സജിതയുടെ അമ്മയുടെ മരണവും.

അമ്മയെ കുറിച്ചുള്ള സജിത മഠത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍-

“എന്നെ തിരിച്ചറിഞ്ഞ് ആ മുഖത്ത് വിരിഞ്ഞ ചിരി മതി കുറെ ദിവസത്തേയ്ക്ക് എന്റെ ദിവസങ്ങളെ സന്തോഷഭരിതമാക്കാന്‍! ഉമ്മ!”

“ഓര്‍മ്മകളെ അമ്മ പതുക്കെ തിരിച്ചു പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു! ഒപ്പം എത്ര കാലമായി നിന്നെ കണ്ടിട്ട് തുടങ്ങിയ പരാതികളും! ”ഉടനെ ഞാന്‍ തിരിച്ചു വരാം എന്നു പറഞ്ഞപ്പോള്‍ പരാതി കൊണ്ട് മുഖം കോട്ടി. എങ്കിലും എനിക്ക് സന്തോഷമായി,, ഇങ്ങിനെ ഇനിയും കുറെ കാലം നമുക്ക് പരാതിയും പിണക്കവുമായി മുന്നോട്ടു പോവണ്ടെ?”

“അമ്മയെ പൊട്ടു തൊട്ട് ഞാന്‍ കണ്ടിട്ടേ ഇല്ല. ആ വലിയ നെറ്റി അച്ഛന്റെ മരണശേഷം ഒഴിഞ്ഞുകിടന്നു. വെളുത്ത സാരി ഉടുത്ത് നീണ്ട മുടി പിന്നിയിട്ട് അവര്‍ സ്‌കൂള്‍ വിട്ട് നടന്നു വരുന്ന ചിത്രം മനസ്സില്‍ മായാതെ കിടപ്പുണ്ട്. പിന്നീട് എപ്പോഴോ അവര്‍ നിറമുള്ള സാരികള്‍ ഉടുക്കാന്‍ തുടങ്ങി. കടുത്ത നിറങ്ങളോട് യഥാര്‍ത്ഥത്തില്‍ അവര്‍ക്കുള്ള അടക്കി വെച്ച ഭ്രമം അക്കാലത്ത് പുറത്തുവന്നു. പക്ഷെ പൊട്ടു തൊടല്‍ ഒരിക്കലും തിരിച്ചു വന്നില്ല. ഇന്നമ്മയെ കുളിപ്പിച്ച് സുന്ദരിയാക്കി കിടത്തിയപ്പോള്‍ ഞാന്‍ എന്റെ പൊട്ട് അമ്മയുടെ നെറ്റിയിലേക്ക് എടുത്ത് തൊട്ടു …അമ്മ അത് ആഗ്രഹിച്ചിരുന്നതു പോലെ ഒന്നു ചിരിച്ചു. ആ നിമിഷം പകര്‍ത്തിയപ്പോള്‍!”

“അമ്മ ഇലക്ഷനു നില്‍ക്കുവാനുള്ള തീരുമാനം ഉപേക്ഷിച്ചത്രെ! ആരുടെയും കാല്‍ പിടിച്ച് വോട്ട് ചോദിക്കുവാന്‍ താല്‍പര്യമില്ല എന്നതാണ് കാരണം.( cpm സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു മല്‍സരിക്കേണ്ടിയിരുന്നത്! )ഇന്നത്തെ പുതിയ തീരുമാനം ജോലി ചെയ്തു ജീവിക്കുക എന്നതാണ്. ഒരു തൊഴില്‍ കണ്ടെത്തുക എന്ന ദൗത്യത്തിന് നിങ്ങളുടെയൊക്കെ സഹായം വേണം!”


“അമ്മയും ആരോമലും തമ്മിലുള്ള വിടവാങ്ങല്‍ സംഭാഷണത്തിനിടക്ക്
മോനെ ഇനി എന്നു വരും.. (അമ്മ)
ഇടക്ക് വരാം അമ്മൂമ്മേ ആരോമല്‍ മറുപടി കൊടുത്തു. ഇവന്റെ അമ്മയുടെ പേരെന്താ? അതു കണ്ടു നിന്ന ഞാന്‍ ചോദിച്ചു.
അവന്റെ അമ്മ ആരാ മോളെ? അമ്മ തിരിച്ചെന്നോട് ! എന്റെ മോനല്ലെ അവന്‍? ഞാന്‍ പരിഭവിച്ചു!
അയ്യോ അതെപ്പോ? എന്നോടെന്താ പറയാഞ്ഞത്? എന്നായി അമ്മ!
എന്റെ അമ്മേ എല്ലാം പെട്ടെന്നായി പോയി!
(ചിലപ്പോള്‍ ചിരിക്കും കരച്ചിലിനും അര്‍ത്ഥമില്ലാതാവും!)”

Sajitha Madathil mother passes away

Farsana Jaleel :