”പഴശ്ശിരാജക്ക് അന്ന് സംഭവിച്ചത് തന്നെയാണ് ഇപ്പോൾ പ്രാണക്കും സംഭവിച്ചത് ; നിങ്ങൾ അറിയണം , വൻ തുക ടിക്കറ്റിനു വാങ്ങി മൾട്ടിപ്ളെക്സ് തിയേറ്ററുകൾ നടത്തുന്ന ചതിക്കുഴി ” – റസൂൽ പൂക്കുട്ടി

നിരവധി പ്രമുഖരെ അണിനിരത്തി വി കെ പി അണിയിച്ചൊരുക്കിയ സൈക്കോളജിക്കൽ ത്രില്ലെർ ആണ് പ്രാണ . ശബ്ദത്തിനു പ്രാധാന്യമുള്ള സിനിമയിൽ ലോകത്താദ്യമായി സിങ്ക് സറൗണ്ട് സൗണ്ട് ടെക്നോളജി ഉപയോഗിക്കുന്ന ചിത്രമാണ് പ്രാണ . ഇതിനു പിന്നിൽ പ്രവർത്തിച്ചതാവട്ടെ ,റസൂൽ പൂക്കുട്ടിയും .

എന്നാല്‍ കേരളത്തിലെ പല മള്‍ട്ടിപ്ലെക്‌സുകളും പ്രാണയുടെ കാഴ്ചാനുഭവം ഇല്ലാതാക്കിയെന്ന് പറഞ്ഞിരിക്കുകയാണ് റസൂല്‍ പൂക്കുട്ടിയിപ്പോള്‍. സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്ന വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.

റസൂല്‍ പൂക്കുട്ടി വാക്കുകളിലേക്ക്..

സറൗണ്ട് സിങ്ക് സൗണ്ട് ഫസ്റ്റ് ടൈം ഇന്‍ ഇന്ത്യ എന്നൊരു ക്യാപ്ഷനോടെയാണ് പ്രാണ എന്ന സിനിമ ഇറങ്ങിയിട്ടുള്ളത്. ഈ സിനിമയുടെ ഒരു വലിയ പ്രത്യേകത കൂടിയാണിത്. അത് ചെയ്യാനൊരു കാരണമുണ്ട്. വികെ പ്രകാശ് ഈ കഥ പറയുന്ന സമയത്ത് ഒരു കഥാപാത്രം ഒരു സ്ഥലം അങ്ങനെ ഒരു സിനിമയാണിത്. കഥ കേട്ടപ്പോള്‍ എനിക്ക് തോന്നിയത് ഈ സിനിമ ഒരു സ്ഥലമല്ല. ഈ കുട്ടി താമസിക്കുന്ന വീട് ഒരു കഥാപാത്രമാണ്. ഉരുതിരിഞ്ഞ് വരുന്ന സംഭവവികാസങ്ങള്‍ ഈ വീടിനെ ഒരു കഥാപാത്രമാക്കി മാറ്റുന്നു. അങ്ങനെയെങ്കില്‍ ആ വീടും ജീവനുള്ള ക്യാരക്ടറായി വരണം. അതിന് വെറും സിങ്ക് സൗണ്ട് പോരാ. താരങ്ങളുടെ സൗണ്ട് മാത്രമേ അതില്‍ റെക്കോര്‍ഡ് ചെയ്യുന്നുള്ളു.

കോര്‍പറേറ്റുകള്‍ നടത്തുന്ന മള്‍ട്ടിപ്ലെക്‌സുകളെ സംബന്ധിച്ച് കാന്റീനില്‍ വിറ്റ് പോകുന്ന പോപ് കോണിലും കൊക്കകോളയിലുമാണ് അവരുടെ ശ്രദ്ധയെന്നും പ്രദര്‍ശന സംവിധാനത്തോട് അലക്ഷ്യമായ സമീപനമാണ് പുലര്‍ത്തുന്നതെന്നും റസൂല്‍ പൂക്കുട്ടി പറയുന്നു. അത്തരം തിയറ്ററുകള്‍ ടിക്കറ്റുകള്‍ക്ക് വലിയ തുക പ്രേക്ഷകര്‍ നല്‍കേണ്ടതുണ്ടോ എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തുന്നു. ഇത്തരം തിയറ്ററുകള്‍ക്ക് സര്‍ക്കാര്‍ നികുതിയിളവ് നല്‍കേണ്ടതുണ്ടോ എന്നും താരം ചോദിക്കുന്നു.

ചില വന്‍കിട മള്‍ട്ടിപ്ലെക്‌സുകളില്‍ വിവിധ ഭാഷ സിനിമകള്‍ക്ക് ശബ്ദസംവിധാനത്തിന് ലെവല്‍ കാര്‍ഡുകളുണ്ട്. അത് കോര്‍പറേറ്റുകള്‍ തീരുമാനിച്ച് നടപ്പാക്കുകയാണ്. അതനുസരിച്ച് മലയാളത്തിന്റെ ലെവലല്ല തമിഴിന്, അതല്ല ബോളിവുഡിനോ ഹോളിവുഡിനോ. പഴശ്ശിരാജ റിലീസ് ചെയ്തപ്പോഴും ഇതേ അനുഭവമാണ് ഉണ്ടായതെന്നും അക്കാര്യങ്ങള്‍ ചൂണ്ടികാണിച്ച് അന്നത്തെ സാംസ്‌കാരിക മന്ത്രി എംഎ ബേബിയ്ക്ക് നിവേദനം നല്‍കിയിരുന്നെന്നും റസൂല്‍ പറയുന്നു.

പ്രാണയുടെ അനുഭവത്തെ തിയറ്ററുകള്‍ വികലമാക്കി. എന്റെയും ഒപ്പമുള്ള ഒരുപാട് സാങ്കേതിക പ്രവര്‍ത്തകരുടെയും ജോലിയെയാണ് അവര്‍ വികലമാക്കിയിരിക്കുന്നത്. ഇത് നിങ്ങള്‍ പ്രേക്ഷകര്‍ അറിയണം, മനസിലാക്കണം. നിങ്ങള്‍ കൊടുക്കുന്ന പൈസയ്ക്ക് മൂല്യമുണ്ടോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കണം. അങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് നമ്മുടെ സിനിമകള്‍ അയക്കണമോ എന്നാണ് സിനിമയിലെ സഹപ്രവര്‍ത്തകരോട് തനിക്ക് ചോദിക്കാനുള്ളതെന്നും റസൂല്‍ പൂക്കുട്ടി ചോദിക്കുന്നു. സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് ഒന്നിച്ച് നിന്ന് കൊണ്ട് ഇന്‍ഡസ്ട്രിയില്‍ എന്ത് കൊണ്ട് ഏകീകരണം നടപ്പാക്കിക്കൂടാ എന്നും താരം ചോദിക്കുന്നു.

മള്‍ട്ടിപ്ലെക്‌സുകളിലെ പ്രദര്‍ശന സംവിധാനം പലപ്പോഴും ഇത്തരത്തിലായിരിക്കുമ്പോള്‍ ചെറിയ സിംഗിള്‍ സ്‌ക്രീന്‍ തിയറ്ററുകള്‍ പലപ്പോഴും ദൃശ്യ ശബ്ദ സംവിധാനങ്ങളില്‍ ഞെട്ടിക്കാറുണ്ട്. ഡി സിനിമാസിലും രാഗം തിയറ്ററിലും പ്രാണ മികച്ച അനുഭവമായിരുന്നു. കാരണം ആ തിയറ്ററുകാരൊക്കെ സിനിമയെ പാഷനേറ്റ് ആയാണ് കാണുന്നത്. ഏറ്റവും മികച്ച ശബ്ദ, ദൃശ്യ ക്രമീകരണങ്ങള്‍ക്ക് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നതാണ് പ്രധാനം. അല്ലാതെ പോപ്‌കോണും സമൂസയും നല്‍കുന്നതല്ല. അത് കൊടുക്കാതെ മറ്റൊല്ലാം കൊടുത്തു കൊണ്ട് സിനിമാനുഭവം നല്‍കുന്ന കാര്യത്തില്‍ മള്‍ട്ടിപ്ലെക്‌സുകള്‍ പ്രേക്ഷകരെ ചതി കുഴിയിലേക്ക് തള്ളിയിടുകയാണെന്നും റസൂല്‍ പൂക്കൂട്ടി പറയുന്നു.

resul pookkutty about multiplex theatres

Sruthi S :