നാളെ രാവിലെ എഴുന്നേൽക്കുമ്പോൾ പെണ്ണാക്കി മാറ്റി അമ്പലനടയിൽ എത്തിക്കണേയെന്ന് പ്രാർത്ഥിച്ചാണ് ഉറങ്ങിയിരുന്നത് ; രഞ്ജു രഞ്ജിമാർ

സോഷ്യൽമീഡിയയിൽ സജീവമായ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. രഞ്ജുവിന്റെതായി സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാംതന്നെ വൈറലാകാറുണ്ട്.


ആനുകാലിക വിഷയങ്ങളിലും അഭിപ്രായം പങ്കുവയ്ക്കുന്ന രഞ്ജുവിനെ പിന്തുണയ്ക്കുന്നവർ ഒട്ടേറെയാണ്. ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ അതിജീവിച്ചാണ് രഞ്ജു രഞ്ജിമാർ ഇന്ന് കാണുന്ന നിലയിലേക്കെത്തിയത്. കേരളത്തിലെ ട്രാൻസ് സമൂഹത്തിന്റെ തന്നെ അഭിമാനമായി മാറിയ രഞ്ജു പല പ്രമുഖ സെലിബ്രിറ്റികളുടെയും പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റാണ്. ഇപ്പോഴിതാ, താൻ കടന്നുവന്ന വഴികളെ കുറിച്ചും ജീവിതത്തെക്കുറിച്ചും മനസു തുറന്നിരിക്കുകയാണ് രഞ്ജു രഞ്ജിമാർ. കൈരളിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

കുട്ടികാലത്തെ ഒരു ചാപല്യമായിട്ടാണ് തന്നിലെ സ്ത്രീത്വത്തെ വീട്ടുകാർ കണ്ടിരുന്നതെന്ന് രഞ്ജു രഞ്ജിമാർ പറയുന്നു. താൻ സ്ത്രീയാണെന്ന് പറയുമ്പോഴും കുട്ടിത്തം മാറാത്തത് കൊണ്ട് പറയുന്നതാണെന്ന തോന്നലായിരുന്നു അച്ഛനും അമ്മയ്ക്കും. ദിവസവും ഒരു അമ്പലത്തിന്റെ മുന്നിൽ കൂടിയായിരുന്നു സ്‌കൂളിൽ പോയിക്കൊണ്ടിരുന്നത്. അവിടെ കയറി മറ്റു കുട്ടികൾ തല്ലു കൊള്ളല്ലേ എന്ന് പ്രാർത്ഥിക്കുമ്പോൾ, നാളെ തന്നെ പെണ്ണാക്കണേയെന്നാണ് താൻ പ്രാർത്ഥിച്ചിരുന്നതെന്നാണ് രഞ്ജു പറയുന്നത്.

നാല്പതുകൾക്ക് ശേഷം പൂർണ്ണ സ്ത്രീയായി മാറിയപ്പോൾ ആ ക്ഷേത്രത്തിൽ പോയി ദേവിയെ കണ്ടതും രഞ്ജു ഓർക്കുന്നു. അമ്പലത്തിൽ ഒരു പരിപാടിക്ക് ഭദ്ര ദീപം തെളിയിക്കാനാണ് പോയത്. മറ്റൊരു സ്ത്രീക്കും കിട്ടാത്ത പ്രിവിലേജായിരുന്നു അതെന്ന് രഞ്ജു പറയുന്നു.

നാളെ രാവിലെ എഴുന്നേൽക്കുമ്പോൾ പെണ്ണാക്കി മാറ്റി അമ്പലനടയിൽ എത്തിക്കണേയെന്ന് പ്രാർത്ഥിച്ചാണ് ഉറങ്ങിയിരുന്നത്. നേരം വെളുക്കുമ്പോൾ ദേവി പെണ്ണാക്കി മാറ്റുമെന്ന പ്രേതീക്ഷയായിരുന്നു. പിന്നീട് സ്ത്രീയായ ശേഷം ആ അമ്മയുടെ മുൻപിലെത്തിയപ്പോൾ ഒരുപാട് അഭിമാനം തോന്നിയെന്ന് രഞ്ജു പറയുന്നു.

പിന്നാലെ താൻ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് രഞ്ജു. കമ്മ്യൂണിറ്റി നേരിടുന്ന എല്ലാ പ്രശ്നങ്ങളും താനും നേരിട്ടിട്ടുണ്ടെന്ന് രഞ്ജു പറയുന്നു. ഫിസിക്കലിയും മെന്റലിയും എല്ലാം നേരിട്ടിട്ടുണ്ട്. അപ്പോഴെല്ലാം താൻ സ്വയം മോട്ടിവേറ്റ് ചെയ്യുകയായിരുന്നു. ചെറുപ്പത്തിലെ തന്നെ തനിക്ക് സ്വയം മോട്ടിവേറ്റ് ചെയ്യാൻ കഴിഞ്ഞു.

സ്‌കൂളിൽ എല്ലാ പരിപാടികളിലും പങ്കെടുത്തിരുന്നു. അഭിനയം, സ്പോർട്സ് തുടങ്ങി എല്ലാ മേഖലകളിലും കൈവെച്ചു. അന്നും കുത്തുവാക്കുകളും ഏറെ കേൾക്കേണ്ടി വന്നിട്ടുണ്ട് എന്നാൽ അതിനെയൊന്നും മൈൻഡ് ചെയ്തിരുന്നില്ലെന്നാണ് രഞ്ജു പറയുന്നത്.അതേസമയം, ബന്ധുക്കൾ തന്നെ സ്വീകരിച്ചത് കൊണ്ടാകാം തനിക്ക് കരിയറിലൊക്കെ വളരാൻ കഴിഞ്ഞതെന്ന് രഞ്ജു വ്യക്തമാക്കി. അതൊരുപക്ഷെ അമ്മയുടെ പ്രാർത്ഥനയുടെ ഫലമാകാം, അല്ലെങ്കിൽ ഞങ്ങൾ ചെയ്ത പുണ്യത്തിന്റെ ഫലം. സർജറി പോലും താൻ താമസിച്ചാണ് ചെയ്തത്. ഒരിക്കലും തന്റെ ശരീരത്തെ ടൂളാക്കി ജീവിച്ചിട്ടില്ല, കഴിവുകളെയാണ് ടൂളാക്കിയതെന്നും അവർ പറയുന്നുണ്ട്.

പതിനഞ്ചാം വയസ്സിൽ ജോലി ചെയ്തു തുടങ്ങിയതാണ്. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേ ദിവസം മുതൽ ഇഷ്ടിക കളത്തിൽ ജോലിക്ക് പോയി തുടങ്ങി. കളിച്ചുനടക്കേണ്ട പ്രായത്തിലാണ് ഇഷ്ടിക ചുമക്കുന്ന ജോലിക്ക് പോകുന്നത്. അന്ന് മുതൽ കിട്ടുന്ന ഓരോ നാണയ തുട്ടുകൾക്കും വില നൽകിയിരുന്നു. അത് വീട്ടിൽ കൊടുക്കുമ്പോഴുള്ള സന്തോഷം കണ്ടാണ് രഞ്ജു രെഞ്ജിമാർ എന്ന മനുഷ്യസ്ത്രീ പിറവിയെടുക്കുന്നത്.
വിവിധ മേഖലകളിലൂടെ യാത്ര ചെയ്തു.

പല സാഹചര്യങ്ങളും നേരിട്ടു. അറിയാതെ പല ഇടങ്ങളിലേക്കും കയറി ചെല്ലേണ്ടി വന്നു. പക്ഷേ അവിടെ നിന്നെല്ലാം ഒരു ശക്തി പിറകിലോട്ട് വലിച്ചു. ഇന്നും ആ ശക്തി കൂടെയുണ്ട്. അതൊരു ഓവർ കോൺഫിഡൻസാണെന്ന് പലരും പറഞ്ഞു. പക്ഷേ തന്നിൽ അങ്ങനെയൊരു ശക്തിയുണ്ടെന്ന് രഞ്ജു രഞ്ജിമാർ പറയുന്നു. തനിക്കൊപ്പമുള്ള ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

AJILI ANNAJOHN :