മാമാങ്കത്തെക്കുറിച്ചുള്ള വാർത്തകൾ സത്യമാണെങ്കിൽ മലയാള സിനിമയ്ക്ക് തന്നെ നാണക്കേട് -റസൂൽ പൂക്കുട്ടി

‘മാമാങ്ക’വുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച്‌ ഓസ്‌കര്‍ ജേതാവായ മലയാളി റസൂല്‍ പൂക്കുട്ടി. മാമാങ്കവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമാണെങ്കിൽ അത് മലയാള സിനിമയ്ക്ക് തന്നെ നാണക്കേടാണെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. ട്വീറ്ററിലൂടെയാണ് റസൂല്‍ പൂക്കുട്ടി ഈ കാര്യം വ്യക്തമാക്കിയത്. മമ്മൂട്ടി നായകനാവുന്ന ബിഗ് ബജറ്റ് ചരിത്ര ചിത്രമാണ് മാമാങ്കം.

2018 താന്‍ വായിച്ച തിരക്കഥകളില്‍ ഏറ്റവും മികച്ച തിരകഥകളില്‍ ഒന്നാണ് മാമാങ്കം. അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയെ കൊണ്ടെത്തിക്കാനുള്ള എല്ലാ സാധ്യതകളും മാമാങ്കത്തിനുണ്ട്. അത്തരമൊരു സിനിമ ഇത്തരത്തില്‍ അവസാനിച്ചതില്‍ സങ്കടമുണ്ടെന്നും റസൂല്‍ കുറിച്ചു.

‘മാമാങ്ക’ത്തില്‍ നിന്ന് മുന്നറിയിപ്പൊന്നുമില്ലാതെ യുവനടന്‍ ധ്രുവിനെ മാറ്റി ഉണ്ണി മുകുന്ദനെ എടുത്തത് വന്‍ വിവാദമായിരുന്നു. സംവിധായകൻ പോലുമറിയാതെയായിരുന്നു നിർമ്മാതാവ് സ്വന്തമായി തിരുമാനങ്ങളെടുത്തുകൊണ്ടിരുന്നത്. ഇതിനുപിന്നാലെ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിള്ളയെ കണ്ണൂരില്‍ ആരംഭിച്ച മൂന്നാം ഷെഡ്യൂളില്‍ നിന്ന് നിര്‍മ്മാതാവ് ഒഴിവാക്കിയത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാള സിനിമയുടെ പിന്നണിയില്‍ ഏറെ ചര്‍ച്ചകള്‍ ഉളവാക്കിയ ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന ‘മാമാങ്കം.’ വള്ളുവനാടിന്റെ ചരിത്രം പറയുന്ന പീരിയഡ്‌ ചിത്രമാണിത്.  വലിയ മുതല്‍മുടക്ക്,  തന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ചിത്രം എന്ന മമ്മൂട്ടിയുടെ പ്രഖ്യാപനം തുടങ്ങിയ കാരണങ്ങളാല്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു ഈ ചിത്രം. എന്നാല്‍ ഇപ്പോള്‍ ‘മാമാങ്കം’ ചര്‍ച്ച ചെയ്യപ്പെടുന്നത് അതിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്. ചിത്രം മൂന്നാം ഷെഡ്യൂളിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തില്‍ നിര്‍മ്മാതാവും സംവിധായകനും തമ്മില്‍ ഉണ്ടായ സ്വരചേര്‍ച്ചകളാണ് വിവാദങ്ങള്‍ക്ക് വഴി തുറന്നിരിക്കുന്നത്.

 അടൂര്‍ ഗോപാലകൃഷ്ണന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന സജീവ്‌ പിള്ള 2017 ലാണ് മമ്മൂട്ടിയെ നായകനാക്കി ‘മാമാങ്കം’ എന്ന ചിത്രം ഒരുക്കുന്നു എന്ന് പ്രഖ്യാപിച്ചത്.  ‘മാമാങ്കം’ ചിത്രീകരണം ആരംഭിച്ചത് 2018 ഫെബ്രുവരി 12നാണ്.  മംഗലാപുരത്തായിരുന്നു ആദ്യ ഷെഡ്യൂള്‍.  രണ്ടാം ഷെഡ്യൂള്‍ കേരളത്തിലും.

ഇപ്പോള്‍ വടക്കന്‍ കേരളത്തില്‍ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ചിത്രീകരണം നടന്നു വരുന്നു.  ഇതിനു തൊട്ടു മുന്‍പേയാണ് തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കി എന്ന് ആരോപിച്ചു സംവിധായകന്‍ സജീവ്‌ പിള്ള രംഗത്ത് വന്നത്. ‘നിര്‍മ്മാതാക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ട്, അവര്‍ തന്നെ ആക്രമിക്കാന്‍ ശ്രമം നടത്തും, തനിക്കും കുടുംബത്തിനും സംരക്ഷണം വേണം’ എന്നാവശ്യപ്പെട്ടു സജീവ്‌ പിള്ള മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുകയും ചെയ്തു. വിതുരയിലെ തന്റെ താമസപരിധിയില്‍ ഒരു കൂട്ടം ആളുകള്‍ തന്നെ തേടിയെത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ സഹിതമാണ് സജീവിന്റെ പരാതി. അവര്‍ സഞ്ചരിച്ച വാഹനം ‘മാമാങ്കം’ നിര്‍മ്മാതാവിന്റെ സുഹൃത്തിന്റെയാണ് എന്ന് കാണിച്ചാണ് ആരോപണം.

പന്ത്രണ്ടു വര്‍ഷത്തോളം ഗവേഷണം നടത്തി താന്‍ രൂപീകരിച്ച തിരക്കഥ അടിസ്ഥാനപ്പെടുത്തി രണ്ടു ഷെഡ്യൂള്‍ ചിത്രീകരണവും പൂര്‍ത്തിയായ സാഹചര്യത്തില്‍ ചിത്രത്തിന്റെ പൊതുഘടനയെ മാറ്റുന്ന തരത്തിലുള്ള ഇടപെടലുകള്‍ നിര്‍മ്മാതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായി എന്നും അതേ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തി വച്ചു, സംവിധാന സ്ഥാനത്ത് നിന്നും തന്നെ മാറ്റാന്‍ ശ്രമിച്ചു.  അത് സാധിക്കില്ല എന്ന് കാണിച്ചു താന്‍ വക്കീല്‍ മുഖാന്തിരം നോട്ടീസ് അയച്ചതിന്റെ പിന്നാലെ, ‘തന്നെ കായികമായി നേരിടും’ എന്ന് സിനിമാ രംഗത്ത്‌ നിന്നു തന്നെ ഭീഷണികള്‍ ഉണ്ടായതായും സജീവ്‌ മുഖ്യമന്ത്രിയ്ക്ക് അയച്ച പരാതിയില്‍ പറയുന്നു.

ആദ്യ രണ്ട് ഷെഡ്യൂളുകളും സജീവ് പിള്ളയാണ് സംവിധാനം ചെയ്തത്. ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ സംവിധാനം ചെയ്യുന്നത് എം പത്മകുമാറാണ്. തനിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞ് സജീവ് പിന്നീട് മുഖ്യമന്ത്രിക്ക് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കിയിരുന്നു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

rasool pookkutti about mamankam

HariPriya PB :