മുമ്പ് ജയലളിതയുമായി തര്‍ക്കമുണ്ടായിരുന്നു, എന്നാല്‍ യാതൊരു ഈഗോയുമില്ലാതെ തന്റെ മകളുടെ വിവാഹത്തിന് ജയലളിത പങ്കെടുത്തു; ജയലളിതയുടെ 75ാം ജന്മവാര്‍ഷികത്തില്‍ രജനികാന്ത്

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ 75ാം ജന്മവാര്‍ഷികമാണ് ഇന്ന്. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ പ്രിയ നേതാവിന്റെ ജന്മവാര്‍ഷികം ആഘോഷിക്കുകയാണ്. ഇപ്പോഴിതാ ജയലളിതയെക്കുറിച്ച് രജനികാന്ത് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ജയലളിതയ്ക്ക് കരുണയുള്ള ഹൃദയമായിരുന്നുവെന്ന് രജനികാന്ത് പറഞ്ഞു.

വ്യത്യസ്ത തത്ത്വങ്ങള്‍ പിന്തുടരുന്നതിനാല്‍ മുമ്പ് ജയലളിതയുമായി തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ യാതൊരു ഈഗോയുമില്ലാതെ തന്റെ മകളുടെ വിവാഹത്തിന് ജയലളിത പങ്കെടുത്തു എന്ന് രജനികാന്ത് പറഞ്ഞു.

‘ആദരണീയനായ അനശ്വര വിപ്ലവ നേതാവ് ജയലളിത ഇനി നമ്മോടൊപ്പമില്ലല്ലോ എന്ന് സങ്കടത്തോടെ ഞാന്‍ ഓര്‍ക്കുന്നു. ജയലളിതയെപ്പോലെ മറ്റൊരു സ്ത്രീയെ കാണാന്‍ കഴിയില്ല. ആ സൗന്ദര്യവും, മഹത്വവും, അറിവും അസാമാന്യമായിരുന്നു’. എംജിആറിനെ വിപ്ലവ നേതാവ് എന്ന് വിളിക്കുന്നതിന്റെ കാരണം എല്ലാവര്‍ക്കും അറിയാം.

ഒരു സംസ്ഥാനത്ത് പാര്‍ട്ടി തുടങ്ങി മുഖ്യമന്ത്രിയായ നടനായിരുന്നു എംജിആര്‍. ഇതൊരു വലിയ വിപ്ലവമാണ്. അദ്ദേഹത്തിന്റെ മരണശേഷം പാര്‍ട്ടി പിളര്‍ന്നു. അക്കാലത്ത്, എഐഎഡിഎംകെയില്‍ ഏറ്റവും വലിയ നേതാക്കളുണ്ടായിരുന്നപ്പോള്‍, പിളര്‍ന്നുപോയ പാര്‍ട്ടിയെ ഒന്നിപ്പിച്ച പ്രതിഭാധനയായ വ്യക്തിയായിരുന്നു ജയലളിത.’

‘ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും ജയലളിതയോട് ബഹുമാനമുണ്ടായിരുന്നു. ഞാനും ജയലളിതയും തമ്മില്‍ പിണങ്ങി അവര്‍ക്കെതിരെ സംസാരിക്കേണ്ടി വന്ന ഒരു കാലമുണ്ടായിരുന്നു. അതെല്ലാം മറന്നാണ് ജയലളിത എന്റെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. അത്രയ്ക്ക് കരുണയുള്ള വ്യക്തിയാണ് ജയലളിത’, എന്നും രജനികാന്ത് വീഡിയോയില്‍ പറഞ്ഞു.

Vijayasree Vijayasree :