സുശാന്ത് സിംഗ് രാജ്പുത്തിന്റെ ബന്ധുവിനും സുഹൃത്തിനും നേരെ അജ്ഞാത സംഘം വെടിയുതിർത്തു. രാജ്കുമാർ സിംഗും സഹായി അലി ഹസനുമാണ് വെടിയേറ്റത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ബിഹാറിലെ സഹർസ ജില്ലയിൽ വച്ചാണ് ആക്രമണമുണ്ടായത്. മധിപുര ജില്ലയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മൂന്നംഗ സംഘം ഇവർക്ക് നേരെ വെടിയുതിർത്തത്. വെടിയേറ്റ രണ്ട് പേരെയും വഴിയാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്
ഇവർ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിർത്തിയ ശേഷമായിരുന്നു ആക്രമണം. വെടിയുതിർത്ത ശേഷം അക്രമി സംഘം സംഭവ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. പ്രദേശവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇരുവരും. സഹസ്ര, മാധേപുര, സുപോൾ എന്നീ ജില്ലകളിൽ രാജ് കുമാറിന് മോട്ടോർ ബൈക്ക് ഷോറൂമുകളുണ്ട്. എല്ലാ ദിവസവും അദ്ദേഹം തന്റെ ഷോറൂമുകളിൽ സന്ദർശനം നടത്താറുണ്ട്.
അക്രമികളെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും വൈകാതെ തന്നെ ഇവരെ അറസ്റ്റ് ചെയ്യുമെന്നും സഹസ്ര എസ് പി ലിപി സിംഗ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.