ഞങ്ങളുടെ രക്ഷാധികാരി എന്ന പേര് വെറുതെ വച്ചതല്ല ഞങ്ങളുടെ വലിയ ശക്തി ആയിരുന്നു അദ്ദേഹം. അതാണ് ഇപ്പോൾ നഷ്ടപ്പെട്ടത്…. കെ.എസ് പ്രസാദ്

സംവിധായകൻ സിദ്ദീഖിനെ വേദനയോടെ ഓർക്കുകയാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും. മിമിക്രി കലാകാരന്മാരുടെ പിന്നിലെ വലിയ ശക്തിയായി നിലകൊണ്ട രക്ഷാധികാരിയായിരുന്നു സിദ്ദീഖ് എന്ന് കെ.എസ് പ്രസാദ്. 1980 മുതൽ കലാഭവനുമായി ബന്ധപ്പെട്ട് ഒരുമിച്ച് പ്രവർത്തിച്ചു തുടങ്ങിയതാണ്. മഴവിൽ മനോരമയുടെ ‘സിനിമ ചിരിമ’ എന്ന പ്രോഗ്രാമിനുവേണ്ടി സിദ്ദീഖുമായി ചേർന്ന് 120 എപ്പിസോഡ് ചെയ്തിരുന്നു. ‘മാ’ എന്ന സഘടനയുടെ ജനറൽ ബോഡിയുടെ തലേദിവസം ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ പോവുകയാണ് എന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തോടെ മിമിക്രി കലാകാരന്മാരുടെ രക്ഷാധികാരിയാണ് നഷ്ടപ്പെട്ടതെന്ന് കെ.എസ്. പ്രസാദ് പറഞ്ഞു.

1980 മുതൽ ഞങ്ങൾ അടുത്തറിയുന്നവരാണ്. 81 മുതൽ സിദ്ദീഖ് കലാഭവനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഒരുപാട് സ്റ്റേജ് ഷോകളിലും ചാനൽ ഷോകളിലും ഒരുമിച്ച് പ്രവർത്തിച്ചു. പ്രത്യേകിച്ച് മഴവിൽ മനോരമയുടെ ‘സിനിമ ചിരിമ’ എന്ന പ്രോഗ്രാം ഞാനും സിദ്ദീഖും ചേർന്നുള്ള കോമ്പിനേഷൻ ആയിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് 120 എപ്പിസോഡ് ചെയ്തത്.

കഴിഞ്ഞ മാസം ഞങ്ങളുടെ സംഘടന മായുടെ ജനറൽ ബോഡി മീറ്റിങ് ഉണ്ടായിരുന്നു. ആ സമയത്ത് അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിരുന്നു. ജനറൽ ബോഡിയുടെ തലേ ദിവസം എനിക്ക് സുഖമില്ല ആശുപത്രിയിൽ അഡ്മിറ്റാകാൻ പോവുകയാണ് എന്ന് പറഞ്ഞിരുന്നു. രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു വരും എല്ലാവരോടും പറഞ്ഞേക്കണം എന്ന് പറഞ്ഞിരുന്നു. ഞങ്ങളുടെ രക്ഷാധികാരി എന്ന പേര് വെറുതെ വച്ചതല്ല ഞങ്ങളുടെ വലിയ ശക്തി ആയിരുന്നു അദ്ദേഹം. അതാണ് ഇപ്പോൾ നഷ്ടപ്പെട്ടത്. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അദ്ദേഹം. ഈ വിയോഗം സഹിക്കാവുന്നതിലും അപ്പുറമാണ്.’’–കെ.എസ്. പ്രസാദ് പറയുന്നു.

അതേസമയം സിദ്ദിഖിനു കണ്ണീരിൽക്കുതിർന്ന യാത്രാമൊഴിയേകി. ജീവിതത്തിലും സിനിമയിലും തന്നെ വളർത്തി വലുതാക്കിയ പ്രിയനഗരം ഹൃദയവേദനയോടെ അദ്ദേഹത്തിനു വിടചൊല്ലി. പലവട്ടം നിറഞ്ഞ ചിരിയോടെ കടന്നുചെന്നിട്ടുള്ള കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലേക്കു സിദ്ദിഖ് ഇന്നലെ അവസാനമായെത്തുമ്പോൾ ജീവസ്സുറ്റ ഓർമകളുമായി അടുപ്പക്കാർ അതിനെ തൊട്ടുനിന്നു. വെള്ളപ്പൂക്കൾക്കു നടുവിലൊരുക്കിയ ചില്ലു പേടകത്തിൽ സൗമ്യമായി സിദ്ദിഖ് ഉറങ്ങിക്കിടന്നു. ഉറ്റ ചങ്ങാത്തം പാതിയറ്റ വേദനയിൽ ലാൽ ആ പേടകത്തിനെ തൊട്ടു ചേർന്നിരുന്നു. പ്രിയ ശിഷ്യനെ ഒരുനോക്കു കാണാൻ സംവിധായകനും സിദ്ദിഖിന്റെ ഗുരുവുമായ ഫാസിൽ എത്തിയപ്പോൾ ലാൽ കണ്ണീരോടെ കൂപ്പുകൈകളുമായി അദ്ദേഹത്തോടു ചേർന്നു നിന്നു. സിനിമ തറവാട്ടിലെ കാരണവരുടെ കരുതലോടെ ഫാസിൽ എല്ലാവരെയും ചേർത്തുപിടിച്ചപ്പോൾ ചുറ്റും നിന്നവർക്കും കണ്ണീരടക്കാനായില്ല. മക്കളും നടന്മാരുമായ ഫഹദും ഫർഹാനും ഫാസിലിനോടൊപ്പം ഉണ്ടായിരുന്നു.

ഇൻഡോർ സ്റ്റേഡിയത്തിലെ പൊതുദർശനത്തിനുശേഷം പള്ളിക്കരയിലെ വീടായ സൈനാബാസിലും പൊതുദർശനം ഉണ്ടായിരുന്നു. കടമ്പ്രയാറിന്റെ തീരത്തു സിദ്ദിഖ് ഏറെ മോഹിച്ചു പണിത, അമ്മയുടെ പേരിട്ട വീട്ടിൽ നിന്നു മൃതദേഹം എടുക്കുമ്പോൾ ഭാര്യ ഷാജിദയും മക്കളും വിങ്ങിപ്പൊട്ടി. വൈകിട്ട് എറണാകുളം സെൻട്രൽ ജുമ മസ്ജിദിൽ മയ്യത്ത് നമസ്കാരത്തിനു ശേഷം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളേറ്റുവാങ്ങി കബറടക്കം നടത്തി. സഹോദരൻ കെ.ഐ.അൻവർ ഹുസൈൻ മയ്യത്ത് നമസ്കാരത്തിനു നേതൃത്വം നൽകി.

Noora T Noora T :