അത് ഉള്ളില്‍ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ്; തെറ്റ് തിരുത്തല്‍ തന്റെ കടമയാണ്… വേദനിപ്പിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് നിര്‍മ്മാതാവ് എം. രഞ്ജിത്ത്

മയക്കുമരുന്ന് ലഭിക്കാന്‍ എളുപ്പമായതു കൊണ്ടാണ് കാസര്‍ഗോഡ് ലൊക്കേഷനായി തിരഞ്ഞെടുക്കുന്നതെന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നിര്‍മ്മാതാവ് എം. രഞ്ജിത്ത്.

കാസര്‍ഗോഡിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മയക്കുമരുന്ന് എത്തിക്കാന്‍ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിംഗുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം കേട്ടിരുന്നു. അത് ഉള്ളില്‍ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ്. സുഹൃത്തുക്കളെയും കാസര്‍ഗോഡുകാരെയും ആ പ്രസ്താവന വേദനിപ്പിച്ചു എന്ന് മനസ്സിലാക്കുന്നു. അതില്‍ അതിയായ ദുഃഖമുണ്ട്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് തിരിച്ചറിയുന്നു. തെറ്റ് തിരുത്തല്‍ തന്റെ കടമയാണ്. വേദനിപ്പിച്ചതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് ഒരു ചാനലിനോട് എം രഞ്ജിത്ത് പ്രതികരിച്ചത്.

നിര്‍മ്മാതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ അടക്കമുള്ള സംവിധായകര്‍ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് രഞ്ജിത്ത് എത്തിയത്.

മലയാള സിനിമയില്‍ മയക്കുമരുന്നിന് അടിമകളായ താരങ്ങളുണ്ടെന്നും അവരുടെ പട്ടിക സര്‍ക്കാരിന് കൈമാറുമെന്നും വാര്‍ത്താസമ്മേളനത്തില്‍ രഞ്ജിത്ത് പറഞ്ഞിരുന്നു. അതിനുശേഷം നല്‍കിയ അഭിമുഖത്തിലാണ് കാസര്‍‌കോട്ടെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. മംഗലാപുരത്ത് നിന്നും ബംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് കൊണ്ടുവരാൻ എളുപ്പമാണെന്നും അതിനാല്‍ സിനിമാ ലൊക്കേഷനുകള്‍ കാസര്‍കോട്ടേക്ക് മാറ്റുകയാണെന്നുമാണ് രഞ്ജിത് പറഞ്ഞത്. തുടര്‍ന്ന് സിനിമാ മേഖലയിലെ നിരവധി പേര്‍ പ്രതിഷേധം രേഖപ്പെടുത്തി.

Noora T Noora T :