വീണ്ടും മാറ്റി, പന്ത് ദിലീപിന്റെ കോർട്ടിലേക്ക്! കോടതിയിൽ നാടകീയ രംഗങ്ങൾ, വരുന്ന 17 ന് അത് സംഭവിക്കും ട്വിസ്റ്റോട് ട്വിസ്റ്റ്

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി. ഹർജി പരിഗണിക്കുന്നത് 17 ലേക്കാണ് മാറ്റിയത്. അനുബന്ധ കുറ്റപത്രത്തിന്റെ പകർപ്പ് കിട്ടിയില്ലെന്ന് അതിജീവിത പറഞ്ഞു. ഇതോടെയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്

നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണം അതിജീവിതയുടെ അഭിഭാഷക ഉന്നയിച്ചിരുന്നു. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കാന്‍ വിചാരണ കോടതി ജഡ്ജ് അനുമതി നിഷേധിച്ചതടക്കം ചൂണ്ടികാട്ടിയായിരുന്നു ആരോപണം. എന്നാല്‍ എന്ത് അടിസ്ഥാനത്തില്‍ ആണ് വിചാരണ കോടതിയ്ക്ക് എതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസില്‍ അനുബന്ധകുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ ഇതിന്റെ പകര്‍പ്പ് തേടി നടി വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണകോടതിക്ക് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ ഭാര്യക്കും, അതിജീവിതയ്ക്കുമെതിരെ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ദിലീപിന്റെ രൂക്ഷ വിമര്‍ശനം ആണുള്ളത്. അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണകോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നു എന്നാണ് ദിലീപിന്റെ ആരോപണം.

വിചാരണ കോടതി ജഡ്ജിക്ക് മേല്‍ക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടികൊണ്ടു പോകാന്‍ ആണ് ശ്രമിക്കുന്നതെന്നും ദിലീപ് അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്. മലയാള സിനിമ മേഖലയിലെ ചെറുതാണെങ്കിലും ശക്തരായ ഒരു വിഭാഗമാണ് തന്നെ ഈ കേസില്‍പെടുത്തിയത്. ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് തന്നോട് വ്യക്തിപരവും തൊഴില്‍പരവുമായ ശത്രുത ഉണ്ട്. തന്റെ മുന്‍ ഭാര്യയുടെയും, അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പോലീസ് ഓഫീസറും തന്നെ കേസില്‍ പെടുത്തിയതിന് ഉത്തരവാദിയാണ്. ഈ പോലീസ് ഓഫീസര്‍ നിലവില്‍ ഡി.ജി.പി. റാങ്കില്‍ ആണെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അപേക്ഷയില്‍ ദിലീപ് ആരോപിക്കുന്നു.

തുടരന്വേഷണത്തിന്റെ പേരിൽ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും തനിക്കെതിരെ മാത്രമല്ല, തന്റെ അഭിഭാഷകർ, വിചാരണകോടതി ജഡ്ജി എന്നിവർക്കെതിരെയും മാധ്യമ വിചാരണ നടക്കുന്നുവെന്നും തുടരന്വേഷണ സമയത്ത് കണ്ടെത്തിയെന്ന് പറയപ്പെടുന്ന വിശ്വാസയോഗ്യമല്ലാത്ത ചില രേഖകൾ അതിജീവിതയ്ക്ക് കൈമാറി അവരെ കൊണ്ട് വീണ്ടും കോടതിയിൽ ഹർജികൾ സമർപ്പിച്ചു എന്നും ആരോപിക്കുന്നു. വിചാരണകോടതി ജഡ്ജിക്കെതിരെയും, തന്റെ അഭിഭാഷകർക്കെതിരെയും അതിജീവിത ഹർജികൾ ഫയൽ ചെയ്തതതായി ദിലീപ് ആരോപിച്ചു

Noora T Noora T :