നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കി അന്വേഷണ സംഘം ഇന്ന് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുകയാണ് . 1500 പേജുള്ള കുറ്റപത്രത്തില്‍ 138 സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയതായാണ് വിവരം. ഡിജിറ്റല്‍ തെളിവുകളും രേഖകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതിനിടെ നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ വിമർശനം. ശരിയായ അന്വേഷണം നടത്താതെ ഉന്നത പങ്കാളിത്തത്തോടെ കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ വിമർശനം. വിചാരണ കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനം എന്താണെന്ന് ഹൈക്കോടതി ആരാഞ്ഞു. പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളാണ് ആരോപണങ്ങളുടെ കാരണമെന്ന് അതിജീവിതയുടെ അഭിഭാഷക മറുപടി നൽകി.
ഇതോടെ അന്വേഷണ സംഘം വിവരങ്ങൾ നിങ്ങൾക്ക് ചോർത്തി തരുന്നുണ്ടോയെന്ന് അതിജീവതയുടെ അഭിഭാഷകയോട് കോടതി ചോദിച്ചു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ചാൽ കോടതിക്ക് നോക്കി നിൽക്കാനാകില്ലെന്ന വിമർശനവും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. ഹർജിയിൽ ദിലീപിന്റെ ഭാഗം കൂടി കേൾക്കണമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദിലീപിനെ കക്ഷി ചേർത്തു. കേസ് അടുത്ത മാസം ഒന്നിന് പരിഗണിക്കാനായി മാറ്റി.