കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ നിർണ്ണായക നീക്കവുമായി ക്രൈം ബ്രാഞ്ച്. ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ചിന്‍റെ നീക്കം. ജാമ്യം റദ്ദാക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ വിചാരണക്കോടതിയിൽ അൽപസമയം മുമ്പ് ഹർജി നൽകി. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് നടപടി. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നടക്കുന്നതിനിടെയാണ് നിര്‍ണായക നീക്കം.
കേസിനെ സ്വാധീനിക്കരുതെന്ന വ്യവസ്ഥയോടെയാണ് 2017ൽ ഹൈക്കോടതി ജാമ്യം നൽകിയത്. ഈ വ്യവസ്ഥയില്‍ ലംഘനമുണ്ടായെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. ഇത് സംബന്ധിച്ച് സർക്കാർ അഭിഭാഷകരുമായി അന്വേഷണ ഉദ്യോഗസ്ഥർ കൂടിയാലോചന നടത്തി.
ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് നേരത്തെ ഹൈക്കോടതി അറിയിച്ചിരുന്നു. ഇതുള്‍പ്പെടെ അന്വേഷണ സംഘം കോടതിയില്‍ ചൂണ്ടിക്കാട്ടും.
നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളും, ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ടായിരിക്കും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം അന്വേഷണ സംഘം വിചാരണക്കോടതിക്ക് മുമ്പാകെ ഉന്നയിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന സംഭവവും കോടതിയില്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടും. ഈ വിഷയങ്ങളില്‍ പീച്ചി പൊലീസും, കാസറഗോഡ് ബേക്കല്‍ പൊലീസും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇക്കാര്യങ്ങളും പുതിയ സാഹചര്യത്തില്‍ അന്വേഷണ സംഘം വീണ്ടും കോടതിയില്‍ അറിയിക്കും.
അതിനിടെ, കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് കൊച്ചിയിലെ വിചാരണക്കോടതി മുമ്പാകെ ഹാജരായി. കോടതി നടപടികളുടെ ചില രേഖകൾ മാധ്യമങ്ങൾക്ക് ചോർന്നത് സംബന്ധിച്ച് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതിഭാഗം നൽകിയ ഹർജിയിലായിരുന്നു നിർദേശം. എന്നാല്‍, കേസില്‍ മൊഴി നൽകാൻ സൈബർ ഹാക്കർ സായ് ശങ്കർ ഇന്ന് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകില്ല. മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് സായ് ശങ്കർ പ്രത്യേക അന്വേഷണ സംഘത്തിത്തിനോട് ആവശ്യപെട്ടു. ദിലീപിന്‍റെ ഫോണിലെ രേഖകൾ താൻ നശിപ്പിച്ചതായി സായ് ശങ്കർ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താനായിരുന്നു വീണ്ടും മൊഴിയെടുക്കുന്നത്.