അവിടെ ചെന്നു നിന്നപ്പോള്‍ എനിക്കൊന്നും പറയാന്‍ പറ്റാത്ത അവസ്ഥ ആയിപ്പോയി… ഒരല്‍പനേരം കൂടി ഞാന്‍ അവിടെ നിന്നു സംസാരിച്ചിരുന്നെങ്കില്‍ കരഞ്ഞു പോകുമായിരുന്നു; സൈജുക്കുറുപ്പ്

വനിതാ പുരസ്‌കാര ചടങ്ങില്‍ വെച്ച് താന്‍ വികാരാധീനനായ സംഭവം പങ്കുവെച്ച് നടന്‍ സൈജുക്കുറുപ്പ്.

സൈജു കുറുപ്പിന്റെ വാക്കുകള്‍

ഞാന്‍ അവാര്‍ഡ് ഏറ്റു വാങ്ങുന്ന വിഡിയോ ശ്രദ്ധിച്ചാല്‍, ഞാന്‍ ധരിച്ചിരുന്ന വൈറ്റ് ജാക്കറ്റിനുള്ളിലൂടെ എന്റെ നെഞ്ചിടിപ്പ് കാണാം. പുരസ്‌കാരം ഏറ്റുവാങ്ങിയതിനു ശേഷം പറയാനുള്ള പ്രസംഗം പ്രത്യേകം തയാറാക്കിയിരുന്നു. നിന്ന നില്‍പില്‍ സ്വന്തമായി പറയാനുള്ള കഴിവൊന്നും എനിക്കില്ല. പ്രത്യേകിച്ചും അത്രയും വലിയ ജനക്കൂട്ടത്തിന് മുന്‍പില്‍! എന്റെ കരിയിറില്‍ നാഴികക്കല്ല് ആയിത്തീര്‍ന്ന ഓരോ വ്യക്തികളുടെയും പേരെടുത്തു പറഞ്ഞു നന്ദി പറയണമെന്നു കരുതിയാണ് സ്റ്റേജില്‍ കയറിയത്. പക്ഷേ, അവിടെ ചെന്നു നിന്നപ്പോള്‍ എനിക്കൊന്നും പറയാന്‍ പറ്റാത്ത അവസ്ഥ ആയിപ്പോയി. പിന്നെ, ഞാന്‍ വന്നതങ്ങ് പറഞ്ഞു. അത് എന്റെ ഹൃദയത്തില്‍ നിന്നു വന്ന വാക്കുകളായിരുന്നു.

സത്യത്തില്‍, ഒരല്‍പനേരം കൂടി ഞാന്‍ അവിടെ നിന്നു സംസാരിച്ചിരുന്നെങ്കില്‍, കരഞ്ഞു പോകുമായിരുന്നു. എന്റെ അച്ഛന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍, ഉറപ്പായും ഞാന്‍ അദ്ദേഹത്തെ സ്റ്റേജില്‍ വിളിക്കുമായിരുന്നു. കാരണം, അങ്ങനെയൊരു വേദിയില്‍ ഞാനെത്തണമെന്ന് അച്ഛന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഞാന്‍ പ്രശസ്തനാകണമെന്നോ അച്ഛന്റെ പേര് വലുതാക്കണമെന്നോ അല്ലായിരുന്നു അച്ഛന്റെ ആഗ്രഹം. എനിക്കും കുടുംബത്തിനും ജീവിക്കാന്‍ കഴിയുന്ന വരുമാനം ഉണ്ടാവണം എന്നു മാത്രമായിരുന്നു അച്ഛന്‍ അഗ്രഹിച്ചത്.

Noora T Noora T :