അത് കണ്ട മുരളിചേട്ടൻ പൊട്ടിത്തെറിച്ച് മേക്ക് അപ്പെല്ലാം തുടച്ച് കാറിൽ കയറി പോയി; മുകേഷ്

സ്വാഭാവിക അഭിനയശൈലികൊണ്ട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിനയ പ്രതിഭാസം, അതായിരുന്നു നടൻ മുരളി. കൊല്ലം ജില്ലയിലെ കുടവട്ടൂർ എന്ന കൊച്ചു ഗ്രാമം ഇന്ത്യൻ ചലച്ചിത്രലോകത്തിന് സമ്മാനിച്ച മഹാനടൻ. നാടകത്തിൽ നിന്നും സിനിമയിലേക്ക് കടന്നു വന്ന മുരളി അനശ്വരമായ ഒരുപിടി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു. ഹരിഹരന്റെ പഞ്ചാ​ഗ്നി എന്ന സിനിമയിലൂടെ ആണ് മുരളി സിനിമാ രം​ഗത്തേക്കെത്തുന്നത്.

പിന്നീട് അമരം, കളിക്കളം, ധനം ആയിരം നാവുള്ള അനന്തൻ, ദി ട്രൂത്ത്, തൂവൽക്കൊട്ടാരം, വരവേൽപ്പ്, കിരീടം, മഞ്ചാടിക്കുരു, അടയാളം തുടങ്ങി ഒട്ടനവധി സിനിമകളിൽ മുരളി അഭിനയിച്ചു. ഒരു തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരവും നാല് തവണ സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും മുരളിക്ക് ലഭിച്ചിട്ടുണ്ട്.

2009 ആ​ഗസ്റ്റിലാണ് മുരളി മരണപ്പെടുന്നത്. സിനിമാ ലോകത്ത് മുരളിയെക്കുറിച്ച് പല കഥകളും പ്രചരിച്ചിട്ടുണ്ട്. നടന് മറ്റ് താരങ്ങളുമായുണ്ടായ പ്രശ്നങ്ങൾ സെറ്റിലെ വഴക്കുകൾ തുടങ്ങിയവയൊക്കെ എപ്പോഴും ചർച്ച ആയിരുന്നു. ഇപ്പോഴിതാ മുരളിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ മുകേഷ്.

മുരളി തന്നോട് വളരെ സ്നേഹം ഉള്ളയാളായിരുന്നെന്നും കൊല്ലംകാരനെന്നതും നാടക പാരമ്പര്യവുമാണ് ഇതിന് കാരണമെന്നും മുകേഷ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേ​ഹം. ഒരിക്കൽ മുരളി സെറ്റിൽ നിന്ന് ഇറങ്ങിപ്പോയ സംഭവവും മുകേഷ് ഓർത്തു.

‘മൊബൈൽ ഫോൺ ഇറങ്ങിയ കാലഘട്ടം. സിനിമയിലുളള നടൻമാരും നടിമാരും മൊബൈൽ ഫോണുകൾ വാങ്ങിത്തുടങ്ങി. നല്ല കാശ് വേണം. സൂപ്പർ താരവും മൊ​ഗാ താരവും എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് ഒരു മൊബൈൽ ഫോൺ വാങ്ങും. മദ്രാസിൽ ഒരു സിനിമയുടെ വലിയ കോംബിനേഷൻ സീൻ നടക്കുകയാണ്’

‘പ്രധാന ഡയലോ​ഗ് പറയേണ്ടത് മുരളിചേട്ടനാണ്. ആശുപത്രി സീൻ ആണ്. പ്രോംപ്റ്റിം​ഗ് ഇല്ല. മുരളിചേട്ടൻ ഡയലോ​ഗ് ഹൃദ്യസ്ഥമാക്കി വന്നു. ആക്ഷൻ പറഞ്ഞ് മുരളിചേട്ടൻ ഡയലോ​ഗ് തുടങ്ങാനിരിക്കുമ്പോൾ ഒരു ബെല്ലടിക്കും. അന്ന് ഫോൺ വരുന്നത് ക്രെഡിറ്റ് ആണ്. വലിയ ആളുകളാണെന്ന് കരുതും’

എക്സ്ക്യൂസ് മീ വൺ സെക്കന്റ് എന്ന് പറഞ്ഞ് ആ നടൻ പുറത്ത് പോയി. ഫോണിൽ സംസാരിച്ച് തിരിച്ചു വരുന്നു. ഒരു ഏഴോ എട്ടോ ഫോൺ ഇങ്ങനെ വന്നു. എല്ലാവരും ഫോൺ വെച്ച് കളിക്കുകയാണ്. കഥാപാത്രത്തിലേക്ക് ഇറങ്ങി ചെല്ലുന്ന മുരളി ചേട്ടന് എന്ത് ചെയ്യണം എന്നറിഞ്ഞ് കൂടാ. അവസാന മുന്നറിയിപ്പ് കൊടുത്ത ശേഷം മുരളി ചേട്ടൻ വീണ്ടും അഭിനയിച്ച് തുടങ്ങി’

ഡയലോ​ഗ് ഇങ്ങനെ പറഞ്ഞ് വന്നപ്പോഴേക്ക് പ്രധാനപ്പെട്ട മറ്റൊരാളുടെ ഫോൺ അടിക്കുന്നു. വൺ മിനുട്ട് അത്യാവശ്യമാണെന്ന് പറഞ്ഞ് അദ്ദേഹം പുറത്ത് പോയി. മുരളിചേട്ടൻ പൊട്ടിത്തെറിച്ച് മേക്ക് അപ്പെല്ലാം തുടച്ച് കാറിൽ കയറി പോയി. മൊബൈൽ ഫോൺ ഇല്ലാത്ത സമയത്ത് എന്നെ വിളിച്ചാൽ മതിയെന്ന് പറഞ്ഞു.

‘സംവിധായകൻ എല്ലാവരുടെയും കാല് പിടിച്ചു. ചിലർ സമ്മതിക്കില്ലെന്ന് പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് ശേഷം സീൻ എടുത്തു. അദ്ദേഹം സെറ്റിൽ വരുമ്പോൾ നിശബ്ദത ഉണ്ടാവും. മോഹൻലാൽ സെറ്റിൽ പൊട്ടിച്ചിരിച്ച് തമാശ പറഞ്ഞ് ഷോട്ട് റെഡി എന്ന് പറയുമ്പോൾ വേറെ ആളാവുന്ന നടനാണ്. പക്ഷെ അതിന്റെ നേർവിപരീതമാണ് മുരളിചേട്ടൻ,’ മുകേഷ് പറഞ്ഞു.

AJILI ANNAJOHN :