നിങ്ങൾ ഉദ്ദേശിക്കുന്നയാൾ ഞാനല്ലെന്ന് ബിന്ദു പണിക്കർ പറഞ്ഞു ; രസകരമായ അനുഭവം ഓർത്തെടുത്ത് മുകേഷ്

കമലദളമെന്ന ചിത്രത്തിലൂടെയായാണ് ബിന്ദു പണിക്കരുടെ അഭിനയ ജീവിതം തുടങ്ങിയത്. സ്വഭാവിക കഥാപാത്രങ്ങളും കോമഡിയുമെല്ലാം ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച താരം റോഷാക്കിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ജോക്കർ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, തിളക്കം തുടങ്ങിയ നിരവധി സിനിമകളിലെ കോമഡി രം​ഗങ്ങളിൽ ബിന്ദു പണിക്കർ തകർത്തു. അതോടൊപ്പം തന്നെ സീരിയസായ വേഷങ്ങളും മികവോടെ ബിന്ദു പണിക്കർ അവതരിപ്പിച്ചു.

സൂത്രധാരൻ, മഞ്ചാടിക്കുരു, റോഷാക്ക് എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷം ബിന്ദു പണിക്കർക്ക് ചെയ്യാനായി. കരിയറിൽ ഒരിടവേള നടിക്ക് ഇതിനിടെ വന്നിരുന്നു. റോഷാക്ക് എന്ന സിനിമയിലെ വില്ലൻ വേഷത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് ബിന്ദു പണിക്കർ നടത്തിയത്. പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിച്ച കഥാപാത്രമായിരുന്നു ഇത്. ബിന്ദു പണിക്കറെക്കുറിച്ചുള്ള രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടനും എംഎൽഎയുമായ മുകേഷ്.

കെപിഎസി ലളിത, അടൂർ ഭവാനി തുടങ്ങിയ നടിമാർക്കൊപ്പം നിൽക്കാവുന്ന കഴിവുള്ള നടിയാണ് ബിന്ദു പണിക്കരെന്ന് മുകേഷ് പറയുന്നു. ഒരു കഥാപാത്രം കിട്ടിയാൽ അവരുടേതായ രീതിയിൽ വെച്ച് തകർക്കുമെന്നും മുകേഷ് അഭിപ്രായപ്പെട്ടു.

​ഒരു ​ഗൾഫ് ഷോയിൽ ബിന്ദു പണിക്കരോടൊപ്പം പങ്കെടുക്കവെ സംഭവിച്ച കാര്യമാണ് മുകേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. ‘ടികെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന സ്റ്റാർ ഷോയായിരുന്നു. യുഎഇയിലെ ഷോ കഴിഞ്ഞ് ഖത്തറിലേക്ക് പോയി. മൂന്ന് ദിവസം ഖത്തറിൽ താമസിച്ചു. ആദ്യ ദിവസം തന്നെ ടികെ രാജീവ് കുമാർ പറഞ്ഞു വളരെ സീരിയസായ മീറ്റിം​ഗുണ്ട് എല്ലാ അം​ഗങ്ങളും വരണമെന്ന്. നമ്മളെല്ലാവരും ചെന്നു’

‘സിനിമാ താരങ്ങളെ കാണാനാണ് എല്ലാവരും ഷോയ്ക്ക് വരുന്നത്. പുറത്ത് പോയാൽ അവരെ കണ്ടു, ഫോട്ടോ എടുത്തു എന്ന് പറഞ്ഞ് ആരും ഷോയ്ക്ക് വരില്ല. അവധിയുള്ള മൂന്ന് ദിവസം നിങ്ങൾ പുറത്തേക്ക് പോയാൽസ്പോൺസർക്ക് നഷ്ടം വരും. അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ച് ആരും പുറത്തേക്ക് പോവരുതെന്ന് പറഞ്ഞു. എല്ലാവർക്കും വിഷമമായി’

പലർ‌ക്കും ബന്ധുക്കളെ കാണാനുണ്ടായിരുന്നു. പക്ഷെ രാജീവ് കുമാർ പറഞ്ഞു, നിയമം എല്ലാവർക്കും ഒന്നാണെന്ന്. ഒടുവിൽ എല്ലാവരും സമ്മതിച്ചു. ഹോട്ടലിൽ തന്നെ കഴിഞ്ഞു. ഞാനും രാജീവ് കുമാറും റിസപ്ഷന്റെയടുത്ത് നിൽക്കുന്നു. റിസപ്ഷന്റെ നേരെയാണ് ലിഫ്റ്റ്’


‘ഞങ്ങൾ സംസാരിക്കവെ പെട്ടെന്ന് ലിഫ്റ്റ് തുറക്കുന്നു. പർദ്ദയിട്ട സ്ത്രീ ഇറങ്ങിപ്പോയി. പ്രത്യേക തരത്തിലുള്ള പെരുമാറ്റം. ഇവർ ഓടിച്ചെന്ന് കാറിനകത്ത് പോയി. ആളെ മനസ്സിലായോ എന്ന് ഞാൻ രാജീവ് കുമാറിനോട് ചോദിച്ചു. അത് ബിന്ദു പണിക്കരായിരുന്നു. ഇത് വിട്ട് കളയണം, അവരെ കളിയാക്കുകയും ചെയ്യരുത് അവർ പിണങ്ങിപ്പോയേക്കും എന്ന് രാജീവ് കുമാർ എന്നോട് പറഞ്ഞു. ശരിയാണെന്ന് ഞാനും വിചാരിച്ചു’

പിന്നീട് ബിന്ദു പണിക്കർ റിഹേഴ്സലിലും മറ്റും തന്റെ മുന്നിൽ പരുങ്ങിയെന്ന് മുകേഷ് ഓർത്തു. ‘ഞാൻ ബിന്ദു പണിക്കരെ നോക്കുമ്പോൾ എന്താ നോക്കുന്നത്? എന്തെങ്കിലും മനസ്സിലുണ്ടെങ്കിൽ അതാെക്കെ വെറുതെയാണെന്ന് പറഞ്ഞു. പിറ്റേ ദിവസം രാവിലെ ബിന്ദൂ ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചു. കഴിച്ചു, പിന്നേ… അത് നമ്മുടെയടുത്ത് വേണ്ടായെന്ന് പറഞ്ഞു’

‘ഇയാളിന്നലെ മുതൽ തുടങ്ങിയതാണല്ലോ എന്താ കാര്യമെന്ന് ഞാൻ ചോദിച്ചു. ഉച്ചവരെ ബിന്ദു പണിക്കർ പിടിച്ചു നിന്നു. ഞാനും രാജീവും കുമാറും നിൽക്കവെ നേരെ നടന്ന് വന്ന ഞങ്ങളോട് പറഞ്ഞു, നിങ്ങൾ ഉദ്ദേശിക്കുന്നയാൾ ഞാനല്ലെന്ന്’ ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്ന് രാജീവ് കുമാർ പറഞ്ഞെന്നും മുകേഷ് ഓർത്തു.

AJILI ANNAJOHN :