സിനിമ റിലീസ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമേ വ്‌ലോഗര്‍മാര്‍ നിരൂപണം നടത്താവൂ; അമിക്കസ് ക്യൂറി, വ്‌ലോഗര്‍മാര്‍ക്ക് കടിഞ്ഞാണിടാന്‍ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ!

സിനിമ റിലീസ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമേ വ്‌ലോഗര്‍മാര്‍ നിരൂപണം നടത്താവൂവെന്ന് അമിക്കസ് ക്യൂറി. സിനിമയുടെ ഉള്ളടക്കം വെളിവാക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുക, വ്യക്തിഗത ആക്രമണങ്ങളും മോശം പരാമര്‍ശങ്ങളും നടത്താതിരിക്കുക തുടങ്ങി പത്തോളം നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി അഡ്വ. ശ്യാം പത്മന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. റിവ്യു ബോംബിംഗ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

മലയാളത്തില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളെ റിവ്യു ബോംബിംഗ് നടത്തി തകര്‍ക്കുകയാണെന്ന് ആരോപിച്ച് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ അമിക്കസ് ക്യൂറിയായി അഡ്വ. പ്രശാന്ത് പത്മനെ ഹൈക്കോടതി നിയോഗിക്കുകയായിരുന്നു. സിനിമാ നിരൂപണം നടത്തുമ്പോള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം തയ്യാറാക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്കും കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് നേരത്തേതന്നെ കോടതിയില്‍ സമര്‍പ്പിച്ചു.

റിവ്യു ബോംബിംഗ് പരാതിയുടെ അടിസ്ഥാനത്തില്‍ ഏതാനും നിരൂപകര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ എന്നറിയപ്പെടുന്ന വ്‌ലോഗര്‍മാരെ നിയന്ത്രിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അമിക്കസ് ക്യൂറി സമര്‍പ്പിച്ചിരിക്കുന്നത്. സിനിമയെ കുറിച്ച് നടത്തുന്ന മോശം പരാമര്‍ശങ്ങളും നെഗറ്റീവ് റിവ്യൂകളും ഇന്ത്യന്‍ സിനിമ വ്യവസായത്തെ തന്നെ ഗുരുതരമായി ബാധിക്കും.

‘വ്‌ലോഗര്‍മാര്‍’ എന്ന് വിശേഷിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ നടത്തുന്ന സിനിമാ നിരൂപണങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം, റിവ്യു ചെയ്യുമ്പോള്‍ വ്‌ലോഗര്‍മാര്‍ മര്യാദയുള്ള ഭാഷ ഉപയോഗിക്കണം. മോശം ഭാഷ, വ്യക്തിഗത ആക്രമണങ്ങള്‍, സംവിധായകര്‍ക്കും നടീനടന്മാര്‍ക്കും മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള വൃത്തികെട്ട പരാമര്‍ശങ്ങള്‍ തുടങ്ങിയവ കര്‍ശനമായി ഒഴിവാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

Vijayasree Vijayasree :