മോഹൻലാലിന്റെ സംവിധാനത്തിൽ പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ബാറോസ്. പ്രഖ്യാപന നാൾ മുതൽ തന്നെ ചിത്രം വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ബറോസിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി വന്നിരിക്കുകയാണ്. പ്രവാസി ഇന്ത്യക്കാരനായ ജോർജ് തുണ്ടിപ്പറമ്പിൽ ആണ് സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് എത്തിയിരിക്കുന്നത്.
എറണാകുളം ജില്ലാ കോടതിയിൽ ആണ് ജർമ്മനിയിൽ താമസക്കാരനായ ജോർജ് ഇത് സംബന്ധിച്ച് പരാതി നൽകിയിരിക്കുന്നത്. ‘ബറോസ്, ഗാർഡിയൻ ഓഫ് ദി ഗാമാസ് ട്രഷർ’ എന്ന സിനിമ തന്റെ ‘മായ’ എന്ന നോവലിന്റെ പകർപ്പവകാശ ലംഘനമാണെന്നാണ് ജോർജ് തുണ്ടിപ്പറമ്പിലിന്റെ ആരോപണം.
മോഹൻലാൽ, ജിജോ പുന്നൂസ്, ടി കെ രാജീവ് കുമാർ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർക്കെതിരെയാണ് കേസ്. പകർപ്പവകാശ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജോർജ് 2024 ജൂലൈയിൽ മോഹൻലാൽ അടക്കം നാലുപേർക്കും വക്കീൽ നോട്ടീസ് അയച്ചിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതുവരെ ‘ബറോസ്, ഗാർഡിയൻ ഓഫ് ദി ഗാമാസ് ട്രഷർ’ റിലീസ് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ 2024 ഓഗസ്റ്റ് 11-ന് നൽകിയ, വക്കീൽ നോട്ടീസിനുള്ള മറുപടിയിൽ പകർപ്പവകാശ ലംഘനം നിഷേധിച്ചിരുന്നു. എന്നാൽ തന്റെ കൃതിയുടെ തനിപ്പകർപ്പാണ് ബറോസ് സിനിമയെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. ത്രിമാന ചിത്രമായ ബറോസ് ഒക്ടോബർ 3ന് റിലീസ് ചെയ്യുമെന്നാണ് ആദ്യം പ്രചരിച്ചിരുന്നത്.
46 വർഷത്തെ അഭിനയ യാത്രയിൽ ഇതാദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ ബറോസ് എന്ന ഭൂതത്തിന്റെ വേഷമാണ് മോഹൻലാലിന്. ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോവുകയെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. 3D യിലാണ് ചിത്രമെത്തുന്നത്.
ഫാന്റസി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തുന്നതും മോഹൻലാൽ തന്നെയാണ്. സന്തോഷ് ശിവൻ ആണ് ചിത്രത്തിന് ഛായാഗ്രഹം നിർവഹിക്കുന്നത്. ലിഡിയൻ നാദസ്വരം എന്ന പതിനെട്ടുവയസുകാരനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നത്. ടി. കെ രാജീവ്കുമാറാണ് ചിത്രത്തിന്റെ ടെക്നിക്കൽ ഹെഡ്.