‘അമ്മ’യില്‍ മോഹന്‍ലാല്‍ പിടിമുറുക്കി. മമ്മൂട്ടിയുടെയും മഞ്ജുവാര്യരുടേയും പൃഥ്വിരാജിന്‍റെയും പിന്തുണ !!!

‘അമ്മ’യില്‍ മോഹന്‍ലാല്‍ പിടിമുറുക്കി. മമ്മൂട്ടിയുടെയും മഞ്ജുവാര്യരുടേയും പൃഥ്വിരാജിന്‍റെയും പിന്തുണ !!!

വര്ഷങ്ങളായി ‘അമ്മ സംഘടനയിൽ നിലനിന്ന ദിലീപ് യുഗത്തിന് അന്ത്യം കുറിച്ച് മോഹൻലാൽ . പ്രസിഡന്റ് സ്ഥാനമേറ്റ ശേഷം ദിലീപിനെ അനുകൂലിച്ച പക്ഷത്തെ ശക്തമായി ഒതുക്കുകയാണ് മോഹൻലാൽ. ഒരാളുടെ പേരിൽപ്രവർത്തനം പോകുന്നതിനു പകരം സംഘടനയുടെ ഐക്യംതിരിച്ച് പിടിക്കാനാണ് മോഹൻലാൽ ശ്രമിക്കുന്നത്.

ഒപ്പം വുമണ്‍ ഇന്‍ സിനിമ കളക്ടീവിനെ അപ്രസക്തമാക്കി കെ പി എ സി ലളിതയെ അധ്യക്ഷയാക്കി അമ്മയില്‍ വനിതാ സെല്‍ രൂപീകരിക്കാനും മോഹന്‍ലാല്‍ നീക്കം തുടങ്ങി.കെ ബി ഗണേഷ് കുമാറും മുകേഷും ഇടവേള ബാബുവും നയിക്കുന്ന ദിലീപ് ടീമിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ദിലീപിനെ തിരിച്ചെടുക്കാനെടുത്ത തീരുമാനം തന്റെ താരമൂല്യത്തെ പോലും പ്രതികൂലമായി ബാധിക്കുന്ന തലത്തിലേക്ക് വിവാദമായി മാറിയ സാഹചര്യത്തിലാണ് കടുത്ത നിലപാടുകളുമായി മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുന്നത്.

‘ഒന്നുകില്‍ നന്നാക്കാന്‍ അനുവദിക്കുക, അല്ലെങ്കില്‍ രാജി വയ്ക്കാന്‍ സമ്മതിക്കുക’ എന്ന അഭ്യര്‍ത്ഥനയാണ് ലാല്‍ മമ്മൂട്ടി അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് മുമ്പില്‍ വച്ചിരിക്കുന്നത്. ഇതോടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യമായി ‘അമ്മ’യുടെ നിലപാട് ഇരയ്ക്കൊപ്പമായി മാറും.കേസിന്റെ വിചാരണ വേളയില്‍ കോടതിയില്‍ ഇരയ്ക്കൊപ്പമുള്ള നിലപാടായിരിക്കും ‘അമ്മ’ സ്വീകരിക്കുക. വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ ഇരയായ നടിക്ക് ‘അമ്മ’യുടെ പിന്തുണ ഉണ്ടാകും.

ഇന്നലത്തെ നിര്‍വ്വാഹക സമിതി യോഗത്തില്‍ കടുത്ത നിലപാടുകളാണ് മോഹന്‍ലാല്‍ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. സാധാരണ സൗമ്യമായി മാത്രം സംസാരിക്കാറുള്ള മോഹന്‍ലാല്‍ ഇന്നലെ ഇടവേള ബാബു, മുകേഷ് ഉള്‍പ്പെടെയുള്ള ദിലീപ് പക്ഷവാദികളോട് കയര്‍ത്ത് സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ മോഹന്‍ലാലിനെ മുന്നില്‍ നിര്‍ത്തി താരസംഘടനയില്‍ സ്വന്തം അജണ്ട നടപ്പിലാക്കാനുള്ള ദിലീപിന്റെ തന്ത്രമാണ് പൊളിയുന്നത്.
നടിമാരുടെയും പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള യുവ താരങ്ങളുടെയും പിന്തുണ നേടാനാകും വിധം ഇവരുടെ ആവശ്യങ്ങള്‍ കൂടി ഏതാണ്ട് പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ടുള്ള നിലപാടാണ് ലാല്‍ സ്വീകരിച്ചിരിക്കുന്നത്. കെ ബി ഗണേഷ് കുമാറിന്റെയും ഇടവേള ബാബുവിന്റെയും നിലപാടുകള്‍ അപ്പാടെ തള്ളി ട്രഷറര്‍ ജഗദീഷിനെ ഒപ്പം നിര്‍ത്തിക്കൊണ്ടുള്ള തന്ത്രങ്ങളാണ് മോഹന്‍ലാല്‍ പയറ്റുന്നത്.

ഇതോടെ ഗണേഷ് കുമാര്‍ ഇന്നലത്തെ യോഗം ബഹിഷ്കരിച്ചു. ഇടവേള ബാബുവിനെ അനാവശ്യമായി സംസാരിക്കാന്‍ പോലും ലാല്‍ അനുവദിച്ചില്ല. ഈ നിലയില്‍ പോയാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേളയെ മാറ്റാന്‍ പോലും ലാല്‍ തയാറായേക്കുമെന്നാണ് റിപ്പോര്‍ട്ട്. തന്റെ അനുമതി തേടാതെ ഒരു തീരുമാനവും എടുക്കരുതെന്ന് ലാല്‍ ബാബുവിന് നിര്‍ദ്ദേശം നല്‍കി.

രണ്ടാഴ്ചയ്ക്ക് ശേഷം വിളിച്ചുകൂട്ടുന്ന അസാധാരണ ജനറല്‍ ബോഡി യോഗത്തില്‍ അസാധാരണ തീരുമാനങ്ങളും ഉണ്ടായിക്കൂടെന്നില്ല. മറ്റ്‌ 2 പ്രധാന കാര്യങ്ങള്‍ വനിതാ സെല്‍ രൂപീകരിക്കുന്നതും ‘അമ്മ’യുടെ ഭരണ ഘടനാ ഭേദഗതി ചെയ്യുന്നതുമാണ്. നിലവിലെ പല വിവാദ നിലപാടുകള്‍ക്കും കാരണം ഭരണഘടനയുടെ പോരായ്മയാണെന്നാണ് മോഹന്‍ലാലിന്റെ നിലപാട്. മുമ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടിയ ജോയ് മാത്യുവിനെ അധ്യക്ഷനാക്കി ഭരണഘടനാ ഭേദഗതിക്ക് കമ്മിറ്റിയെ വയ്ക്കാനും സാധ്യതയുണ്ട്.

നടിമാരുടെ ക്ഷേമത്തിനായി ‘അമ്മ’യുടെ കീഴില്‍ വനിതാ സെല്‍ രൂപീകരിക്കുന്നതോടെ വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് അപ്രസക്തമാകും. ഇതോടെ ‘അമ്മ’ കൂടുതല്‍ കരുത്ത് നേടും. കെ പി എ സി ലളിത അധ്യക്ഷയായി യുവനടിമാരെ ഉള്‍പ്പെടുത്തിയാകും വനിതാ സെല്‍ നിലവില്‍ വരിക.

മഞ്ജുവാര്യറുടെ പിന്തുണ വനിതാ സെല്ലിനാകും. ഇതോടെ വുമണ്‍ ഇന്‍ സിനിമ കലക്ടീവുമായുള്ള സഹകരണം മഞ്ജുവും കൂട്ടുകാരും അവസാനിപ്പിക്കും. പകരം ഇവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ വനിതാ സെല്‍ ഏറ്റെടുക്കും.

‘അമ്മ’യില്‍ മോഹന്‍ലാല്‍ നടത്തുന്ന പുതിയ നീക്കങ്ങള്‍ക്ക്‌ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ പിന്തുണ ഉറപ്പായിട്ടുണ്ട്. മമ്മൂട്ടിയുടെ പിന്തുണയും ലാലിനാണ്. ഫലത്തില്‍ രണ്ടു പതിറ്റാണ്ടുകാലം ‘അമ്മ’യെ കൈപ്പിടിയിലൊതുക്കിയ ദിലീപ് യുഗം താര സംഘടനയില്‍ അവസാനിക്കുകയാണ്.

mohanlal to change the face of amma organization

Sruthi S :