നടിമാര്‍ പറഞ്ഞത് വാസ്തവം, പക്ഷേ സഹകരണമില്ലാത്ത അവസ്ഥ വന്നാല്‍ രാജിക്കാര്യം ആലോചിക്കേണ്ടി വരും: മോഹന്‍ലാല്‍

നടിമാര്‍ പറഞ്ഞത് വാസ്തവം, പക്ഷേ സഹകരണമില്ലാത്ത അവസ്ഥ വന്നാല്‍ രാജിക്കാര്യം ആലോചിക്കേണ്ടി വരും: മോഹന്‍ലാല്‍

താര സംഘടനയായ അമ്മയില്‍ വനിതാ അംഗങ്ങള്‍ ചൂണ്ടികാട്ടിയ കാര്യങ്ങള്‍ വാസ്തവാണെന്ന് മോഹന്‍ലാല്‍. എല്ലാവരുടെയും സഹകരണമുണ്ടെങ്കില്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് മുന്നോട്ട് പോകാനാണ് താത്പര്യമെന്നും സഹകരണമില്ലാത്ത അവസ്ഥ വന്നാല്‍ രാജിക്കാര്യം ആലോചിക്കുമെന്നും കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കി.

അമ്മയിലെ വനിത അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ വാസ്തവമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരുമായി നിര്‍വാഹക സമിതിയോഗത്തില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനാണ് പരമാവധി ശ്രമിക്കുന്നത്. അതു സാധിച്ചില്ലെങ്കില്‍ പ്രസിഡന്റ് പദം രാജിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വനിതാ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങളില്‍ ചര്‍ച്ച പൂര്‍ത്തിയായില്ല. ചര്‍ച്ച തുടരാനും ഇവരുടെ അഭിപ്രായം രേഖപ്പെടുത്താനും ജനറല്‍ബോഡി വിളിക്കും. ഡബ്ല്യുസിസി അംഗങ്ങളായല്ല തങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തതെന്ന് മൂന്നു നടിമാരും പ്രതികരിച്ചു. എന്നാല്‍ ഡബ്ല്യുസിസിയെ അപ്രസക്തമാക്കും വിധമാണ് അമ്മയുടെ നടപടികളെന്നും വ്യക്തമാകുന്നുണ്ട്. യോഗത്തില്‍ പങ്കെടുക്കാനെത്തിയ നടിമാര്‍ തങ്ങള്‍ പങ്കെടുത്തത് അമ്മ അംഗങ്ങളെന്ന നിലയിലാണെന്നു പറഞ്ഞത് ദുരൂഹമായി.

അമ്മ ഭരണഘടനയിലെ പിഴവുകള്‍ പരിഹരിക്കാന്‍ പുതിയ ഭരണഘടന തയാറാക്കാന്‍ കമ്മിറ്റിക്കു രൂപം നല്‍കും. നിയമവിദഗ്ധരും അമ്മയിലെ നിയമ പരിജ്ഞാനമുള്ളവരും ഉള്‍പ്പെടുന്ന കമ്മിറ്റി ഭരണഘടന തയാറാക്കും. ഇതില്‍ ജോയ് മാത്യുവും ഉള്‍പ്പെടും. ദിലീപ് വിഷയമുള്‍പ്പെടെ പൊതുസമൂഹത്തിനു മുന്നില്‍ അമ്മ അപഹാസ്യമാകാന്‍ കാരണം ഭരണഘടനയിലെ പോരായ്മയാണെന്നു ജോയ് മാത്യു ചൂണ്ടിക്കാട്ടിയിരുന്നു.


അടുത്ത കാലത്ത് ഉയര്‍ന്ന മുഴുവന്‍ വിഷയങ്ങളും ചര്‍ച്ച ചെയ്യാനും രഹസ്യ വോട്ടെടുപ്പിലൂടെ തീരുമാനങ്ങള്‍ കൈക്കൊള്ളാനുമായി മൂന്നാഴ്ചയ്ക്കുള്ളില്‍ അസാധാരണ ജനറല്‍ ബോഡി വിളിക്കും. നിര്‍ണായകമാകുമെന്ന് കരുതിയ നിര്‍വാഹക സമിതിയോഗത്തില്‍ സുപ്രധാന തീരുമാനങ്ങളൊന്നുമുണ്ടായില്ല. നടിയെ ഉപദ്രവിച്ച കേസില്‍ കക്ഷിചേരാന്‍ അമ്മ ഭാരവാഹികള്‍ നടത്തിയ ശ്രമം, നടന്‍ ദിലീപിനെ തിരിച്ചെടുത്ത തീരുമാനം എന്നീ വിഷയങ്ങളിലൊന്നും ഇന്നലത്തെ യോഗത്തില്‍ അഭിപ്രായമുണ്ടായില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷിചേരാനുള്ള എ.എം.എം.എ വനിതാ ഭാരവാഹികളായ രചനാ നാരായണന്‍ കുട്ടി, ഹണിറോസ് എന്നിവരുടെ തീരുമാനം സ്വമേധയാ ഉള്ളതാണെന്നും അമ്മയുടെ തീരുമാനമായിരുന്നില്ല എന്നും ജഗദീഷ് പറഞ്ഞു. എന്നാല്‍ നടിയ്ക്ക് പിന്തുണ നല്‍കുന്ന കാര്യം അവരുമായി ചര്‍ച്ച ചെയ്തിരുന്നു. ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നതില്‍ നിയമപരമായ പിശകുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അത് തിരുത്തുമെന്നും ജഗദീഷ് പറഞ്ഞു. നിര്‍വാഹക സമിതിയംഗം കെ.ബി. ഗണേഷ്‌കുമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല.

Mohanlal about AMMA meeting

Farsana Jaleel :