പോലീസുകാരൻ അവതാരകനായി മാറി; ദുബായ് ജീവിത്തെ കുറിച്ച് മിഥുൻ

നടനും അവതാരകനുമായ മിഥുൻ രമേശിനെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കോമ‍ഡി ഉത്സവം എന്ന പരിപാടിയുടെ അവതാരകനായി വന്നതോടെയാണ് മിഥുന് ആരാധകർ കൂടിയത്.
സിനിമ എന്നുള്ളത് മാത്രമായിരുന്നു കുട്ടിക്കാലം മുതലേ തന്റെ സ്വപ്നമെന്ന് നടൻ മിഥുൻ രമേശ്. കുട്ടിക്കാലത്തേ സിനിമ ആയിരുന്നു മോഹം.

മീഡിയ എന്നുപറയാൻ അന്നൊന്നും അറിയില്ലെങ്കിൽ കൂടിയും ലൈം ലൈറ്റിൽ വരണം മീഡിയയിൽ നിൽക്കണം എന്നുമാത്രമായിരുന്നു ആഗ്രഹം. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ, അച്ഛൻ മരിച്ചു, പിന്നാലെ എന്നെ ഒരു എഞ്ചിനീയറോ ഡോക്ടറോ ഒക്കെ ആക്കണമെന്നായിരുന്നു അമ്മയുടെയും ബന്ധുക്കളുടെയും ആഗ്രഹം, അവരതിന് ശ്രമിച്ചു, എന്നാൽ നടന്നില്ലെന്നും മിഥുൻ പറയുന്നു. സ്വന്തം ജീവിതകഥ പറയുകയാണ് മിഥുൻ.

എൽഎൽബിക്ക് ചേർന്നുവെങ്കിലും എക്സാം ഒന്നും താൻ അറ്റൻഡ് ചെയ്തില്ലെന്നും മിഥുൻ തുറന്നുപറയുന്നു. അച്ഛൻ പോലീസുകാരനായതുകൊണ്ട്തന്നെ, മരണശേഷം അച്ഛന്റെ ജോലി തനിക്ക് കിട്ടിയെന്നും മിഥുൻ പറയുന്നു.

ഐജി ഓഫീസിൽ ആയിരുന്നു നിയമനം. എന്നാൽ ലീവ് എഴുതികൊടുത്തിട്ടാണ് ദുബായിലേക്ക് വരുന്നത്. അന്നൊന്നും റേഡിയോ ജോക്കി എന്ന ഒരു ചിന്തയെ ഉണ്ടായിരുന്നില്ല. പക്ഷേ വീട്ടിൽ നിന്നുള്ള പ്രഷർ ആണ് ദുബായിലേക്ക് തന്നെ എത്തിച്ചതെന്നും മിഥുൻ പറഞ്ഞു.

സിനിമ മാത്രമായിരുന്നു അപ്പോഴൊക്കെയും തന്റെ സ്വപ്നം. കിട്ടുന്ന ഷോസൊക്കെ ചെയ്യുമായിരുന്നു. ദുബായിലേക്ക് വരുന്നതിനുമുമ്പ് വെട്ടവും, റൺവേയും ചെയ്തുവച്ചിട്ടാണ് വരുന്നത്. സിനിമ ചെയ്തപ്പോൾ സീരിയൽസ് മുഴുവനായും നിർത്തി, ചെറിയ പ്രായത്തിൽ തന്നെ താൻ അധ്വാനിച്ചുതുടങ്ങിയതാണെന്നും മിഥുൻ പറഞ്ഞു.

ദുബായിൽ വന്നശേഷമാണ് സാമ്പത്തികമായും മെച്ചപ്പെട്ടതെന്നും, നാട്ടിൽ നിന്നിരുന്നുവെങ്കിൽ കരിയർ മറ്റൊരു രീതിയിൽ ആയിപ്പോയേനെ എന്നും താരം കൂട്ടിച്ചേർക്കുന്നു.

ജീവിത്തിൽ ഒരുപാട് അംഗീകാരങ്ങൾ കിട്ടിയത് ദുബായിൽ വന്നശേഷമായിരുന്നു. സാമ്പത്തികമായി ഉയർന്നതോടൊപ്പം തന്നെ പോപ്പുലാരിറ്റിയും ലൈം ലൈറ്റ് പോലെ ആയിരുന്നു. ദുബായിൽ മീഡിയ എന്നത് വെറും മീഡിയ അല്ല. വലിയ വാല്യൂ തന്നെയാണ്.

ടെലിവിഷൻ ഷോ കരിയറിൽ വലിയ ബ്രേക്ക് ഉണ്ടാക്കി, പ്രത്യേകിച്ചും കോമഡി ഉത്സവമാണ്. അത് എന്റെ ഗുണം മാത്രമല്ല, എല്ലാവരുടെയും പിന്തുണയാണ്- മിഥുൻ എഡിറ്റോറിയലിനോട് പറഞ്ഞു.

AJILI ANNAJOHN :