‘മിഥുൻ രമേശന് വലിയ രീതിയിൽ രോഗം ബാധിച്ചിട്ടില്ല രണ്ടാഴ്ച കൊണ്ടൊക്കെ അദ്ദേഹം നോർമലായി വരും; ഡോ. രാജേഷ് പറയുന്നു

നടനും അവതാരകനുമായ മിഥുന്‍ രമേശിന് ആരാധകർ ഏറെയാണ് അഭിനേതാവായി എത്തിയ മിഥുൻ അവതാരകനായാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. മിഥുനും ഭാര്യ ലക്ഷ്മി ചെയ്യുന്ന വീഡിയോകൾക്കും ആരാധകർ ഒരുപാടാണ്. ഇപ്പോൾ അദ്ദേഹം ആശുപത്രിയിലാണ്. ‌

അപ്രതീക്ഷിതമായ വന്ന രോ​ഗത്തെക്കുറിച്ച് മിഥുൻ തന്നെയാണ് പറഞ്ഞിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മിഥുൻ തന്റെ രോഗ വിവരത്തെ കുറിച്ച് ആരാധകരോട് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് മിഥുനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖത്തിന് താൽക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാൾസി എന്ന രോഗം ബാധിച്ചാണ് മിഥുൻ ആശുപത്രിയിൽ ചികിത്സ തേടിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റായ വിവരം മിഥുൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ‘വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോയെന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല. കണ്ണുകള്‍ താനേ അടഞ്ഞ് പോകുന്ന അവസ്ഥ.’

ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്‌താൽ മാത്രമാണ് അടയുക. രണ്ട് കണ്ണും ഒരുമിച്ച് അടയ്ക്കാൻ കുറച്ച് പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ്‌ പാർഷ്യൽ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട്’ എന്നാണ് മിഥുൻ പറഞ്ഞത്.

ഇപ്പോഴിത മിഥുന്റെ അസുഖത്തെ കുറിച്ച് ഡോ.രാജേഷ് കുമാർ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. യുട്യൂബിൽ ആരോ​ഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ കൂടിയായ രാജേഷ് വീഡിയോ പങ്കുവെക്കാറുണ്ട്. ‘ഫേഷ്യൽ നേർവ് ഈ ഫേഷ്യൽ കനാലിലൂടെ മുഖത്തിന്റെ അഞ്ച് ഭാഗത്തേക്ക് നെർവ് സപ്ലൈ കൊടുക്കുന്നുണ്ട്.’

‘ഒന്ന് നെറ്റിയുടെ ഭാഗം. കണ്ണിന്റെ ഭാഗങ്ങൾ. കവിളിന്റെ ഭാഗങ്ങൾ. നമ്മുടെ ചുണ്ടിന്റെ ഭാഗങ്ങൾ. താടിയുടെ ഭാഗങ്ങൾ. എന്നിങ്ങനെ അഞ്ച് ഭാഗത്തേക്കാണ് സപ്ലൈ. ഈ ഫേഷ്യൽ നേർവിൽ വരുന്ന നീർക്കെട്ട് ഏത് നേർവിനെയാണോ കമ്പ്രെസ്സ് ചെയ്യുന്നത് ആ ഭാഗത്ത് ബുദ്ധിമുട്ടുകൾ വരാം.’

‘ഒരു കടുത്ത നീർക്കെട്ട് ആണെങ്കിൽ അത് മുഖത്തിന്റെ പകുതി ഭാഗം തന്നെ ബുദ്ധിമുട്ടിച്ചേക്കാം. അങ്ങനെ ആകുമ്പോൾ മുഖത്തിന്റെ ഒരു ഭാഗം താഴേക്ക് തൂങ്ങി നിൽക്കുന്ന അവസ്ഥയിലേക്ക് എത്താം. കണ്ണിന്റെ ഭാഗത്തേക്കുള്ള നാഡിയെയാണ് ബാധിക്കപ്പെട്ടത് എങ്കിൽ കണ്ണ് അടയ്ക്കാനൊക്കെയാകും ബുദ്ധിമുട്ട് വരിക.’

‘നാവിന്റെ ഭാഗത്തേക്ക് ആണെങ്കിൽ നമുക്ക് രുചി അറിയാനുള്ള ബുദ്ധിമുട്ട് വരാം. ചിരിക്കാനും ചലിപ്പിക്കാനും ബുദ്ധിമുട്ട് വരാം. പ്രത്യേകിച്ചും ഒരു ലക്ഷണവും കാണിക്കാതെയാകും ഈ രോഗം വരുന്നത്. ഒരു ദിവസം ചെറിയ ഒരു മരവിപ്പ് ആയിട്ടാകാം ഇത് കടന്നുവരുന്നത്. അന്ന് നമ്മൾ അത് ശ്രദ്ധിച്ചുവെന്ന് വരില്ല.’

‘എന്നാൽ ഒരു ഉറക്കം കഴിഞ്ഞ് നമ്മൾ ഉണരുന്ന സമയത്ത് നോക്കുമ്പോൾ നമുക്ക് മുഖം നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ പ്രവർത്തിപ്പിക്കാൻ സാധിക്കാതെ വരും. ഒരു ദിവസം നമ്മൾ എണീക്കുമ്പോൾ ഈ അവസ്ഥ കണ്ടാൽ നമ്മൾ ആദ്യം കരുതും സ്ട്രോക്ക് ആകുമെന്ന്. എന്നാൽ സ്ട്രോക്ക് ഉണ്ടാകുന്ന ഒരാളുടെ മുഖത്തല്ല ശരീരം മുഴുവനും ആ ബുദ്ധിമുട്ടുകൾ ഉണ്ടാകും.’

‘സാധരണ ഗതിയിൽ ഫേഷ്യൽ പാൾസി വരുമ്പോൾ ഞാൻ പറഞ്ഞ ഈ ലക്ഷണങ്ങളാകും കണ്ടുവരുന്നത്. എന്നാൽ കുറച്ച് സെൻസിറ്റീവായ ആളുകളിൽ മുഖത്തും ചെവിയുടെ പിറകിലും വേദനയും ഫീൽ ചെയ്തേക്കാം. രാത്രി ഉറങ്ങുന്ന സമയം ആ കണ്ണ് മാത്രം തുറന്നിരിക്കുമ്പോൾ കണ്ണിൽ എന്തെങ്കിലും കടന്നാൽ കണ്ണിൽ അൾസർ രൂപപെട്ടേക്കാം.’

ഇങ്ങനെ ഒക്കെയുള്ള ലക്ഷണങ്ങളും ഫേഷ്യൽ പൾസിക്ക് കണ്ടുവരാം. ഒരു ഗുരുതരമായ ആരോഗ്യ അവസ്ഥ ഒരിക്കലും ഫേഷ്യൽ പാൾസി രോഗിക്ക് ഉണ്ടാകാൻ ഇടയില്ല. ഈ രോഗം ഇന്ന കാരണം കൊണ്ടാണ് വരുന്നതെന്ന് ഇതുവരെ നടത്തിയ പഠനങ്ങളിൽ നിന്നും വ്യക്തമായിട്ടില്ല. റെയർ രോഗം ഒന്നുമല്ല. പത്തുശതമാനം കാരണം മാത്രമാണ് എന്തുകൊണ്ടാണ് ഈ രോഗം വരുന്നതെന്ന് പറയുന്നത്.’

‘അതിൽ ഒന്ന് ചിക്കൻ പോക്സ് ഗണത്തിൽ പെട്ട ഹെർപ്പിസ് വൈറൽ മുഖാന്തിരമാകാം. രോഗ പ്രതിരോധ ശേഷി കുറയുന്ന അവസ്ഥയിലും ഈ രോഗം വരാം. ഹെർപ്പിസ് പോലെ തന്നെ കോവിഡ് വൈറസ് വന്നു പോയവരിലും ഈ രോഗാവസ്ഥ കണ്ടേക്കാം. അതിനെകുറിച്ച് പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു.’

നല്ലൊരു ഡോക്ടറിനെ കാണുക ഉപദേശം തേടുക എന്നതാണ് പ്രധാന ഘടകം. ഫിസിയോ തെറാപ്പിയാണ് രണ്ടാമത് ആവശ്യമുള്ളത്. ഇതിന് നമുക്ക് രണ്ടാഴ്ച മുതൽ മൂന്നുമാസം വരെ സമയം വേണ്ടി വരും. ഈ സമയം കൊണ്ട് കംപ്ലീറ്റായി നമ്മുടെ ഫേഷ്യൽ നേർവ്സ് നോർമൽ അവസ്ഥയിലേക്ക് എത്തും.’

‘മിഥുൻ രമേശിന്റെ വീഡിയോയിൽ നിന്നും മനസിലാകുന്നത് അദ്ദേഹത്തെ വലിയ രീതിയിൽ രോഗം ബാധിച്ചിട്ടില്ല എന്നതാണ്. അതുകൊണ്ടുതന്നെ രണ്ടാഴ്ച കൊണ്ടൊക്കെ അദ്ദേഹം നോർമലായി വരും. തിരിച്ച് വരുമ്പോൾ അവരെ കംഫർട്ട് ആക്കുക. റെസ്റ്റ്, ഉറക്കം, എന്നിവ അത്യാവശ്യമാണെന്നും’ രാജേഷ് കുമാർ പറയുന്നു.

AJILI ANNAJOHN :