ഞാന്‍ അഭിമാനത്തോടെ പറയും ഞാന്‍ ഒരു ഹിന്ദുവാണ്, ഈ സംസ്‌കാരത്തെ പ്രൊട്ടക്ട് ചെയ്യുന്നത് ആരായാലും ഞാന്‍ അവരുടെ കൂടെ നില്‍ക്കും; ബിജെപി ജനങ്ങളുടെ പാര്‍ട്ടി ആണെങ്കില്‍ താന്‍ അതിനോടൊപ്പം ആയിരിക്കുമെന്ന് എം ബി പത്മകുമാര്‍

വിവാദ ചിത്രം ദി കേരള സ്‌റ്റോറി എന്ന സിനിമ തിയേറ്ററില്‍ പോയി കാണണം എന്ന് പറഞ്ഞ പോസ്റ്റിന് താഴെ മോശം കമന്റുകള്‍ എത്തിയതിനെതിരെ പ്രതികരിച്ച് നടനും സംവിധായകനുമായ എം.ബി പത്മകുമാര്‍. തനിക്ക് വന്ന ചില കമന്റുകള്‍ എടുത്തു പറഞ്ഞു കൊണ്ടാണ് പത്മകുമാര്‍ ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

എം.ബി പത്മകുമാറിന്റെ വാക്കുകള്‍:

കേരള സ്‌റ്റോറി ഞാന്‍ കണ്ടിരുന്നു. അതില്‍ ഒരു മതവിഭാഗത്തിനെയും മോശമായി പറയുന്നില്ല. നമ്മളുടെ കേരളത്തില്‍ നടന്ന സംഭവം, പെണ്‍കുട്ടികളുടെ ജീവിതത്തില്‍ നടന്ന കഥയാണ് അതില്‍ പറഞ്ഞിരിക്കുന്നത്. ഇതൊക്കെ കേരളത്തില്‍ നടന്ന കാര്യങ്ങളാണ്. അവരുടെ പിന്നാമ്പുറ കാഴ്ചകള്‍ അവര് അന്വേഷിച്ച് കണ്ടെത്തിയതായിരിക്കും, അതിന് തെളിവുകള്‍ ഉണ്ടല്ലോ.

എന്നാല്‍ 32,000 എന്ന് പറയുന്ന അതിലെ കണക്കുകള്‍ സത്യമാണെന്ന് എനിക്കും തോന്നുന്നില്ല. കമന്റുകളില്‍ പലരും എന്നെ വിഡ്ഢി, മണ്ടന്‍, മരമണ്ടന്‍, വിവരമില്ലാത്തവന്‍ എന്നൊക്കെ വിളിച്ചിട്ടുണ്ട്. ഞാനൊരു വിഡ്ഡിയാണ്, മണ്ടനാണ്, വിവരമില്ലാത്തവനാണ് എന്നൊക്കെ എനിക്ക് തോന്നുന്നത് എനിക്ക് കിട്ടിയ വലിയൊരു അനുഗ്രഹമാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ എനിക്ക് പറ്റുന്നുണ്ട്.

ഭാരതത്തില്‍ തന്നെ മറ്റൊരു സിനിമ ഇറങ്ങിയിരുന്നു കുറച്ച് കാലം മുമ്പ്, പികെ എന്ന സിനിമ. ഹിന്ദു ദൈവങ്ങളെയൊക്കെ വളരെ മോശമായി തന്നെ ആ സിനിമയില്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആ സിനിമ എല്ലാവരും കൈനീട്ടി സ്വീകരിച്ചു, വമ്പിച്ച വിജയമായിരുന്നു. കുറേക്കാലം കഴിഞ്ഞിട്ട് ആ സിനിമയില്‍ അഭിനയിച്ച നടന്‍ പിന്നീട് വന്ന ഒരു ഇന്‍സിഡന്റില്‍ ഭാരതം അസഹിഷ്ണുതയാണെന്ന് പറഞ്ഞിരുന്നു.

സഹിഷ്ണുതയില്ലാത്ത രാജ്യമാണ് ഭാരതമെന്ന് അദ്ദേഹം കമന്റ് ചെയ്തതായി ഏതോ മീഡിയയില്‍ ഞാന്‍ വായിച്ചിരുന്നു. പക്ഷെ അദ്ദേഹം ഒന്ന് മനസിലാക്കണം, പികെയില്‍ ഭാരതത്തിലെ ഒരു വിഭാഗത്തിലെ ദൈവങ്ങളെ മോശമായി ചിത്രീകരിച്ച് സിനിമ എടുത്തതു പോലെ മറ്റൊരു വിശ്വാസത്തിലെ ദൈവത്തെ മോശമായി ചിത്രീകരിച്ച് പാകിസ്ഥാന്‍ പോലൊരു സ്ഥലത്ത് റിലീസ് ചെയ്‌തെങ്കില്‍ ഈ നടന്‍ അടുത്തൊരു സിനിമ ചെയ്യാന്‍ ഇവിടെ കാണില്ലായിരുന്നു.

ഭാരതം അസഹിഷ്ണമല്ലെന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് അദ്ദേഹം അഭിനയിച്ച സിനിമ ഇവിടെ ജനങ്ങള്‍ ഏറ്റെടുക്കാന്‍ കാരണം. വിദ്വേഷം പേറി നടക്കുന്നവരാണ് അസഹിഷ്ണത പരത്തുന്നത്. ഞാന്‍ അഭിമാനത്തോടെ പറയും ഞാന്‍ ഒരു ഹിന്ദുവാണ്. ഹിന്ദു സംസ്‌കാരത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ആളാണ്. ഹിന്ദുവെന്ന് പറയുമ്പോള്‍ എനിക്കൊരു വികാരമുണ്ട്.

എന്നാല്‍ അമ്പലത്തില്‍ പോയി ചന്ദനക്കുറി തൊടുന്നതൊന്നുമല്ല എന്റെ വികാരം. ഞാന്‍ അമ്പലത്തില്‍ പോകുന്നത് ശിവനെയും കൃഷ്ണനെയും മരുകനെയും ഒന്നും കാണനല്ല, എന്റെ സംസ്‌കാരം പറഞ്ഞ രീതിയിലൂടെയാണ്. അമ്പലം തിരിച്ചറിയാനുള്ള ഉപാധിയാണ്. ക്ഷേത്രം സംസ്‌കാരത്തിലേക്ക് തുറക്കുന്ന കവാടമാണ്.

സങ്കി സങ്കി എന്ന് എന്നെ ഒരുപാട് പേര് വിളിച്ചു. സങ്കിന്നോ മങ്കീന്നോ എന്ന് വിളിക്കുന്നത് നിങ്ങളാണ്. ഒരാളെ എങ്ങനെ വിളിക്കണമെന്ന് അവരുടെ മനസിന്റെ കാര്യമാണ്. അത് തടയാന്‍ എനിക്ക് പറ്റില്ല. നിങ്ങള്‍ എന്ത് വേണമെങ്കിലും വിളിച്ചോളു. ഈ സംസ്‌കാരത്തെ നശിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കില്ല.

ഈ സംസ്‌കാരത്തെ പ്രൊട്ടക്ട് ചെയ്യുന്നത് ആരായാലും ഞാന്‍ അവരുടെ കൂടെ നില്‍ക്കും. അതിന് ഭാരതീയ ജനതാ പാര്‍ട്ടി, ഭാരതത്തിലെ ജനങ്ങളുടെ പാര്‍ട്ടി ആണെങ്കില്‍ ഞാന്‍ അതിനോടൊപ്പം ആയിരിക്കും. രാഷ്ട്രീയത്തില്‍ പോയി സീറ്റ് കിട്ടാനല്ല ഇതൊക്കെ പറയുന്നത്. എനിക്ക് സീറ്റും വേണ്ട, നാഷണല്‍ അവാര്‍ഡിനും വേണ്ടിയല്ല.

Vijayasree Vijayasree :