മദ്യവും ലഹരിയാണ്. എന്നാല്‍ മദ്യം എവിടെയും നിരോധിച്ചിട്ടില്ല, സെറ്റുകളില്‍ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതില്‍ തെറ്റില്ലെന്ന് നിഖില വിമല്‍

മലയാള സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ചര്‍ച്ചകകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായ നടക്കുന്നത്. രണ്ടാഴ്ച മുമ്പ് നിര്‍മ്മാതാവായ എം രഞ്ജിത്തും സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ നിരവധി പേരാണ് വിഷയത്തില്‍ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്.

ഇപ്പോഴിതാ സിനിമാ സെറ്റുകളില്‍ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതില്‍ തെറ്റില്ലെന്ന് പറയുകയാണ് നടി നിഖില വിമല്‍. ഇക്കാര്യങ്ങളില്‍ ഫെഫ്ക പോലുള്ള സംഘടനകളാണ് തീരുമാനം എടുക്കേണ്ടതെന്നും നിഖില പറഞ്ഞു. മദ്യവും ലഹരിയാണ്. എന്നാല്‍ മദ്യം എവിടെയും നിരോധിച്ചിട്ടില്ല. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം മറ്റുള്ളവര്‍ക്ക് ശല്യമാകുന്നുണ്ടെങ്കില്‍ അവ നിയന്ത്രിക്കണം.

മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ചോയ്‌സാണ്. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ താന്‍ അഭിനയിച്ച സിനിമയുടെ സെറ്റുകളില്‍ ഉണ്ടായിട്ടില്ലെന്നും നിഖില വിമല്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബ്ബ് ജേര്‍ണലിസ്റ്റ് വോളി ലീഗിന്റെ തീം സോങ് പ്രകാശത്തിനിടെ സംസാരിക്കുക ആയിരുന്നു നടി.

അതേസമയം, സിനിമാ സെറ്റിലെ ലഹരി ഉപയോഗത്തില്‍ കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ പരിശോധന സാധ്യമല്ലെന്ന് എക്‌സൈസ് മന്ത്രി എം.ബി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍നടപടിക്ക് തടസമില്ലെന്നും ലഹരി ഉപയോഗത്തെക്കുറിച്ച് നാല് വര്‍ഷത്തോളമായി അറിയാമായിരുന്നിട്ടും പരിശോധനകള്‍ക്കൊന്നും എക്‌സൈസ് ഇറങ്ങിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സിനിമാക്കാര്‍ക്ക് പ്രത്യേക ഇളവൊന്നുമില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. മൂന്നരവര്‍ഷം മുമ്പ് സിനിമാ നിര്‍മ്മാതാവ് സിയാദ് കോക്കര്‍ ഈ വിഷയത്തില്‍ തുറന്നുപറച്ചില്‍ നടത്തിയിരുന്നു. നിരോധിത ലഹരി ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെക്കുറിച്ച് അറിയാമെന്നായിരുന്നു അന്നത്തെ പ്രസ്താവന.

Vijayasree Vijayasree :