കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണി മുകുന്ദന്റെ മാർക്കോ സിനിമയുടെ സാറ്റലൈറ്റ് പ്രദർശനത്തിന് അനുമതി നിഷേധിച്ചത്. ഇപ്പോഴിതാ സെൻസർ ബോർഡിന്റെ ഈ തീരുമാനം വൈകി ഉദിച്ച വിവേകമെന്ന് പറയുകയാണ് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. വിപണിയിൽ വിഷം വിൽക്കാൻ അനുമതി നൽകിയ ശേഷം വിൽപ്പനക്കാരനെതിരെ കേസെടുക്കുന്നതു പോലെ മാത്രമേ സെൻസർ ബോർഡ് തീരുമാനത്തെ കാണാനാകൂവെന്നാണ് അദ്ദേഹം പറയുന്നത്.
തക്ക സമയത്ത് ഇടപെടൽ നടത്താതെ ഇപ്പോൾ നിലപാടെടുക്കുന്നതിൽ എന്ത് പ്രസക്തിയാണുള്ളത്. തീയറ്റർ റിലീസിന് ശേഷം ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമിലുമെത്തി. മൊബൈൽ സ്ക്രീനിലൂടെ ബഹു ഭൂരിപക്ഷവും സിനിമ കണ്ടു കഴിഞ്ഞു. സിനിമയുടെ റിലീസിന് മുൻപ് കർശന നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ വയലൻസ് രംഗങ്ങൾ ചിലതെങ്കിലും ഒഴിവാക്കാൻ സാധിക്കുമായിരുന്നു.
റീജിയണൽ എക്‌സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് സെൻസർ ബോർഡിന്റെ ഈ നടപടി. എന്നാൽ വേണമെങ്കിൽ സിനിമയിലെ കൂടുതൽ സീനുകൾ വെട്ടിമാറ്റി നിർമാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാമെന്നും സി.ബി.എഫ്.സി അറിയിച്ചു. നിലവിൽ യു അല്ലെങ്കിൽ യു/എ കാറ്റഗറിയിലേയ്ക്ക് മാറ്റാൻ പറ്റാത്ത വിധത്തിലുള്ള വയലൻസ് സിനിമയിൽ ഉണ്ടെന്നാണ് കണ്ടെത്തൽ. സിനിമയിലെ വയലൻസുകൾ യുവാക്കളെ സ്വാധീനിക്കുന്നുണ്ടെന്ന ചർച്ചകൾക്കും വാദങ്ങൾക്കുമിടിയാണ് മാർക്കോയ്ക്ക് ടെലിവിഷൻ പ്രദർശനാനുമതി നിഷേധിച്ചിരിക്കുന്നത്.
2024ൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ് മാർക്കോ. ഇന്ത്യയിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമെന്ന ടാഗ്‌ലൈനോടുകൂടിയാണ് ചിത്രം തിയേറ്ററിലെത്തിയത്. സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ വയലൻസ് ചിത്രം കൂടിയാണിത്. മലയാള സിനിമയിൽ പുതുതായി രംഗപ്രവേശം ചെയ്ത ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സ്ആൻ്റ് ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർക്കോ. ബോളിവുഡിലേയും, കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫറായ കലൈകിംഗ്സൺസ് ആണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. കെ.ജി.എഫ്,സലാർ ഉൾപ്പടെ വൻകിട ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ രവി ബ്രസൂറിൻ്റെ സംഗീതവും ഈ ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് കന്നഡ ഭാഷകളിലും ഒരുപോലെയാണ് റിലീസിനെത്തിയത്.