യഥാര്‍‌ത്ഥ കുറ്റവാളികളെ വെളിച്ചത്തുകൊണ്ടു വരും; രണ്ടും കൽപ്പിച്ച് ബ്ലെസിയും മേജര്‍ രവിയും..

മരടിലെ ഫ്ലാറ്റ് പൊളിക്കല്‍ സിനിമയാകുന്നുവെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. മരട് വിഷയം പ്രമേയമാക്കി കണ്ണന്‍ താമരക്കുളം മരട് 357 എന്ന സിനിമ സംവിധാനം ചെയ്യുമ്ബോള്‍ സംവിധായകന്‍ ബ്ലെസി ഡോക്യുമെന്ററി ഒരുക്കുകയാണ്. കഴിഞ്ഞ ദിവസം പൊളിച്ച എച്ച്‌.ടു.ഒ ഹോളി ഫെയ്ത്തിലെ താമസക്കാരനായിരുന്നു ബ്ലെസി. ഇതേ ഫ്ലാറ്റിലെ ആദ്യ താമസക്കാരനായിരുന്ന സംവിധായകന്‍ മേജര്‍ രവി ഈ സംഭവത്തിലെ യഥാര്‍‌ത്ഥ കുറ്റവാളികളെ തുറന്നു കാട്ടുന്ന സിനിമയുമായി ഉടനെത്തും എന്ന് അറിയിച്ചു കഴിഞ്ഞു.

4 അപ്പാര്‍ട്മെന്റുകളിലെ 357 കുടുംബങ്ങളെ ഒഴിപ്പിച്ചുള്ള പൊളിക്കലിന്റെ കഥ പറയുന്ന ‘മരട് 357’ എന്ന സിനിമയ്ക്കായി പൊളിക്കലിന്റെ ഒരുക്കങ്ങള്‍ ഫ്ലാറ്റുകള്‍ക്കുള്ളില്‍ നിന്നു ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെന്നു കണ്ണന്‍ താമരക്കുളം പറഞ്ഞു.

ഒടുവില്‍ ഫ്ലാറ്റിനു പുറത്തു നിന്നു ഷൂട്ട് ചെയ്യുകയായിരുന്നു . ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കുന്ന സിനിമ മാര്‍ച്ചില്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍.എച്ച്‌2ഒയിലെ 11-ാം നിലയിലെ താമസക്കാരനായിരുന്ന ബ്ലെസി മരടിലെ വാടക വീട്ടിലാണിപ്പോള്‍. ഫ്ലാറ്റ് പൊളിക്കലിന്റെ നേരനുഭവം ഡോക്യുമെന്ററിയാക്കുന്ന ബ്ലെസി നേരത്തെ തന്നെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇന്നലെ പൊളിക്കലും ഷൂട്ട് ചെയ്തു.

‘ഈ സംഭവത്തിലെ യഥാര്‍ഥ കുറ്റവാളികളാരെന്നു വെളിച്ചത്തുകൊണ്ടു വരുന്നതാവും എന്റെ സിനിമ. ഈ അപ്പാര്‍ട്മെന്റിലെ ജീവിതം എന്തെന്നും സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് ഇവിടുള്ളവര്‍ അനുഭവിച്ച മാനസികാവാസ്ഥയെന്നും നേരിട്ട് അനുഭവിച്ചയാളാണു ഞാന്‍. ആ വൈകാരികതയെല്ലാമുള്ള സിനിമയാകും. ‘- മേജര്‍ രവി പറഞ്ഞു. എച്ച്‌2ഒയില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ 15-ാം നിലയിലെ താമസക്കാരനായിരുന്നു. 16-ാം നിലയില്‍ ക്യാമറാമാന്‍ ജോമോന്‍ ടി.ജോണിനും 17-ാം നിലയില്‍ സംവിധായകന്‍ അമല്‍ നീരദിനും അപ്പാര്‍ട്മെന്റ് ഉണ്ടായിരുന്നു.

യുദ്ധം നയിക്കുകയും സ്‌ഫോടനങ്ങള്‍ സിനിമിയില്‍ ചിത്രീകരിക്കുകയും ചെയ്ത സംവിധായകന്‍ മേജര്‍ രവിയുടെ അനുഭവം കണ്ണ് നനയിപ്പിക്കുകയാണ്. പത്തുവര്‍ഷക്കാലം ഞങ്ങളെല്ലാവരും ഇവിടെ ഒരു കുടുംബം പോലെയായിരുന്നു. എന്തുവന്നാലും അവസാനംവരെ ഒന്നിച്ചുനില്‍ക്കും. ഞങ്ങള്‍ തിരിച്ചുവരും. അതൊരു വാശിയാണ്. തകര്‍ന്നടിഞ്ഞ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫഌറ്റിനു മുന്നില്‍നിന്ന് താമസക്കാരനായ മേജർ രവി പറഞ്ഞു

ഇത് വീണ്ടെടുക്കുന്നതിന് സര്‍ക്കാറിന് പ്രത്യേക അപേക്ഷ നല്‍കും. ഇവിടെത്തന്നെ വീടുവച്ച് താമസിക്കാനാകുമോയെന്നാണ് നോക്കുന്നത്. അതിനു കഴിഞ്ഞില്ലെങ്കില്‍ എവിടെയായാലും ഒന്നിച്ചുതന്നെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. അത്രയ്ക്ക് അടുപ്പമായിരുന്നു ഞങ്ങളെല്ലാവരും. ഞങ്ങളുടേതായ കാരണത്താലല്ല ഈ ദുരന്തം. അതിന് അനുമതി നല്‍കിയവരും യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ചവരുമായ എല്ലാവര്‍ക്കും ഇതില്‍ പങ്കുണ്ട്. ഞങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് ഏറ്റവും ഒടുവിലാണ്. എങ്കിലും ഈ മണ്ണ് ഞങ്ങളുടേതാണ്. എന്നെങ്കിലും ഇവിടെത്തന്നെ തിരിച്ചുവരുമെന്ന് ഉറപ്പുണ്ടെന്ന് മേജർ രവി പറയുന്നു .

marad

Noora T Noora T :