ആരെങ്കിലും ആരോപിതനൊപ്പമെങ്കില്‍ അതിനര്‍ഥം അവര്‍ 30 വെള്ളിക്കാശിനു വേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നു എന്നാണ്: മഞ്ജു വാര്യര്‍

ആരെങ്കിലും ആരോപിതനൊപ്പമെങ്കില്‍ അതിനര്‍ഥം അവര്‍ 30 വെള്ളിക്കാശിനു വേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നു എന്നാണ്: മഞ്ജു വാര്യര്‍

എവിടെയെങ്കിലും സത്രീയുടെ സുരക്ഷയ്ക്കും അഭിമാനത്തിനും മുറിവുണ്ടായിട്ടുണ്ടെങ്കില്‍ അത് നമ്മുക്കേറ്റ തിരിച്ചടിയും തോല്‍വിയുമാണെന്ന് മഞ്ജു വാര്യര്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് മഞ്ജു വാര്യര്‍ രംഗത്തെത്തുകയായിരുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് മഞ്ജു ഐക്യദാര്‍ഢ്യം അറിയിച്ച് രംഗത്തെത്തിയത്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരാള്‍ പോലും ബിഷപ്പിനൊപ്പമുണ്ടെന്ന് കരുതുന്നില്ലെന്നും ആരെങ്കിലും ആരോപിതനൊപ്പമെങ്കില്‍ അതിനര്‍ഥം അവര്‍ മുപ്പതു വെള്ളിക്കാശിനു വേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നുവെന്നും മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

നീതിതേടി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം. പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകള്‍ ചേര്‍ത്തു പിടിക്കുന്നു. ഈ പോരാട്ടത്തില്‍ ഞാനും അണിചേരുന്നു. കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയുണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. അത് വൈകുന്തോറും വ്രണപ്പെടുന്നത് വലിയൊരു വിശ്വാസ സമൂഹത്തിന്റെ വികാരങ്ങളാണ്. വലിയ പാരമ്പര്യമുളള പുണ്യസഭയുടെ വിശ്വാസ്യതയാണ്.

ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരാള്‍ പോലും ബിഷപ്പിനൊപ്പമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ആരെങ്കിലും ആരോപിതനൊപ്പമെങ്കില്‍ അതിനര്‍ഥം അവര്‍ 30 വെള്ളിക്കാശിനുവേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നുവെന്നാണ്. അള്‍ത്താരയ്ക്ക് മുന്നിലെന്നോണമാണ് കന്യാസ്ത്രീകളും അവര്‍ക്കൊപ്പമുള്ള പൊതുസമൂഹവും ഇവിടത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്നത്.


നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണുതുറക്കണം. സദൃശ വാക്യങ്ങളില്‍ പറയും പോലെ നീതിയും ധര്‍മ നിഷ്ഠയുമാണ് ബലിയേക്കാള്‍ ദൈവസന്നിധിയില്‍ സ്വീകാര്യമായത്. എവിടെയെങ്കിലും സ്ത്രീയുടെ സുരക്ഷയ്ക്കും അഭിമാനത്തിനും മുറിവുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഷ്‌കൃത ജനത എന്ന നമ്മുടെ അവകാശ വാദത്തിനുള്ള തിരിച്ചടിയും നമ്മുടെ തോല്‍വിയും കൂടിയാണ്. അതിന് ജലന്ധറെന്നോ ഷൊര്‍ണൂരെന്നോ ഭേദമില്ല.


Manju Warrier supports nun protest

Farsana Jaleel :