നടി മഞ്ജു വാര്യർ സംവിധായകൻ ശ്രീകുമാറിനെതിരെ നൽകിയ പരാതിയിൽ ഒടിയൻ സിനിമയുടെ അണിയറപ്രവർത്തകരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, പ്രൊഡക്‌ഷൻ കൺട്രോളർ സജി സി. ജോസഫ് അടക്കമുള്ള 7 സാക്ഷികളിൽ നിന്നാണ് മൊഴി എടുത്തത്. ഈ മൊഴികൾ ആവട്ടെ മഞ്ജുവിന്റെ ആരോപണങ്ങളെ ശരി വെയ്ക്കുന്നതാണ്. പരാതിയിൽ സിനിമയുടെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെ സാക്ഷിയായി ചേർത്തിട്ടുണ്ട്.
ഒരുമണിക്കൂറോളമാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത് .
ഒടിയനിൽ മഞ്ജുവാര്യരായിരുന്നു നായികയായി എത്തിയത് . ചിത്രം പുറത്തിറങ്ങിയതിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ ഒരു സുഹൃത്തുമാണെന്ന് പരാതിയില്‍ മഞ്ജു ആരോപിക്കുന്നുണ്ട്. തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തി പല പ്രൊജക്ടുകളില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ ശ്രീകുമാര്‍ ശ്രമിക്കുന്നുണ്ട്. ഒടിയന്’ ശേഷം തനിക്ക് നേരെ നടക്കുന്ന ഗൂഢാലോചനയില്‍ ശ്രീകുമാര്‍ മേനോനും സുഹൃത്തിനും പങ്കുണ്ടെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു. ശ്രീകുമാര്‍ മേനോന് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നുമാണ് പരാതിയില്‍ മഞ്ജുവാര്യര്‍ ആരോപിച്ചത്.
ഒടിയൻ സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് സംവിധായകൻ തേജോവധം ചെയ്തുവെന്നും പരാതിയിൽ പറയുന്നുണ്ട്. ശ്രീകുമാർ മേനോന് എതിരെ മഞ്ജു അന്വേഷണ സംഘത്തിന് നേരത്തെ തന്നെ മൊഴി നൽകിയിരുന്നു . തൃശൂര്‍ ജില്ലാ സ്‌പെഷല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് മഞ്ജു വാര്യരുടെ മൊഴിയെടുത്തത്.
പരാതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ശ്രീകുമാര്‍ മേനോന്‍ തനിക്കെതിരെ ദുഷ്പ്രചരണം നടത്തുകയാണ്. ശ്രീകുമാര്‍ മേനോന്‍ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി. ശ്രീകുമാര്‍ മേനോന്റെ പുഷ് എന്ന പരസ്യകമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഈ കരാറില്‍ നിന്നും പിന്മാറിയതോടെയാണ് തനിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. കരിയറിനേയും വ്യക്തിജീവിതത്തേയും അപമാനിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും മഞ്ജു അന്വേഷണ സംഘത്തോട് പറഞ്ഞു.
Manju Warrier